പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്. ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിൻറെ തഴമ്പുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തിയ പി.ഐ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പിന്നെ മമ്മൂക്കയാക്കി ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മമ്മൂട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമായിരുന്നു വാർത്തകൾ. അതിന് പിന്നാലെ മോഹൻലാൽ ശബരിമലയിൽ പ്രിയപ്പെട്ട ഇച്ഛക്കയ്ക്കായി നടത്തിയ വഴിപാടും, ഒരുപാട് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി.
പിന്നാലെ അദ്ദേഹം ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അമേരിക്കയിലേക്ക് പോയി എന്നൊക്കെയുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. തുടർന്ന് വ്യാജ വാർത്തകൾ അവസാനിപ്പിക്കാൻ അദ്ദേഹത്തന്റെ പിആർ ടീം തന്നെ വിശദീകരണവുമായി രംഗത്തെത്തി. മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് താരത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ സനിൽ കുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ വൈറൽ ആവുകയാണ്.
മമ്മൂട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സനിൽ കുമാർ, മെഗാസ്റ്റാർ ചികിത്സയുടെ ഭാഗമായുള്ള ഇടവേളയിൽ ആണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മുക്ക എന്നാണ് ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയെത്തുക എന്ന ചോദ്യത്തിന്, ചികിത്സയുടെ ഇടവേളകളിൽ അദ്ദേഹം ലൊക്കേഷനുകളിൽ എത്തും എന്ന മറുപടിയാണ് സനിൽ കുമാർ നൽകിയത്. മെഗാസ്റ്റാർ ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും സനിൽ അറിയിച്ചു.
എന്നാൽ, മെഗാസ്റ്റാറിനൊപ്പം പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തൽ, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമയിൽ നിന്നുമുള്ള നീണ്ട ഇടവേളക്ക് പിന്നിലെ കാരണം അറിയാനായി കാത്തിരുന്ന അദ്ധേഹത്തിന്റെ ആരാധകർക്കും, സിനിമ പ്രേമികൾക്കും, സനിൽ കുമാറിന്റെ വെളിപ്പെടുത്തൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന, മമ്മൂട്ടി കൊളോൺ കാൻസർ ബാധിതനായി ചികിത്സയിലാണ് എന്ന അഭ്യൂഹങ്ങൾ വീണ്ടും പ്രചാരം നേടുന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ മെഗാസ്റ്റാറും, അദ്ദേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാനും, കുടുംബവും ഇതുവരെ വാർത്തകളോടും ഊഹാപോഹങ്ങളോടും പ്രതികരിച്ചിട്ടില്ല.
അതേ സമയം മമ്മൂട്ടിയുടെ ആരാധകരും, ഒരു വലിയ വിഭാഗം സോഷ്യൽ മീഡിയ സമൂഹവും, സനിൽ കുമാറിന്റെ വെളിപ്പെടുത്തതിൽ അതൃപ്തി രേഖപ്പെടുത്തി. മെഗാസ്റ്റാറിന്റെ വ്യക്തിപരമായ വിഷയങ്ങളും, അദ്ദേഹം വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആരോഗ്യ വിവരങ്ങളും, അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്ന സനിൽ തുറന്ന് പറഞ്ഞതിൽ അസ്വസ്ഥരാണ് മമ്മൂട്ടിയെ സ്നേഹിക്കുന്ന പ്രേക്ഷകർ. തന്റെ വിശ്രമം കഴിഞ്ഞ് പൂർവാധികം ശക്തനായി നടൻ തിരികെയെത്തും എന്നും, അതുവരെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യത എല്ലാവരും മാനിക്കണമെന്നുമാണ് ചിലരുടെ പക്ഷം.
അടുത്തിടെ, മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. . മമ്മൂക്കയെ ഇതുവരെ വിളിച്ചിട്ടില്ല. മമ്മൂക്കയുടെ കാര്യം അറിയാവുന്നത് കൊണ്ടാണ് വിളിക്കാഞ്ഞത്.
