വീണ്ടുമൊരു ലോക്ഡൗൺ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല; സനൽകുമാർ ശശിധരൻ

കോവിഡിനെ പിടിച്ചു കെട്ടി എന്ന കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ അവകാശവാദങ്ങളെ കണ്ണടച്ച് വിശ്വസിച്ച ജനതയ്ക്ക് ഇനിയും ഒരു ലോക്ഡൗൺ, വലിയ ഭാരമായിരിക്കുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. വീണ്ടുമൊരു ലോക്ഡൗൺ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല എന്നാണ് തന്റെ വിശ്വാസമെന്നും സനൽ പറയുന്നു.

സനൽകുമാർ ശശിധരന്റെ കുറിപ്പ്:

വീണ്ടും ലോക്ഡൗൺ വേണമെന്ന് ആളുകൾ വാദിക്കുന്നത് കാണുന്നു. ലോക്ഡൗൺ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല എന്നാണ് എന്റെ മനസിലാക്കൽ. അങ്ങനെ കഴിയുമെന്ന് അന്ധമായി വിശ്വസിച്ചതുകൊണ്ടാണ് ലോക്ഡൗൺ കാര്യക്ഷമമായി നടന്നിരുന്ന സമയത്തെ കോവിഡ് പ്രതിരോധ പ്രവർത്തനം വൈകുന്നേരങ്ങളിലെ വാർത്താസമ്മേളനം മാത്രമായി ഒതുങ്ങിയത്.

ലോക്ഡൗൺ കൊണ്ട് രോഗവ്യാപനം വൈകിക്കാനേ സാധിക്കൂ എന്നും ലോക്ഡൗൺ കഴിയുമ്പോൾ തിരിച്ചു വരുന്ന അസുഖത്തെ നേരിടാൻ കൂടുതൽ സൗകര്യങ്ങളും ആസൂത്രണങ്ങളും ഒരുക്കാനുള്ള അവസരമായി ആ കാലഘട്ടത്തെ മാറ്റുകയാണ് വേണ്ടത് എന്നുമുള്ള ആലോചനകൾ ഉണ്ടായിരുന്നില്ല എന്നാണ് കരുതാൻ. സുദീർഘമായ അടച്ചിടൽ കൊണ്ട് നട്ടെല്ലു തകർന്ന പാവം മനുഷ്യർ ഇപ്പോൾ പടർന്നു പിടിക്കുന്ന വ്യാധിയെ എങ്ങനെ നേരിടും എന്നോർത്ത് പകച്ച് നിൽക്കുന്നു. ഉള്ളത് വച്ച് തള്ളി നീക്കുക എന്ന മാനസികാവസ്ഥകൊണ്ട് പലരും പോഷകക്കുറവ് നേരിടുന്നുമുണ്ടാവും. സാമ്പത്തികത്തകർച്ച മറ്റൊന്ന്. ഇതൊക്കെ രോഗത്തിന് മനുഷ്യരെ എളുപ്പം കീഴടക്കാൻ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.

നമ്മൾ കോവിഡിനെ പിടിച്ചു കെട്ടി എന്ന കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ അവകാശവാദങ്ങളെ കണ്ണടച്ച് വിശ്വസിച്ച ജനതയ്ക്ക് ഇനിയും ഒരു ലോക്ഡൗൺ വലിയ ഭാരമായിരിക്കും. എടുത്തുചാടിയുള്ള വിജയപ്രഖ്യാപനങ്ങൾ ഉണ്ടാക്കിയ അമിതമായ ആത്മവിശ്വാസം രോഗത്തെ കൂടുതൽ ലഘുവായി എടുക്കാനുള്ള ഒരു മാനസികാവസ്ഥ ജനങ്ങളിൽ സൃഷ്ടിച്ചു എന്ന് മനസിലാക്കണം. ഇനിയിതിവിടെ വരില്ല എന്നൊരു തോന്നൽ പലരിലും ഉണ്ടായി. പുലി വരുന്നേ പുലി എന്ന സ്ഥിരം പേടിപ്പെടുത്തലാണെന്ന് കരുതിയ മനുഷ്യർ പുലി വരുമ്പോൾ ഉറങ്ങാൻ തുടങ്ങി.

ഇനിയും അത് തന്നെ സംഭവിക്കും. ലോക്ഡൗൺ വരുമ്പോൾ രോഗവ്യാപനം കുറയും. എല്ലാം ശരിയായി എന്ന മട്ടിൽ മനുഷ്യർ പഴയമട്ടിൽ പുറത്തിറങ്ങും, രോഗം ശക്തമായി തിരിച്ചു വരും. ഈ രോഗം ഇവിടെ ഉണ്ട് എന്ന തിരിച്ചറിവോടെ ജീവിക്കാൻ ജനങ്ങളെ പരിശീലിപ്പിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ പക്ഷം. കാട്ടിലൂടെ നടക്കുമ്പോൾ പാമ്പിനെയെന്നപോലെ അവനവൻ ഈ രോഗത്തിനെതിരെ സ്വബോധം സൂക്ഷ്മമായി ഉപയോഗിക്കാൻ പഠിക്കും.

പോസിറ്റീവ് ആകുന്ന എല്ലാവരേയും പിടിച്ച് ആശുപത്രിയിലിട്ട് ഡിപ്രഷൻ അടിപ്പിച്ച് ആത്മഹത്യചെയ്യിക്കരുത്. വളരെ വലിയ അളവ് ആളുകൾക്ക് ആശുപത്രി ആവശ്യമില്ല. ഏറിയപങ്ക് ആളുകൾക്കും സാധാരണ ജലദോഷപ്പനിപോലെ അസുഖം വന്ന് പോകുമെന്നാണ് പഠനങ്ങൾ പറയുന്നത്. എല്ലാവരെയും അഡ്മിറ്റ് ചെയ്യാൻ മതിയായ ആശുപത്രികൾ നമുക്കില്ല താനും. ടെസ്റ്റ് ചെയ്യുക. രോഗികളുടെ എണ്ണവും വ്യാപനത്തിന്റെ തോതും കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുക. ഗുരുതരമായ അവസ്ഥയിലല്ലാത്ത രോഗികൾക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാനുള്ള സമ്പ്രദായമുണ്ടാവുക‍. അവരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കുക. തീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ മാത്രം ആശുപത്രിയിലേക്ക് മാറ്റുക. ഇതാണ് ചെയ്യാവുന്ന കാര്യം എന്നാണ് എന്റെ തോന്നൽ.

Noora T Noora T :