ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ കുബേരയിൽ അഭിനയിക്കുന്നതിനായി ധനുഷ് ചെയ്ത തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശേഖർ കമ്മൂല.
ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. അതിന് എന്നോട് മെലിയണമെന്ന് ആവശ്യപ്പെടുന്ന ഒരേയൊരു ആൾ താങ്കളാണ്. എല്ലാവരും എന്റെ ഈ ശരീര പ്രകൃതത്തെ കുറിച്ച് പരാതി പറയുന്നവരാണ് എന്നായിരുന്നു ധനുഷിന്റെ മറുപടി. കുബേരയ്ക്ക് വേണ്ടി ധനുഷ് ഭക്ഷണത്തിൽ കാര്യമായി ശ്രദ്ധിച്ചു.
ശരീരഭാരം നന്നായി കുറച്ചു. അദ്ദേഹം ഒരു സൂപ്പർമാനാണ് എന്നും ശേഖർ കൂട്ടിച്ചേർത്തു. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും, ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ജൂൺ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എന്നാൽ 19 ഓളം രംഗങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഏകദേശം 15 മിനിറ്റോളം ചിത്രം ട്രിം ചെയ്തു. സെൻസറിങ് കാരണം തെലുങ്കിലും തമിഴിലും ചിത്രത്തിന്റെ റൺ ടൈം വ്യത്യസ്തമായിരിക്കുമെന്നും തമിഴിൽ സിനിമയ്ക്ക് ദൈർഘ്യം അൽപ്പം കൂടുതലാണെന്നും സംവിധായകൻ വ്യക്തമാക്കി.
എന്നാൽ ചിത്രത്തെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിന്റെ സംവിധായകൻ ശേഖർ കമ്മുലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രശ്മികയും ധനുഷും തമ്മിലുള്ള രംഗവും, നാഗാർജുനയുടെ ഒരു ടാക്സി സീനും ജിം സർഭ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില ഇമോഷണൽ സീനുകളുമാണ് ഒഴിവാക്കിയതെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
വിവിധ സംഘടനകളെ ലക്ഷ്യം വച്ചുള്ള നിരവധി ആക്ഷേപഹാസ്യ രംഗങ്ങളും സിനിമയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടാണ് സെൻസർ ബോർഡിന്റെ കർശന പരിശോധനയ്ക്ക് ചിത്രം വിധേയമായതെന്നാണ് പുറത്തുവരുന്ന വിവരം. കള്ളപ്പണം വെളുപ്പിക്കലും മറ്റുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ മാസം 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.