നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പുറത്ത് വരണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി ദിലീപ് മാത്രമാണ്. വേറെ ആർക്കുണ്ട്, അതിജീവിതയ്ക്കുണ്ടോ?; ശാന്തിവിള ദിനേശ്

കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. അതേ വർഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി.

തുടർന്ന് ഹൈക്കോടതിയിൽ നിന്നും നടന് ജാമ്യം ലഭിക്കുകയായിരുന്നു. ഇപ്പോൾ വളരെ നിർണായക ഘട്ടങ്ങളിലൂടെയാണ് കേസ് കടന്നു പോകുന്നത്. അന്ന് മുതൽ ആരംഭിച്ച നടിയുടെ നിയമപോരാട്ടങ്ങൾ ഏഴാം വർഷത്തിലേയ്ക്ക് കടന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയത്. സിംഗിൾ ബെഞ്ച് സമാനമായ ആവശ്യം നിരസിച്ചതിനെ തുടർന്നായിരുന്നു ദിലീപ് ഡിവഷൻ ബെഞ്ച് മുമ്പാകെ ഹർജി നൽകിയത്. എന്നാൽ ഡിവിഷൻ ബെഞ്ചും പ്രതിയുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറായില്ല.

എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ സത്യം പുറത്തുവരണമെന്ന നിർബന്ധം ഉള്ളതിനാലാണ് ദിലീപ് സി ബി ഐ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നതെന്ന് പറയുകയാണ് സംവിധാകൻ ശാന്തിവിള ദിനേശ്. കേസിൽ സി ബി ഐ അന്വേഷണം എന്നത് ഈ സർക്കാറും വാദി ഭാഗത്ത് നിൽക്കുന്നവരും ഒരിക്കലും സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.

കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് പറയുന്നത് താമസിച്ച് പോയെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഒരു കാലതാമസവും ഇല്ല. വർഷങ്ങൾ കഴിഞ്ഞു അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ച് കോടതിയിൽ ഹർജി നൽകിയിട്ട്. എന്നിട്ടും ദിലീപ് കഴിഞ്ഞ ദിവസം കൊണ്ടുപോയി കൊടുത്തു എന്നത് പോലെയാണ് പറയുന്നത്. ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയിട്ട് രണ്ട് വർഷം കഴിഞ്ഞെന്നോ ദീലീപ് തന്നെ കേസ് തള്ളിയിട്ട് മൂന്ന് വർഷം ആയെന്നോ ഒരു റിട്ടേയ്ഡ് ഏമാൻ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പുറത്ത് വരണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി ദിലീപ് മാത്രമാണ്. വേറെ ആർക്കുണ്ട്, അതിജീവിതയ്ക്കുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടോ? ഭരിക്കുന്ന മുഖ്യമന്ത്രിക്കുണ്ടോ? ഇവർക്ക് ആർക്കുമില്ല. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അന്നത്തെ ഡി ജി പിയായിരുന്ന സെൻകുമാർ എന്താണ് പറഞ്ഞത്. തന്റെ മുന്നിൽ വന്ന ഒരു ഫയലിലും ദിലീപിനെ ഈ കേസിൽ കുടുക്കാൻ കഴിയുന്ന തെളിവുകൾ ഇല്ലെന്ന് പറഞ്ഞത് എല്ലാവരും മറന്നോ. അദ്ദേഹം ഇപ്പോൾ ബി ജെ പിയിലേക്ക് പോയെങ്കിലും ഇപ്പോഴും തലസ്ഥാനത്ത് ജീവിച്ചിരിപ്പുണ്ട്.

നടിയെ ആക്രമിച്ച കേസിലെ മുഴുവൻ പേരേയും അഴിക്കുള്ളിലാക്കി എന്നായിരുന്നില്ലേ ഈ കേസ് തുടങ്ങുമ്പോൾ പിണറായി വിജയൻ പറഞ്ഞിരുന്നത്. ഈ കേസിൽ മറ്റാർക്കും പങ്കില്ലെന്നും പരസ്യമായി വ്യക്തമാക്കി. എന്നാൽ എ ഡി ജി പിയായ ഒരു മഹതി എല്ലാ തെളിവുകളും എന്റെ കൈവശം ഉണ്ട്, അറസ്റ്റ് ചെയ്യട്ടേയെന്ന് ഒരു മുഖ്യമന്ത്രിയോട് ചോദിച്ചാൽ അറസ്റ്റ് ചെയ്യണ്ട എന്ന് പറയുമോ.

ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടിട്ട് വർഷം എട്ട് തികയാൻ പോകുന്നു. എന്തായി ആ തെളിവുകൾ. ഞാൻ താരം തെളിവെന്നാണ് ഇപ്പോൾ ഒന്നാം പ്രതി തന്നെ പറയുന്നത്. ഒർജിനൽ ഫോണും സിമ്മും തന്റെ കൈവശം ഉണ്ടെന്നാണ് അയാൾ പറയുന്നത്. എട്ട് വർഷം ദിലീപിന്റെ പിറകെ അന്വേഷിച്ച് നടന്നിട്ടും കിട്ടാത്ത തെളിവുകളാണ് പൾസർ സുനി തന്റെ കൈവശം ഉണ്ടെന്ന് പറയുന്നത്. ഇക്കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

ഈ വെളിപ്പെടുത്തലൊക്കെ നടത്തിയിട്ടും ഒരു അന്വേഷണ ഉദ്യോഗസ്ഥരും പൾസർ സുനിയെ വിളിച്ച് വരുത്തിയിട്ടില്ല. ആരും വരുത്തില്ല, കാരണം പൾസർ സുനിയിൽ അല്ലല്ലോ അവരുടെ ലക്ഷ്യം. ഞങ്ങൾക്ക് ഏത് വിധേനയും ദിലീപിനെ ചട്ടിയിലാക്കണം എന്നതാണ് ചിന്ത. അല്ലെങ്കിൽ ഒർജിനൽ ഫോൺ ലഭിക്കാനുള്ള ശ്രമം നടത്തില്ലേ. അവർ അതിനൊന്നും പോകില്ല. ദിലീപ് എങ്ങനെയെങ്കിലും ഇതോടെ തീരണം എന്ന് മാത്രമേ അവർക്കുള്ളുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

ലോകത്ത് ആദ്യമായാണ് ഒരു നടിയെ പീഡിപ്പിച്ച ടീം സേഫായി എവിടെ ഇറക്കണമെന്ന ചോദിക്കുന്നത്. സാധാരണ അത്തരക്കാർ വലിച്ചെറിഞ്ഞ് പോകാനല്ലേ നോക്കുക? നടിയോട് അവര് ചോദിച്ചു എവിടെ എറക്കണമെന്ന്, അപ്പോ അവർ പറഞ്ഞത് ലാലിന്റെ വീട്ടിൽ ഇറക്കിവിടണമെന്നാണ്. ആശിഖ് അബുവും പട്ടണം റഷീദുമൊക്കെ താമസിക്കുന്നത് അതേ റോഡിലാണ്. ലാലിന്റെ വീട്ടിൽ ഇറക്കിവിട്ട സ്ഥിതിക്ക് ആ സംഭവത്തിൽ നിങ്ങൾക്ക് അറിയുന്ന സത്യാവസ്ഥ പറയണമെന്ന് ഞാൻ ലാലിനോട് ആവശ്യപ്പെട്ടു. എന്തായാലും ആ സംഭവത്തോടെ ലാലുമായുള്ള ബന്ധം അവസാനിച്ചുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

കേസൊന്നും എവിടെയും എത്തില്ല, പുള്ളിയ്ക്ക് ഇനിയും അവസരമുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.

കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.

നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.

ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടി.

പ്രതാപിയായ കാലത്ത് സഹായിക്കാതിരുന്ന ദിലീപിനെ ഒതുക്കാൻ കിട്ടിയ അവസരം ചില മാപ്രകൾ നന്നായി ഉപയോഗിച്ചുവെന്നതാണ് അക്കാലത്ത് കണ്ട് വിരോധാഭാസം. കലാഭവൻ മണിയുടെ മരണം അടക്കം പലതും ദിലീപിന്റെ തലയിൽ വെച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. ദിലീപിന്റെ വസ്തുവകകളുടെ മതിൽ ഇടിക്കലായിരുന്നു ഡിവൈഎഫ് ഐയുടെ അക്കാലത്തെ ജോലി. ദേ പുട്ട് പൂട്ടിക്കാൻ മറ്റൊരു കൂട്ടരും. ചാലക്കുടിയുടെ ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് കയ്യേറിയാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഒരുകൂട്ടരും.

