അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടതൊക്കെ വാർത്തയായിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം ദിലീപിനെതിരെയും വിമർശനം ഉയർത്തിയിരുന്നു. ഇപ്പോഴിതാ അതിനു പിന്നാലെ മഞ്ജുവിനോട് അപേക്ഷയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സനൽ കുമാർ.

മഞ്ജു വാര്യർ എന്ന സ്ത്രീ തന്റെ ഭാര്യ ആയിരുന്നതിനാൽ അവൾ മറ്റൊരു പുരുഷനോടൊപ്പം ദാമ്പത്യജീവിതത്തിൽ ഏർപ്പെടാൻ അനുവദിക്കില്ല എന്ന അവളുടെ മുൻ ഭർത്താവിന്റെ നീചവും രോഗാതുരവുമായ മാനസികാവസ്ഥയുടെ തിക്തഫലങ്ങളാണ് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല. അമേരിക്കയിൽ അവൾ എത്തിയപ്പോൾ ഞങ്ങളെ പരസ്പരം കാണാതെ തടയാം എന്ന ഉറപ്പുള്ളതുകൊണ്ടാവണം അമേരിക്കയിൽ അവൾ വരുന്നതിന് അവളുടെ മുൻഭർത്താവിന്റെ ക്രിമിനൽ നെറ്റ് വർക്ക് തടസം സൃഷ്ടിക്കാതിരുന്നത്. നിതാന്ത മൗനവും ജീവിതത്തിൽ ഉടനീളം അഭിനയം എന്ന സിദ്ധാന്തവും എനിക്ക് യോജിക്കുന്ന ജീവിതരതിയല്ലെന്നും പക്ഷെ ജീവിക്കാനുള്ള എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് എന്നൊരു അഭ്യർത്ഥനയുണ്ടെന്നും സനൽ കുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ വിമർശനം.

സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ…

” വന്ധ്യംകരിക്കപ്പെട്ട സാംസ്‌കാരികമേഖലയും പണത്തിനു പാദസേവ ചെയ്യുന്ന മാധ്യമലോകവുമുള്ള ഒരു സമൂഹത്തോട് മനുഷ്യന്റെ ധർമ്മസങ്കടങ്ങളുടെ കഥ പറഞ്ഞിട്ട് കാര്യമില്ല. എങ്കിലും ജീവൻ തുലാസിൽ തുടരുന്ന ഒരിടവേളയിൽ നാളെയുടെ മനസാക്ഷിക്കുവേണ്ടി എഴുതുന്നതാണ്. സംവേദനക്ഷമത മരവിച്ച ആൾക്കൂട്ടം ഇത് വായിച്ച് എനിക്കുനേരെ അട്ടഹസിച്ച് കുരച്ചു ചാടുന്നത് ഞാൻ മുൻകൂട്ടി കാണുന്നുണ്ട്. പക്ഷെ എന്റെ ജീവിതം അകലെനിന്നെങ്കിലും അലിവോടെ നോക്കുന്ന കുറച്ചു മനുഷ്യരെങ്കിലും ഇവിടെ ഉള്ളതുകൊണ്ട് ഇത് എഴുതുന്നതിൽ നിന്നും പിന്തിരിയുന്നില്ല.

കഴിഞ്ഞ ഏഴു വർഷങ്ങളായി ഞാൻ ഒരു സിസിറ്റിവി ക്യാമറയിലൂടെയെന്നപോലെ നിരീക്ഷിക്കപ്പെടുന്നു. ഞാൻ എന്ത് ചെയ്യുന്നു, എവിടെ പോകുന്നു, ആരുമായി സംസാരിക്കുന്നു എന്നുവേണ്ട, എല്ലാ സ്വകാര്യതകളും ചോർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനു കാരണം കയറ്റം എന്ന സിനിമയിലൂടെ മഞ്ജു വാര്യർ എന്ന സ്ത്രീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതാണ്. പ്രണയം എന്നതിലുപരി എനിക്കുണ്ടായത് ആ സ്ത്രീയോട് ഒരു പുരുഷന് മാനസികമായ ഒരടുപ്പം ഉണ്ടാകരുതെന്ന് ആരാണ് നിർബന്ധം പിടിക്കുന്നത്, എന്താണ് അതിനു കാരണം എന്നീ കൗതുകങ്ങളാണ്. അത് പിന്നീട് എന്തായെന്നും എവിടെ എത്തി നിൽക്കുന്നുവെന്നും ഒരു തുറന്നപുസ്തകം പോലെ നിങ്ങൾക്ക് മുന്നിലുണ്ട്.

