മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.
നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രമായി മെയ് 9ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. 2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല.
ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഈ വേളയിൽ ചിത്രത്തെ പ്രശംസിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. സിനിമയെ പുകഴ്തത്തിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സിപിഎം അതിജീവിതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുമ്പോൾ എംഎ ബേബി നടത്തിയ പ്രതികരണം തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എംഎ ബേബിക്ക് വലിയ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും നേരിടേണ്ടി വന്നത്.
ഇപ്പോഴിതാ ചിത്രത്തേയും എം എ ബേബിക്കെതിരെ വിമർശനം ഉന്നയിച്ചവർക്കെതിരെ പതിവുപോലെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഈ പരിപാടിയിലൂടെ മറ്റൊരു ശത്രുവിനേക്കൂടി ഞാൻ ഉണ്ടാക്കുകയാണ്. ദിലീപ് നടിയെ ആക്രമിച്ച കേസിൽ പെട്ടപ്പോൾ അദ്ദേഹത്തിനെതിരെ തുടരും പ്രോഗ്രാമുകളും വാർത്തകളും സൃഷ്ടിച്ച ഏതാണ്ട് എല്ലാ പത്രക്കാരും ഒന്നുകിൽ ടാക്സ് അടയ്ക്കാനായി ദിലീപിനോട് രണ്ടു കോടി രൂപ കടം ചോദിച്ചപ്പോൾ കിട്ടാത്തവൻ ആയിരിക്കും അല്ലെങ്കിൽ മറ്റൊരു സിനിമാക്കാരന്റെ എർത്തായിരിക്കും.
അതുമല്ലെങ്കിൽ ഒരുത്തൻ സ്വയം വയറ്റിൽപിഴപ്പിന് വേണ്ടി തട്ടിക്കൂട്ടിയ ഒരു സംഘടനുണ്ട്. ആ സംഘടനയുടെ ഈ വർഷത്തെ ഏറ്റവും മികച്ച നടനുള്ള അവാർഡ് ദിലീപിന് തരാം, അത് ദിലീപ് വന്ന് വാങ്ങണം, അങ്ങനെ ചെയ്താലേ എനിക്ക് സ്പോൺസറെ കിട്ടുമെന്ന് പറഞ്ഞു. അയ്യോ എനിക്ക് അങ്ങനെ വരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവരും ശത്രുക്കളായി. എല്ലാവരേയും എനിക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറയുന്നു.
ഏഷ്യനെറ്റിൽ നിന്നും പുറത്ത് വന്ന് സ്വന്തം യൂട്യൂബ് ചാനൽ നടത്തുന്ന ഒരു വ്യക്തിയുണ്ട്. പ്രിൻസ് ആൻഡ് ഫാമിലിയെന്ന ചിത്രം പൊട്ടിപ്പൊളിഞ്ഞെന്ന് പറഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച അദ്ദേഹം ഒരു എപ്പിസോഡ് ചെയ്തത്. എന്തോ നിധി കിട്ടുമ്പോലെയായിരുന്നു അദ്ദേഹം അത് ചെയ്തത്. ഇതിന് പിന്നാലെയാണ് പടം കണ്ട് മികച്ച അഭിപ്രായം പറഞ്ഞ എം എ ബേബി സഖാവിനെ മുന്നിൽ നിർത്തി സദാചാര പ്രസംഗവുമായി വീണ്ടും വന്നിരിക്കുന്നത്.