ഈ പറയുന്ന പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ല. ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ട്. സാധാരണ ആളുകൾക്കൊക്കെ വരുന്ന അസുഖമാണ്. അതിന്റെ ചികിത്സ നടക്കുന്നുണ്ട്. എല്ലാം ഏകദേശം കഴിഞ്ഞു. അടുത്ത മാസം മുതൽ അദ്ദേഹം സജീവമാകും. നോമ്പ് കാരണമാണ് അദ്ദേഹം അഭിനയിക്കാതിരുന്നത്. അടുത്ത മാസത്തോടെ മഹേഷ് നാരായണന്റെ സിനിമകളിൽ സജീവമാകും എന്നും ബാദുഷ പറഞ്ഞു.
കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായമെന്നാണ് തമ്പി ആന്റണി പ്രിയ താരത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത്. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് തമ്പി ആന്റണിയും മമ്മൂട്ടിയും. മമ്മൂട്ടി… മലയാളികളുടെ മമ്മൂക്ക. കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അമ്പത് വയസ് കഴിഞ്ഞാൽ പത്ത് വർഷത്തിൽ ഒരിക്കലാണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരുന്നിരിക്കണം. ഭക്ഷണ കാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്ത് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഫിഷ് ഫ്രൈ ഉൾപ്പടെ പല മീൻ വിഭവങ്ങൾ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്ക് മാറ്റിവെക്കും.
അടുത്തിരിക്കുന്നവർക്ക് കൊടുക്കാൻ ഒരു മടിയുമില്ല മമ്മൂക്കയ്ക്ക്. അതറിയാവുന്ന അമ്പിളിചേട്ടൻ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷണരീതി. ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്… കേട്ടിടത്തോളം ഒന്നും പേടിക്കാനില്ലെന്ന് തന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായമെന്നും കേട്ടു.
ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപത് വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നായിരുന്നു തമ്പി ആന്റണിയുടെ കുറിപ്പ്.
സംവിധായകൻ ജോസ് തോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്ന വാക്കുകളും വൈറലായിരുന്നു. ഇക്കഴിഞ്ഞ ദിവസം എന്റെയൊരു അകന്ന ബന്ധു എന്നെ വിളിച്ചു ചോദിച്ചു മമ്മൂക്കയ്ക്ക് എന്താണ് സംഭവിച്ചത്. ഞാൻ പറഞ്ഞു എന്ത് സംഭവിക്കാനെന്ന്. എന്തോ ക്യാൻസർ ആണ്, അസുഖമാണ് എന്നൊക്കെ പറയുന്നു. മമ്മൂക്ക മരിച്ചുപോവുമോ? എന്നും ചോദിച്ചു. ഞാൻ പറഞ്ഞു തീർച്ചയായും മരിച്ചുപോവും. അവിടെ നിന്ന് അയ്യോ എന്ന് ശബ്‌ദം കേട്ടു. ഞാൻ ചോദിച്ചു എന്താണ് നിങ്ങൾക്ക് പറ്റിയതെന്ന്.
ചേട്ടൻ എന്താ ഈ പറയുന്നത്? മമ്മൂക്ക മരിച്ചുപോവുമെന്നോ.. ഞാൻ ചോദിച്ചു താൻ മരിക്കില്ലേ, അപ്പോഴാണ് അദ്ദേഹത്തിന്റെ സ്വബോധം വീണ്ടുകിട്ടിയത്. അത് ശരിയാണ്, പക്ഷേ ഇപ്പോഴത്തെ അവസ്ഥയും അസുഖവും എന്താണ് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഞാൻ പറഞ്ഞു, സുഹൃത്തേ പലരും പറഞ്ഞിട്ടുള്ള അറിവ് മാത്രമേ ഉള്ളൂ. സിനിമാ രംഗത്തെ അദ്ദേഹവുമായി അടുത്തിടപഴകുന്ന പലരുമായും ഞാൻ ബന്ധപ്പെട്ടിരുന്നു.
രോഗത്തിന്റെ ഒരു ആരംഭം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. രണ്ടാഴ്‌ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖം പ്രാപിച്ചുവരും. അത് പറഞ്ഞപ്പോൾ ആ പയ്യന് ആശ്വാസമായി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെ ഓൺലൈൻ മീഡിയയിലാണ് കൂടുതലും മമ്മൂക്കയുടെ രോഗത്തെ കുറിച്ച് വ്യാജ പ്രചാരണവും ശരിയായ വാർത്തയും ഒക്കെ പ്രചരിക്കുന്നത്. മറ്റൊരു അച്ചടി മാധ്യമത്തിലും നിങ്ങൾക്ക് ഇത് കാണാൻ കഴിയില്ല.