മഞ്ജു വാര്യർ എന്ന സ്ത്രീ തന്റെ ഭാര്യ ആയിരുന്നതിനാൽ അവൾ മറ്റൊരു പുരുഷനോടൊപ്പം ദാമ്പത്യജീവിതത്തിൽ ഏർപ്പെടാൻ അനുവദിക്കില്ല എന്ന അവളുടെ മുൻ ഭർത്താവിന്റെ നീചവും രോഗാതുരവുമായ മാനസികാവസ്ഥയുടെ തിക്തഫലങ്ങളാണ് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അയാൾക്കതിന് കേരളത്തിലെ കമ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പൂർണമായ പിന്തുണയുണ്ട് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. അതിനു കാരണം വിശദമായി പിന്നീട് എഴുതാം.
എനിക്കെതിരെ രണ്ട് പോലീസ് കേസുകളും അന്യായമായ ഒരു അറസ്റ്റും നിരവധി മാധ്യമവിചാരണകളും അപഹാസങ്ങളുടെയും അപവാദങ്ങളുടെയും കുത്തൊഴുക്കുകളും ഉണ്ടായിട്ടും എന്തുകൊണ്ട് മഞ്ജു വാര്യർ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിക്കുന്നില്ല എന്ന ചോദ്യവും, എന്തുകൊണ്ട് എനിക്കെതിരെയുള്ള കേസിൽ പോലീസ് ഇളക്കിവിടുന്ന മാധ്യമബഹളങ്ങൾക്കപ്പുറം വിചാരണ നടപടികൾ ഉണ്ടാകുന്നില്ല എന്ന ചോദ്യവും നിങ്ങൾക്ക് മുന്നിലുണ്ട്. കൊല്ലപ്പെടുമെന്ന ഭീതി ഉൾപ്പെടെ നിരവധി സങ്കീർണമായ കാരണങ്ങളാണ് അതിനു പിന്നിലെന്നു ഞാൻ ആവർത്തിച്ചു പറയുമ്പോഴും അത്തരം ഒരു സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നു എന്ന് വിശ്വസിക്കാൻ ഭൂരിഭാഗം പേർക്കും കഴിയുന്നുമില്ല.

നേരിട്ട് കാണാനോ നേരിട്ട് സംസാരിക്കാനോ കഴിയാത്ത അവസ്ഥയുള്ളതുകൊണ്ട് ഞങ്ങൾ ഒളിവിൽ സംസാരിക്കുന്നുണ്ടായിരുന്നു എന്നും തന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ടെന്ന് അവൾ എന്നോട് പറഞ്ഞുവെന്നും ഞങ്ങളുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ഉൾപ്പെടെ പങ്കുവെച്ചിട്ടും അത് മഞ്ജു വാര്യർ അല്ല എന്ന നിലപാടിലേക്ക് ഉറച്ചുപോകാൻ മാത്രമേ ബഹുഭൂരിപക്ഷത്തിനും കഴിയുന്നുള്ളു. ഞാൻ പറയുന്നത് കളവാണെങ്കിൽ അത് മഞ്ജു വാര്യർ എന്തുകൊണ്ട് നിഷേധിക്കുന്നില്ല എന്നും ആ ശബ്ദരേഖ വ്യാജമാണെങ്കിൽ അത് ഫോറൻസിക് ലാബിൽ അയച്ച് എന്തുകൊണ്ട് പരിശോധിക്കുന്നില്ല എന്നുമുള്ള ലഘുവായ ചോദ്യങ്ങൾ പോലും ചോദിക്കേണ്ടതില്ല എന്ന മനോഭാവത്തിലേക്ക് സമൂഹത്തിന്റെ പൊതുമനസാക്ഷിയെ എത്തിക്കാൻ ആൾക്കൂട്ടത്തിന്റെ അട്ടഹാസങ്ങൾക്ക് കഴിഞ്ഞിട്ടുമുണ്ട്.