ഒരു പുതിയ സംവിധായകൻ ചെയ്ത, ആനുകാലികമായ വിഷയം സംസാരിക്കുന്ന സിനിമ നല്ല രസമുണ്ട് എന്ന് പറഞ്ഞതിന് ആരൊക്കെയോ എംഎ ബേബിയുടെ തലയിൽ തീ കോരിയിടുകയും അദ്ദേഹം തിരുത്തുകയും ചെയ്തു. അത് അങ്ങ് ആഘോഷിക്കുകയാണ് ഇപ്പോൾ അയാൾ. മറ്റൊരു മാധ്യമപ്രവർത്തകൻ ഏതാനും ആഴ്ചകൾക്ക് മുൻപാണ് പൾസർ സുനിയെന്ന കേസിലെ ഒന്നാം പ്രതിയെ വെളുപ്പിക്കാനായി പാർക്കിൽ കൊണ്ടുപോയി രഹസ്യമാണെന്ന രീതിയിൽ ചില കാര്യങ്ങളൊക്കെ ചിത്രീകരിച്ചത്. അതൊന്നും ഞാൻ ഈ പറയുന്ന മുൻ മാധ്യമപ്രവർത്തകന് വിഷയം അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കാരണം അതൊക്കെ ദിലീപിനെ പണിയാൻ പറയുന്നത് അല്ലേ. അതിനാൽ തന്നെ അത് നമ്മൾ പ്രോൽസാഹിപ്പിക്കേണ്ടത് ആണെന്ന മനോഭാവമാണ് പുള്ളിയുടേതെന്ന് തോന്നുന്നു. എന്തായാലും റിപ്പോർട്ടർ ടിവിയുടെ ആ ഒളിക്യാമറ നാടകം ക്ലച്ച് പിടിച്ചില്ല. മറ്റ് മാധ്യമങ്ങളൊന്നും അത് വലിയ രീതിയിൽ ഏറ്റെടുത്തില്ല. നികേഷ് കുമാറിന് വേണ്ടി പണ്ട് ഹൈദർ എന്ന മാധ്യമപ്രവർത്തകൻ ചെയ്ത് പണിയാണ് ഇപ്പോൾ അരുൺകുമാറിന് വേണ്ടി റോഷിപാൽ ചെയ്യുന്നത്. ഇതൊന്നും ആരും കാണില്ല.
മറ്റുള്ളവരുടെ അഭിപ്രായം കേട്ടം സ്വന്തം നിലപാട് തിരുത്തുന്നത് ശരിയല്ല സഖാവേ എന്നാണ് എംഎ ബേബിയോട് പറയാനുള്ളത്. എനിക്ക് അദ്ദേഹത്തോട് പൂർണ്ണ ബഹുമാനമാണ്. ഏത് കൊടികെട്ടിയവൻ പറഞ്ഞാലും ഞാൻ ആ അഭിപ്രായത്തിൽ നിന്നും മാറില്ലെന്ന് പറയാൻ സി പി എമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ബേബി സഖാവ് തയ്യാറാകണം. അങ്ങനെ തയ്യാറാകാത്തതിൽ അമർഷം ഉണ്ടെന്ന കാര്യം ഞാൻ ഒളിച്ചുവെക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
വിമർശനം ശക്തമായതോടെ സംഭവത്തിൽ വിശദീകരണവുമായി എംഎ ബേബി രംഗത്ത് വന്നതും ശ്രദ്ധ നേടിയിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ സംവിധായകന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥന മൂലമാണ് താൻ സിനിമ കാണാൻ നിർബന്ധിതനായത്. സിനിമയിൽ നല്ല സന്ദേശമുണ്ടെന്ന് തോന്നിയപ്പോഴാണ് സംവിധായകൻ അല്ലാതെ മറ്റാരുടേയും പേര് പരാമർശിക്കാതെ അത് പറഞ്ഞത്.
ഇതിന് മറ്റ് അർത്ഥങ്ങൾ കാണേണ്ട ആവശ്യമില്ലെന്നും, സിനിമയിൽ അഭിനയിച്ച ആരോപണവിധേയനായ നടനെ താൻ ന്യായീകരിക്കുന്നുവെന്ന് വ്യാഖ്യാനിക്കരുതെന്നുമായിരുന്നു എംഎ ബേബി വിശദീകരിച്ചത്. എന്നാൽ വിശദീകരണത്തിന് പിന്നാലെയും എംഎ ബേബിക്കെതിരെ രൂക്ഷ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്ന് വന്നത്.
, അതിജീവിതയുടെ അഭിഭാഷക കൂടിയായ ടിബി മിനിയും എംഎ ബേബിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘സിപിഎം ജനറൽ സെക്രട്ടറി ചെയ്തത് അതീവ ഗുരുതര തെറ്റാണ്. പ്രത്യേകിച്ച് കേസിൽ വിധി വരാനിരിക്കുന്ന കൂടി സാഹചര്യത്തിൽ ജഡ്ജിയെ പോലും സ്വാധീനിക്കാൻ കഴിയുന്ന പ്രസ്താവനയാണിത്. കേരളത്തിലെ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വവും പിണറായി വിജയനും ഈ കേസിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പരസ്യമായും അതിജീവിതയോട് നേരിട്ടും പറഞ്ഞിട്ടുണ്ട്.
