കേരളത്തെ അവഗണിച്ച ആളാണ് യേശുദാസ്, കേരളത്തില്‍ ജീവിക്കുന്നത് ഇഷ്ടമല്ല; മലയാളികള്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്നതിനുമപ്പുറം ആദരവ് നല്‍കി; ശാന്തിവിള ദിനേശ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ 84ാം പിറന്നാള്‍ ദിനം. കേരളത്തില്‍ പ്രമുഖര്‍ പങ്കെടുത്ത് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ യുഎസില്‍ നിന്നും വീഡിയോ കോളിലൂടെയാണ് യേശുദാസ് പങ്കെടുത്തത്. കുറച്ച് വര്‍ഷങ്ങളായി അമേരിക്കയില്‍ മകനോടൊപ്പം താമസിക്കുകയാണ് യേശുദാസും ഭാര്യ പ്രഭയും. പിറന്നാള്‍ ദിനത്തില്‍ പോലും ഗായകന്‍ കേരളത്തിലേക്ക് വരാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്.

ഇപ്പോഴിതാ യേശുദാസ് കേരളത്തിലേക്ക് വരാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. കേരളത്തോട് യേശുദാസ് എന്നും അകലം കാണിച്ചിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ‘ആയിരം പൂര്‍ണചന്ദ്രന്‍മാര്‍ കണ്ട പ്രായമാണ് 84 വയസ്. അദ്ദേഹം കുറേ വര്‍ഷങ്ങളായി ഇവിടെ ഇല്ല. അമേരിക്കയിലാണ്. കൊവിഡ് വന്ന ശേഷം എന്തുകൊണ്ടോ നാട്ടിലേക്ക് വന്നില്ല.

വിശ്രമ ജീവിതം അമേരിക്കയിലാകട്ടെ എന്ന് കരുതിക്കാണും. ഞാനദ്ദേഹത്തെ വിമര്‍ശിച്ചിട്ടുള്ള സ്‌റ്റോറികളാണ് ചെയ്തിട്ടുള്ളത്’. ‘ഫോര്‍ട്ട് കൊച്ചിയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം കേരളത്തില്‍ കുറച്ച് കാലമേ ജീവിച്ചിട്ടുള്ളൂ. കേരളം അദ്ദേഹത്തെ ദൈവ തുല്യമായി കൊണ്ട് നടക്കുന്ന സംസ്ഥാനമാണ്. പക്ഷെ സിനിമാ ലൈഫ് തുടങ്ങിയപ്പോള്‍ മദ്രാസിലായിരുന്നു. എന്തുകൊണ്ടോ കേരളത്തെ അവഗണിച്ച ആളാണെന്ന് ഞാന്‍ പറയും. ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്നു’

‘കേരളത്തില്‍ എന്താണ് പ്രശ്‌നം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ ആരോഗ്യ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. എന്തുകൊണ്ടോ കേരളത്തില്‍ ജീവിക്കുന്നത് ഇഷ്ടമല്ല. ഒരുപക്ഷെ ദിവസവും ദിവസവും ഏതെങ്കിലും പ്രോഗ്രാമിനും ഉദ്ഘാടനത്തിനും വിളിക്കുമെന്നോ പഴയ കാല സുഹൃത്തുക്കളൊക്കെ വന്ന് കാശ് കടം ചോദിക്കുമോ എന്ന് വിചാരിച്ചിട്ടാണോ അമേരിക്കയില്‍ സ്ഥിര താമസം നടത്തുന്നതെന്ന് എനിക്ക് സംശയമുണ്ട്,’ ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം യേശുദാസ് അമേരിക്കയില്‍ സന്തോഷമായി കഴിയുന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. ആയിരം പൂര്‍ണ ചന്ദ്രനെ കണ്ട വലിയ മനുഷ്യന് മലയാളി അര്‍ഹിക്കുന്നതിനുമപ്പുറം ആദരവ് നല്‍കിയെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. യേശുദാസിനെ വിമര്‍ശിച്ച് നേരത്തെയും ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്.

Vijayasree Vijayasree :