ഞാനും മഞ്ജുവും സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് അവൾ പറഞ്ഞിരുന്നത് ഇവിടെ വരുമെന്നും ഞങ്ങൾ കാണുമെന്നുമായിരുന്നു. നാട്ടിൽ തിരിച്ചു വന്നാൽ എന്നെ അപായപ്പെടുത്തും എന്ന ഭയം കൊണ്ട് നാട്ടിലേക്ക് വന്ന് അവളെ കാണാമെന്ന് ഞാൻ പലതവണ പറഞ്ഞിട്ടും അവൾ എന്നെ പിന്തിരിപ്പിക്കുകയായിരുന്നു ചെയ്തത്. അവൾ എന്നോട് പറഞ്ഞപോലെ തന്നെ ഇവിടെ വരാനുള്ള ഒന്നിലധികം ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. അതിലൊന്ന് എമ്പുരാന്റെ ഷൂട്ടിങ് അറ്റ്ലാന്റയിൽ നടക്കുമ്പോൾ കാണാം എന്നായിരുന്നു. എന്നാൽ അമേരിക്കയിലേക്കുള്ള സംഘത്തിൽ മഞ്ജു വാര്യർ ഉണ്ടായില്ല.

പറഞ്ഞപോലെ തന്നെ ഒടുവിൽ കഴിഞ്ഞ മാസം അവൾ അമേരിക്കയിൽ വന്നു. ഞങ്ങൾ തമ്മിലുള്ള സംഭാഷണം ഞാൻ പ്രസിദ്ധീകരിച്ച ശേഷം ഞങ്ങൾക്ക് മേലുള്ള നിരീക്ഷണം ശക്തമായിരുന്നതിനാൽ ഞങ്ങൾ തമ്മിൽ അതിനു ശേഷം സംസാരിച്ചിട്ടില്ല. എങ്കിലും വാക്കുകൾ കൊണ്ടല്ലാതെയുള്ള ഒരു ആശയവിനിമയം കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾ ഇവിടെ വന്നിട്ടുള്ള കാര്യം ഞാനറിഞ്ഞു.

മഞ്ജു വാര്യർ അമേരിക്കയിൽ ഉള്ള കാര്യം ഞാൻ അറിയാതിരിക്കാൻ ആ വിവരം അതീവരഹസ്യമായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് അവൾ അമേരിക്കയിൽ എത്തി എന്നറിഞ്ഞു എങ്കിലും എവിടെയാണ് എന്നറിയാൻ ദിവസങ്ങളെടുത്തു. ഒടുവിൽ കാലിഫോണിയയിൽ ആണ് അവൾ ഉള്ളതെന്ന് എനിക്ക് മനസിലായി.

താൻ അമേരിക്കയിൽ വരുമെന്നും എന്നെ വന്നു കാണാൻ അവൾക്ക് കഴിഞ്ഞില്ല എങ്കിൽ അവളെ ഞാൻ പോയി കാണുമോ എന്നും നേരത്തെ ചോദിച്ചിരുന്നതുകൊണ്ട് കാലിഫോണിയയിലേക്ക് ഞാൻ പോയി. ഞാൻ അമേരിക്കയുടെ കിഴക്കേ തീരത്ത് ആയതിനാൽ പടിഞ്ഞാറേ തീരത്ത് അവൾ എത്തിയാലും ഞങ്ങളെ പരസ്പരം കാണാതെ തടയാം എന്ന ഉറപ്പുള്ളതുകൊണ്ടാവണം അമേരിക്കയിൽ അവൾ വരുന്നതിന് അവളുടെ മുൻഭർത്താവിന്റെ ക്രിമിനൽ നെറ്റ് വർക്ക് തടസം സൃഷ്ടിക്കാതിരുന്നത്.