ഈ കേസിൽ രാഷ്ട്രീയ നേതൃത്വത്തെ ആദ്യമൊക്കെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതാണ്. പിണറായി വിജയനെയൊക്കെ സ്വാധീനിക്കാൻ കഴിയാത സാഹചര്യമാണ്. ആ സമയത്താണ് പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമ വരുന്നത്. ദിലീപിനെ വെള്ളപൂശാൻ വേണ്ടിയാണ് ആ സിനിമ വന്നത്. ആ സിനിമയുടെ കണ്ടന്റ് നമ്മുക്ക് പ്രശ്നമല്ല.
എത്ര നല്ല സിനിമ ആണെങ്കിലും കേരളത്തിലെ ആളുകൾ അത് കാണില്ലെന്ന് രാഷ്ട്രീയ നിലപാട് എടുത്തിരിക്കുന്ന സമയത്താണ്, റേപ്പിന് ക്വട്ടേഷൻ കൊടുത്ത ആളുടെ സിനിമ കാണില്ലെന്നത് മലയാളികളുടെ തീരുമാനമാണ്. അതിനിടയിലാണ് സിപിഎം ജനറൽ സെക്രട്ടറിയെ പിആർ വർക്കിലൂടെ സ്വാധീനിക്കാൻ ശ്രമിച്ചതാണ് ആ കണ്ടത്. അദ്ദേഹം അതിന് കീഴ്പ്പെടാൻ പാടില്ലായിരുന്നു.
പല കേസുകളിലും കുറ്റവാളികൾ രക്ഷപ്പെട്ട സാഹചര്യം ഉണ്ട്. കോടതിയെ സംബന്ധിച്ച് ചെറിയ സംശയങ്ങൾ ഉണ്ടായാലും നിയപരമായി അയാൾ രക്ഷപ്പെട്ടേക്കാം. അതേസമയം പൾസർ സുനി റിപ്പോർട്ടർ ചാനലിനോട് വെളിപ്പെടുത്തിയത് ദിലീപ് ക്വട്ടേഷൻ തന്ന കേസ് ആണിതെന്നാണ്. ആ വെളിപ്പെടുത്തൽ അസാധാരണമാണ്. ഇതിൽ നിന്നും ദിലീപിനെ വെളിപ്പിച്ചെടുക്കാൻ ചിലരും ചില ഓൺലൈൻ മാധ്യമങ്ങളും ശ്രമിക്കുകയാണ്.
ദിലീപിനെതിരെ സംസാരിക്കുന്ന ആളാണ് ലിബർട്ടി ബഷീർ. അദ്ദേഹം പ്രിൻസ് ആന്റ് ഫാമിലിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ച കാര്യവും പ്രൊപ്പഗേറ്റ് ചെയ്യുകയാണ്. രാത്രിയൊക്കെ 20 ഓളം പേർ വന്ന് ടിക്കറ്റ് വാങ്ങി കൊണ്ടുപോകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഫാൻസുകാർക്ക് അതൊക്കെ ചെയ്യാമല്ലോ, ആ സംഭവം അദ്ദേഹം പറഞ്ഞതൊക്കെയാണ് പ്രചരിപ്പിക്കുന്നത്.
ദിലീപിനെ രക്ഷപ്പെടുത്താൻ വലിയ നേതൃത്വത്തിന്റെ ഇടപെടൽ പല തരത്തിലും നടന്നിട്ടുണ്ട്. അപ്പോഴൊക്കെ നീതിക്ക് വേണ്ടി പ്രകൃതി കൂടെ നിൽക്കുകയും ഈ കേസിൽ തുടരന്വേഷണം നടക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ നിൽക്കുന്നൊരു കേസിൽ യാതൊന്നും ആലോചിക്കാതെ സിപിഎം അഖിലേന്ത്യ സെക്രട്ടറി ഇങ്ങനെ പറയാൻ പാടുണ്ടോ? അദ്ദേഹത്തിന്റെ വിശദീകരണത്തിലും പ്രശ്നമുണ്ട്, ഒരിടത്ത് പോലും അദ്ദേഹം അതിജീവിതയ്ക്കൊപ്പമാണെന്ന് പറഞ്ഞിട്ടില്ലെന്നും ടിബി മിനി പറഞ്ഞിരുന്നു.
