വീണ്ടും എന്റെ നായകനാകാൻ മോഹൻലാൽ; എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്ന്; ചരിത്രം ആവർത്തിയ്ക്കുന്നെന്ന് സത്യൻ അന്തിക്കാട്

മലയാളികളുടെ ഇഷ്ട്ട സിനിമ കൂട്ടുകെട്ടാണ് മോഹൻലാലും സത്യൻ അന്തിക്കാടും. അനവധി റിപ്പീറ്റ് വാല്യൂയുള്ള സിനിമകൾ സമ്മാനിച്ച മികച്ച കോംബോ വീണ്ടും ഒന്നിക്കുകയാണ്. 9 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ നായകനാവുന്നത്. നിരവധി പ്രത്യേകതകളോടെയാണ് സിനിമയെത്തുന്നത്.

ഒരു പുതുമുഖ തിരക്കഥാകൃത്തിനെയും പരിചയപ്പെടുത്തുന്നു എന്നുള്ളതാണ് ഒരു പ്രത്യേകത. ടി.പി സോനു തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ‘ഹൃദയപൂർവ്വം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ സന്തോഷം പങ്കുവെച്ചിട്ടുള്ള സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

“ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. “ അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ആയാലോ “ എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു…

“ നമുക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന് പേരിടാം. ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഷൂട്ടിങ്ങിന് മുമ്പേ കയറിവന്ന പേരുകൾ ആണ്. പുതിയ ചിത്രം ഡിസംബറോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത് എങ്കിലും “ഹൃദയപൂർവ്വം” എന്ന പേര് നൽകുന്നു.

മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്നത് എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും മോഹൻലാൽ എന്റെ നായകനാകുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥ എന്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞപ്പോൾ കൂടെയിരുന്ന് അത് തിരക്കഥയാക്കാനും സംഭാഷണങ്ങൾ എഴുതുവാനും “നൈറ്റ് കോൾ” എന്ന മനോഹരമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സോനു ടി പിയെയാണ് തിരഞ്ഞെടുത്തത്.

‘സൂഫിയും സുജാതയും’, ‘അതിരൻ’ എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം ഏറെ പ്രിയപ്പെട്ട പ്രശാന്ത് മാധവും.”-സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.

Vismaya Venkitesh :