കഴിഞ്ഞ ദിവസമായിരുന്നു വേദിയിൽ ആസിഫ് അലിൽ നിന്നും പുരസ്കാരം സ്വീകരിക്കാതെ താരത്തെ അപമാനിച്ച സംഗീത സംവിധാകൻ രമേശ് നാരായണന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ശരത്.
മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല രമേശ് എന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച വിളിച്ച് സംസാരിച്ചാൽ തീരുന്നതേ ഉള്ളൂവെന്നും പറയുകയാണ് ശരത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
കല എന്നത് ദൈവീകം ആണ് അത് പലർക്കും പല രൂപത്തിൽ ആണ് കിട്ടുന്നത്. ചിലർ അഭിനയത്തിൽ മറ്റു ചിലർ സംഗീതത്തിലോ ചിത്ര രചനയിലോ വാദ്യകലകളിലോ ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാനിധ്യം ഉണ്ട്. ആ ദൈവീക സാന്നിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മൾ കാണേണ്ടത്.
പുരസ്കാരദാന ചടങ്ങുകളിൽ നമുക്ക് പുരസ്‌കാരം തരുന്ന ആൾ ഒരു പ്രതിനിധി ആണ്. അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും. അപ്പോൾ പുരസ്കാര ജേതാവിന്റെ പ്രവർത്തി ഈ പുരസ്‌കാരം നൽകിയ കലാകാരന് വേദനിപ്പിച്ചു എങ്കിൽ അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളു എന്ന് ശരത് പറയുന്നു.
മാത്രമല്ല, രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സംഗീതജ്ഞൻ ആണ്. മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി. അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിച്ചാൽ തീരുന്നതാണ്. ആസിഫ് എന്റെ കുഞ്ഞു അനുജൻ ആണ്.
എവിടെ കണ്ടാലും ആ നിഷ്കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കൻ പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ആർക്കും സഹിക്കാൻ പറ്റില്ല. അപ്പോൾ ആസിഫിനോട് എനിക്ക് പറയാൻ ഒന്നേ ഒള്ളു പോട്ടെടാ ചെക്കാ വിട്ടുകള. വിഷമം ഉണ്ടായിട്ടുണ്ടെൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാരും ഉണ്ട് എന്നും ശരത് പറഞ്ഞു.
എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ‘മനോരഥങ്ങൾ’ ട്രെയ്‌ലർ റിലീസിനിടെ നടന്ന പുരസ്‌കാര ചടങ്ങിനിടെയായിരുന്നു സംഭവം.രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കുന്നതിനായി ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ പുരസ്‌കാരം വാങ്ങാതെ, രമേശ് നാരായണൻ ആസിഫിൽ നിന്നും ട്രോഫി വാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകൻ ജയരാജനെ വേദിയിലേയ്ക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യിൽ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.