അടുത്തിടെയും ഈ ചിത്രത്തെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. അയാളുടെ മാനസിക സംഘർഷം ആലോചിച്ച് നോക്കൂ. എന്നിട്ട് അയാൾ ഹ്യൂമർ ചെയ്യുന്നുണ്ടെങ്കിൽ അയാളുടെ കഴിവ് നമ്മൾ മനസിലാക്കണം. കാരണം ഇത്രയും പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ, അടുത്ത മാസം വിധി പറയാനുള്ള കേസിൽ 7 വർഷമായി വേട്ടയാടപ്പെടുകയാണ്.
സർക്കാരും പൊതുസമൂഹവും സിനിമയിലെ പ്രബലരും അടക്കം ഇവന്റെ ശവക്കുഴി കാണണമെന്ന് പറഞ്ഞ് ദ്രോഹിക്കുന്നതിന്റെ അങ്ങേ അറ്റം ദ്രോഹിച്ച് നിർത്തിയിരിക്കുമ്പോൾ പോലും അയാൾ ഹ്യൂമർ ചെയ്യുകയാണ്. ദിലീപ് നന്നായി ചെയ്തു, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി എന്നിവരൊക്കെ നന്നായി ചെയ്തു. ഈ സിനിമ അഭിനന്ദനീയമാണ്. യുട്യൂബർ എന്ന് പറഞ്ഞ് കാണിക്കുന്ന കോപ്രായങ്ങൾ കൃത്യമായി സിനിമയിൽ കാണിക്കുന്നത്.
സിനിമയിലെ നടി മഞ്ജു വാര്യർക്കും മുകളിലാണ്. ദിലീപിന് അനുകൂലമായി വിധി വരാൻ പോകുന്നുവെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ദിലീപിനെ ബോധപൂർവ്വം ലക്ഷ്യം വെച്ച് സിനിമക്കെതിരെ നെഗറ്റീവ് പറയുന്നത്. കേസിൽ അകത്ത് പോകില്ലെങ്കിൽ ദിലീപിനെതിരെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി നടനെ തുലക്കാമെന്ന് പറഞ്ഞ് കുറേപേർ ഇറങ്ങിയിട്ടുണ്ടെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ദിലീപിന്റെ നൂറ്റിഅമ്പതാമത്തെ ചിത്രം വലിയ വിജയമായിരിക്കുന്നു. ഈ വിജയം ദിലീപിന് ഒരു അനുഗ്രഹമായിയെന്ന് ഞാൻ പറയും. ദിലീപിന്റെ അവസ്ഥ മോശമായതിനാലാണോ പറഞ്ഞ തുക കുറവായതുകൊണ്ടാണോയെന്ന് അറിയില്ല നിർമ്മാതാവ് ലിസ്റ്റിൽ സ്റ്റീഫൻ പ്രിൻസ് ആന്റ് ഫാമിലിയുടെ സാറ്റ്ലൈറ്റും ഒടിടിയും വിറ്റിരുന്നില്ല. സിനിമ സൂപ്പർഹിറ്റായതുകൊണ്ട് ഇനി ലിസ്റ്റിന് വലിയ തുക ലഭിക്കാൻ സാധ്യതയുണ്ട്.
മുടക്ക് മുതലും ലാഭവും തിയേറ്റർ കലക്ഷനിലൂടെ തന്നെ പ്രിൻസ് ആന്റ് ഫാമിലിക്ക് കിട്ടിയത്രെ. അതുപോലെ ഈ സിനിമയെ ഇകഴ്ത്തിക്കൊണ്ട് റിവ്യു ചെയ്തവൻ തന്നെ പറയുന്നു എന്റെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയി ദിലീപേട്ടൻ വിജയിച്ചുവെന്ന്. അതോടെ തന്നെ ആ റിവ്യൂവറുടെ സിനിമ വിലയിരുത്തൽ പക്ഷപാതപരവും വ്യക്തിഹത്യയുടേയും ഭാഗമാണെന്ന് മനസിലായിക്കാണുമല്ലോ എന്നുമായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.