മമ്മൂട്ടിയെ പോലെയൊരു മഹാനടന്റെ രോഗവിവരം മറച്ചു വയ്‌ക്കേണ്ടത് ഒരു സാമാന്യ മര്യാദയാണ് എന്നത് കൊണ്ടായിരിക്കാം. മമ്മൂട്ടി ഈ അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്‌തു കൊണ്ടിരുന്നു. അതെന്തോ ഒരു രോഗത്തിന്റെ ലക്ഷണമാണ് എന്ന് തോന്നിയിട്ടാവണം പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, റേഡിയേഷനിലൂടെ മാറ്റാൻ കഴിയുന്നത് കണ്ടെത്തുന്നത്. അതാണ് സംഭവിച്ചത്.
ഇത് വാർത്തകളിലൂടെ പുറംലോകം അറിയണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചുകാണില്ല. കാരണം മമ്മൂട്ടിയെ ആരാധിക്കുന്ന, സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവരുടെ ഉള്ളിൽ ഒരു വേദന ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്. അത് അസുഖ വിവരം അറിഞ്ഞാൽ അദ്ദേഹത്തിന് ചാൻസ് നഷ്‌ടപ്പെടും എന്നറിഞ്ഞത് കൊണ്ടൊന്നുമല്ല. എനിക്ക് പരിചയമുള്ള കാലം തൊട്ട് അദ്ദേഹം മദ്യപിച്ചിട്ടില്ല. ആഹാര കാര്യങ്ങളിൽ കൃത്യ നിഷ്‌ഠയുള്ള ആളാണ്.
85-90 കാലഘട്ടത്തിലൊക്കെ അദ്ദേഹം സിഗരറ്റ് വലിക്കുമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു ജോൺ പ്ലയേഴ്‌സ് എന്ന സിഗരറ്റ് ടിന്നിലാണ് കൊണ്ട് വയ്ക്കാറുള്ളത്. അത് ഇടയ്ക്ക് ഇരുന്ന് വലിക്കുന്നത് കാണാറുണ്ട്. അതിന് ശേഷം പിന്നീട് അദ്ദേഹം അതും അവസാനിപ്പിച്ചു. ഇന്നുവരെ മദ്യപിക്കുകയോ വലിയ ആഘോഷങ്ങളിൽ പങ്കെടുത്ത് തിമിർക്കുകയോ ഒന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴും ആരോഗ്യം സിനിമ എന്നിവയിൽ ശ്രദ്ധാലുവായിരുന്നു.
ഈ പ്രായത്തിലും വ്യായാമം ചെയ്യുകയും ആരോഗ്യം സംരക്ഷിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ എല്ലാവരും പറയുമായിരുന്നു മമ്മൂട്ടിയെ കണ്ട് പഠിക്കെന്ന്. അദ്ദേഹത്തിന്റെ അസുഖത്തിൽ സങ്കടപ്പെടുക ഫാൻസ് മാത്രമായിരിക്കില്ല. അദ്ദേഹത്തിന്റെ അഭിനയ സിദ്ധി ആകർഷിച്ചിട്ടുള്ള ആരുമാവാം. ഈ വാർത്ത വന്നതിൽ തെറ്റ് പറയാൻ കഴിയില്ല. കാരണം മമ്മൂട്ടിയുടെ ലക്ഷക്കണക്കായ ആരാധകർ, അവരുടെ പ്രാർത്ഥനകളാൽ മമ്മൂട്ടി സുഖം പ്രാപിച്ചുവരും.
മോഹൻലാലിനെ നോക്കൂ. അദ്ദേഹം ശബരിമലയിൽ വഴിപാട് ചെയ്‌തു. ഒരിക്കലും പൊതുജനം അറിയണം എന്ന് കരുതി അദ്ദേഹം ചെയ്‌ത കാര്യമല്ല അത്. എന്നാൽ ആരോ അടുത്ത സുഹൃത്തുക്കളോ മറ്റോ ആ റസീറ്റ് എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അത് വൈറലായി. മോഹൻലാലിന്റെ ദർശനത്തിന്റെ വീഡിയോ ഒക്കെ വൈറലായി.