ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. മലയാള താര സംഘടനയായ അമ്മ ഭരണസമിതി വരെ പിരിച്ചു വിടേണ്ട അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ കടന്നത്. ഈ തിരുമാനിത്തിനെതിരേയും വ്യാപക വിമർശനമാണ് വന്നത്. ഇതൊരു ഒളിച്ചോട്ടമാണെന്നാണ് പലരുടെയും അഭിപ്രായം. ഈ വേളയിലും ശക്തമായ നിലപാടുകൾ കൊണ്ട് ഉറച്ച് നിന്ന താരമാണ് പാർവത തിരുവോത്ത്.
ഇപ്പോഴിതാ പാർവതി തിരുവോത്തിനെ പോലുള്ള കലാകാരിയെ ദിലീപ് എന്നല്ല ആര് വിചാരിച്ചാലും സിനിമ രംഗത്ത് നിന്നും ഒതുക്കാൻ കഴിയില്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ചെല്ലാം സംസാരിച്ചത്. ആരോ പറഞ്ഞത് പോലെ കയ്യിൽ മരുന്നുള്ള അഭിനേത്രിയാണ് പാർവതി. അടുത്തിടെ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് ഞാൻ രണ്ട് തവണ കണ്ടു.
വർത്തമാന മലയാള സിനിമയിൽ ക്യാരക്ടറിന്റെ കാര്യത്തിൽ 90 മാർക്ക് വരെ കൊടുക്കാൻ കഴിയുന്ന വ്യക്തിയാണ് പൃഥ്വിരാജ്. ഒന്നുമില്ലെങ്കിലും ഒരു തിരക്കഥ വായിച്ചിട്ട് പറ്റില്ലെങ്കിൽ അത് മുഖത്ത് നോക്കി അദ്ദേഹം പറയും. അല്ലാതെ ദിലീപിനെ പോലെ അഞ്ച് വർഷം നടത്തിക്കില്ല. ദിലീപ് പറ്റില്ലെന്ന് പറയില്ല. ഇക്കാര്യം ഞാൻ ദിലീപിനോട് ചോദിച്ചപ്പോൾ എനിക്ക് ഒരാളോട് നോ പറയാൻ അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പൃഥ്വിരാജിന് നോ പറയാൻ ഒരു മടിയും ഇല്ല.
ഞാൻ ചെയ്ത ഒരു സിനിമയിൽ ആദ്യം വെച്ചിരുന്നത് കലാഭവൻ മണിയേയാണ്. എന്നോട് ഒരു വൃത്തികേട് കാണിച്ചപ്പോൾ ഞാൻ അദ്ദേഹത്തെ ഒഴിവാക്കുകയാണ് ചെയ്തത്. പകരം ലാലിനെ വെച്ചു. ഈ പവർഗ്രൂപ്പ് അന്ന് ഉണ്ടായിരുന്നെങ്കിൽ ദിലീപ് വിളിച്ചിട്ട് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ മണിയെ മാറ്റിയിട്ട് ലാലിനെ വെച്ച് ചെയ്യാൻ പറ്റില്ലെന്ന് പറയുമോ. വീട്ടിൽ പോയി പറയടാ എന്ന് ഞാൻ പറയും.
സിനിമയിൽ വിജയ ഗ്രൂപ്പ് മാത്രമേയുള്ളു. നിങ്ങളുടെ സിനിമ ഓടുമെങ്കിൽ നിങ്ങളാണ് പവർ ഗ്രൂപ്പ്. മോഹൻലാലിന്റെ പേരിൽ പവർഗ്രൂപ്പ് ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കും. കാരണം അദ്ദേഹത്തിന് 25 കോടി കൊടുത്ത് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചാൽ ഷൂട്ടിങ് തുടങ്ങുമ്പോൾ തന്നെ കച്ചവടമാകും. അതുകൊണ്ട് തന്നെ അയാൾ ഒരു പവർ ഗ്രൂപ്പിന്റെ ആളാണ്.
മമ്മൂട്ടിയുടെ കാര്യത്തിലും ഞാൻ അങ്ങനെ പറയും. പവർ ഗ്രൂപ്പിന്റെ നേതാവായിട്ട് വേണമെങ്കിൽ ഇപ്പോൾ പൃഥ്വിരാജിനേയും പറയാം. മോഹൻലാലിനെ വെച്ച് ഇടയ്ക്ക് വലിയ ബ്രഹ്മാണ്ഡ പടങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ചിലരെ അങ്ങ് ബ്രാൻഡ് ചെയ്യുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം.
ദിലീപ് തിലകനെ തള്ളയ്ക്ക് വിളിച്ചു എന്നൊക്കെ പറയുന്നുണ്ടല്ലോ. ആ സംഭവം അങ്ങനെ ഒന്നുമല്ല. അമ്മയുടെ യോഗത്തിൽ തിലകൻ വളരെ മോശമായി സംസാരിച്ചപ്പോൾ മമ്മൂട്ടി കരഞ്ഞു. മമ്മൂട്ടിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ ദിലീപിന് സഹിച്ചില്ല. അതോടെയാണ് അദ്ദേഹം നിങ്ങൾക്ക് മനസ്സിൽ കാരുണ്യം ഇല്ലേ എന്നോ മറ്റോ ദിലീപ് തിലകനോട് കൈ ചൂണ്ടി സംസാരിക്കുന്നത്.
ഇത് അല്ലാതെ ദിലീപ് ആരെയെങ്കിലും അടിക്കാൻ പോയെന്നോ ചീത്ത വിളിച്ചെന്നോ ഞാൻ അംഗീകരിക്കില്ല. മമ്മൂട്ടി കരയുന്നത് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ലെന്നാണ് ദിലീപ് പറഞ്ഞത്. പക്ഷെ തിലകൻ പറഞ്ഞത്, മമ്മൂട്ടിയുടേത് കള്ളക്കണ്ണീർ ആണെന്നാണ്. ഇത്തരത്തിൽ പല കാര്യങ്ങളിലും ദിലീപ് ഇടപെട്ടിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം അടുത്തിടെ അമ്മ സംഘടയുടെ പ്രസിഡന്റായി മമ്മൂട്ടി സ്ഥാനമേൽക്കില്ലെന്ന് ശാന്തിവിള പറഞ്ഞിരുന്നു. ഇന്നത്തെ ചുറ്റുപാടിലും പ്രായത്തിന്റെ പ്രശ്‌നത്താലും അദ്ദേഹം പ്രസിഡന്റാകാൻ സാധ്യതയില്ല. എന്തെങ്കിലുമാെക്കെ കാരണത്താൽ ഈ സ്ഥാനം ഏറ്റെടുക്കാൻ പറ്റാത്തവരാണ് ഭൂരിഭാഗവും. തുടക്കം മുതൽ സംഘടനയ്ക്കകത്തെ പ്രബല വിഭാഗം സുരേഷ് ഗോപിക്ക് എതിരാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.