എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് ഇന്നസെന്റിന്റെ ഫോണ്‍കോളിലൂടെയായിരുന്നു, ഇന്നസെന്റില്ലായെന്നത് വേദനിപ്പിക്കുന്ന സത്യം; സത്യന്‍ അന്തിക്കാട

വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. മലയാള സിനിമയ്ക്ക് ഇന്നസെന്റിന്റെ വിയോഗം നികത്താനാവാത്തതാണ്.

ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ അഭിമുഖങ്ങളും രസകരമായ സംഭാഷണങ്ങളുമെല്ലാം പ്രേക്ഷക മനസില്‍ ഇന്നും മായാതെ നില്‍പ്പുണ്ട്. നടന്‍ എന്നതിന് പുറമെ ജനപ്രതിനിധി ആയെല്ലാം തിളങ്ങിയിട്ടുണ്ട് ഇന്നസെന്റ്.

ഇപ്പോഴിതാ ഇന്നസെന്റില്ലാതെ ഒരു വര്‍ഷം കടന്നുപോയെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇന്നസെന്റിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ‘ഓര്‍മകളില്‍ ഇന്നസെന്റ്’ എന്ന പേരില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് ഇന്നസെന്റിന്റെ ഫോണ്‍കോളിലൂടെയായിരുന്നു. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം പാര്‍പ്പിടത്തിലെത്തി ആലീസ് ചേച്ചിയോടും സോണറ്റിനോടും സംസാരിക്കുമ്പോഴും ഏതെങ്കിലും മുറിയില്‍ ഇന്നസെന്റുണ്ടെന്ന തോന്നലായിരുന്നു. ഇന്നസെന്റില്ലായെന്നത് വേദനിപ്പിക്കുന്ന സത്യമാണ്. ഗുരുവും സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റ്’ എന്ന് സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ്. സമാജം ഹാളില്‍ നടന്ന അനുസ്മരണം ഇന്നസെന്റിന്റെ ഭാര്യ ആലീസ് വിളക്കുതെളിയിച്ച് ഉദ്ഘാടനം ചെയ്തു. മന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. സംവിധായകരായ കമല്‍, പ്രേംലാല്‍, തിരക്കഥാകൃത്ത് സിബി കെ. തോമസ്, നടന്‍മാരായ വി.കെ. ശ്രീരാമന്‍, ഇടവേള ബാബു, നടിമാരായ ഗായത്രി വര്‍ഷ, സിജി പ്രദീപ്, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, മുന്‍ എം.എല്‍.എ. കെ.യു. അരുണന്‍, കെ.പി. ജോര്‍ജ്, ഇന്നസെന്റിന്റെ മകന്‍ സോണറ്റ്, മരുമകള്‍ രശ്മി, കൊച്ചുമക്കളായ ജൂനിയര്‍ ഇന്നസെന്റ്, അന്ന എന്നിവരും പങ്കെടുത്തു.

ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26 നായിരുന്നു ഇന്നസെന്റിന്റെ മരണം. രണ്ട് തവണ അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ഇന്നസെന്റ് ഇത്തവണയും മടങ്ങി വരുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ നടന്റെ മരണ വാര്‍ത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഇന്നസെന്റിന്റെ വിയോഗം ആരാധകര്‍ക്കും സിനിമാ ലോകത്തിനും ഇപ്പോഴും കടുത്ത വേദനയാണ്.

Vijayasree Vijayasree :