ദിലീപിന്റെ ദാമ്പത്യജീവിതം പരാജയപ്പെട്ടത്തിനെക്കുറിച്ച് മുൻപത്തെയൊരു കൊടികുത്തിയ സിനിമ മാധ്യമപ്രവർത്തകനടക്കം രംഗത്ത് വന്നിരുന്നു. ഒരു ആൾ വീണപ്പോൾ, അല്ലെങ്കിൽ ഒരു വ്യക്തിക്കെതിരെ സംശയ ദൃഷ്ടി വന്നപ്പോൾ എന്തെല്ലാം വിരോധമാണ് തീർത്തത്. ഇതിന് ഇടയിലാണ് കേസ് ഒരു സ്ത്രീ ഓഫീസർ അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി അത് ഉടൻ അംഗീകരിക്കുകയും ഒരു കക്ഷിയെ നിയമിക്കുകയും ചെയ്തു. എല്ലാവർക്കും സന്തോഷം. അതിന്റെ ഫലം ഉടൻ കാണാനായി. ദിലീപ് കൊടുത്ത പരാതിയിൽ ചില സംശയങ്ങൾ ദൂരീകരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പിടിച്ച് അകത്തിട്ടുവെന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.

എല്ലാ കുറ്റവാളികളേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ പിന്നീട് പറയുന്നത് ‘ഒരു പ്രമുഖ നടനെ തന്നെ പിടിച്ച് അകത്തിടാൻ സാധിച്ച ഞാനാണ് ഇവിടെ ഭരിക്കുന്നത്’ എന്നാണ്. ഭയങ്കരം തന്നെ. 85 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ ദിലീപിന് സ്വാഭാവികമായും ജാമ്യം കിട്ടി. കേസ് കോടതിയിലെത്തിയപ്പോൾ ഒരു പെൺ ജഡ്ജി വേണമെന്ന ആവശ്യം നടി ഉയർത്തിയപ്പോൾ അതും അംഗീകരിക്കപ്പെട്ടു. അപ്പോഴും അതിജീവിത ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല. എന്നെ നശിപ്പിക്കാൻ ആരൊക്കെ ഒന്നിച്ച് നിന്നോ അവർ ശിക്ഷിക്കപ്പെടണം എന്ന് മാത്രമാണ് അതിജീവിത പറഞ്ഞിട്ടുള്ളതെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.

ഈ കേസിൽ വിധി പറയരുത്. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കരുത്. നിങ്ങൾ ആരേയും ശിക്ഷിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ദിലീപിന് ശിക്ഷ നൽകാതെ വിട്ടുകളയുമോ എന്ന പേടി കൊണ്ടായിരിക്കണം ഉപഹർജികൾ കൊടുത്ത് കേസ് നീട്ടി നീട്ടി കൊണ്ടുപോകുന്നത്. ഇത്തരത്തിൽ ഉപഹർജി വരുമ്പോൾ അത് സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്ത് വരും. ദിലീപ് ഉപഹർജിയെ എതിർക്കുമ്പോൾ കോടതി ചോദിക്കുക നിങ്ങളെ കുറിച്ചുള്ള കാര്യമല്ലല്ലോ, പിന്നെന്തിനാണ് ഇതിൽ കക്ഷി ചേരുന്നത് എന്നാണ്.

എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കുറച്ച് കാശ് കളയാം എന്നതാണ് ഇതിലെ കാര്യം. എനിക്ക് തോന്നുന്നത് ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഒരു 10 കോടി രൂപയെങ്കിലും ചിലവായി കാണുമെന്നാണ്. അതിജീവിതയ്ക്കും അത്രയും ആയി കാണും. കാരണം അവരും അധികവും സ്വന്തമായി വക്കീലിനെ വെച്ചൊക്കെയാണ് കേസ് നടത്തിയത്.

അതിജീവിതയുടെ ആവശ്യപ്രകരാമാണ് അന്വേഷണം നടത്താൻ വനിത ഉദ്യോഗസ്ഥയേയും വിചാരണ നടത്താൻ വനിത ജഡ്ജിയേയും വെയ്ക്കുന്നതെന്നാണ് വാർത്ത. എന്നാൽ ഇപ്പോൾ പറയുന്നത് ആ വനിത ജഡ്ജ് വേണ്ടെന്നാണ്. അങ്ങനെ വാദിയും പ്രതിയും പറയുന്നത് കേട്ട് ജഡ്ജിമാരെ മാറ്റുകയാണെങ്കിൽ ഈ നാട്ടിൽ നിയമം നടത്താൻ സാധിക്കുമോ. അതുകൊണ്ട് തന്നെ അവരെ മാറ്റിയില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.

Vijayasree Vijayasree :