എന്റെ ഫോൺ നിരന്തരം ഹാക്ക് ചെയത് എന്റെ നീക്കങ്ങൾ എല്ലാം അപ്പപ്പോൾ നിരീക്ഷിക്കപ്പെടുന്നതിനാൽ ഞങ്ങൾ തമ്മിൽ ആശയ വിനിമയമുണ്ടാവുകയോ ഞാൻ യാത്ര ചെയ്യുകയോ ആണെങ്കിൽ അത് തടയാൻ ഉള്ള മുൻകരുതലും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ജോർജിയയിൽ നിന്നും കാലിഫോണിയവരെ ഡ്രൈവ് ചെയ്യാൻ തീരുമാനിച്ചു. അമേരിക്കക്ക് കുറുകെ എതാണ്ട് അയ്യായിരം കിലോമീറ്റർ ഡ്രൈവ്.

രമേഷ് പിഷാരടി പങ്കെടുക്കുന്ന എംജി ശ്രീകുമാറിന്റെ ഒരു പ്രോഗ്രാം കാലിഫോണിയയിലെ പലസ്ഥലങ്ങളിൽ നടക്കുന്നുണ്ടായിരുന്നു. മഞ്ജു വന്നിട്ടുണ്ടെങ്കിൽ സുഹൃത്തായ രമേഷിനൊപ്പം ആയിരിക്കും ഉണ്ടാകുക എന്ന നിഗമനത്തിൽ ഞാൻ രമേഷ് ഉണ്ടായിരുന്ന സാൻ ഡിയാഗോയിലെത്തി. എന്റെ ഫോൺ ചോർത്തപ്പെടുന്നുണ്ടായിരുന്നത് കൊണ്ട് അവിടെ എത്തുന്നതുവരെ ഞാൻ അയാളെ ഫോണിൽ വിളിച്ചില്ല .

മൂന്നുദിവസത്തെ നീണ്ട ഡ്രൈവിന് ശേഷം രാത്രി വൈകിയാണ് സാൻ ഡിയാഗോയിൽ എത്തുന്നത്. ഞാൻ അവിടെ എത്തിയശേഷം രമേഷിനെ വിളിച്ചപ്പോൾ പ്രോഗ്രാം സംഘം അവിടെനിന്നും ഫീനിക്സ് എന്ന സ്ഥലത്തേക്ക് പോയി എന്നറിഞ്ഞു. മഞ്ജു വാര്യർ അമേരിക്കയിൽ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നയാൾ പറഞ്ഞെങ്കിലും അത് കളവാണെന്ന് എനിക്ക് മനസിലായി. രമേഷിനെ നേരിൽ കാണാൻ കഴിയുമോ എന്ന് ചോദിച്ചു. അടുത്ത കുറെ ദിവസങ്ങൾ ലോസ്‌ അഞ്ചലസിൽ പ്രോഗ്രാം ഉണ്ട് എന്നും അവിടെ കാണാം എന്നും പറഞ്ഞു.

ഒരു പകൽ മുഴുവൻ ഡ്രൈവ് ചെയ്ത് ലോസ് ആഞ്ചലസിലെത്തി ഒരു റൂമെടുത്തു. ഞാനിവിടെ എത്തിയെന്നും എപ്പോഴാണ് കാണാൻ കഴിയുക എന്നും ചോദിച്ചുകൊണ്ട് അയാൾക്ക് ഒരു മെസേജ് അയച്ച ശേഷം ഒന്നു തലചായ്ച്ച ഞാൻ മരിച്ചതുപോലെ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ അടുത്ത പരിപാടി സാൻഫ്രാൻസിസ്കോയിൽ ആണ് എന്നും അതിരാവിലെ അവർ അങ്ങോട്ട് പോവുകയാണ് എന്നും ലോസ് ആഞ്ചലസിൽ കാണാൻ കഴിയില്ല എന്നും രമേഷിന്റെ മെസേജ് കണ്ടു. എനിക്ക് സങ്കടവും ദേഷ്യവും നിരാശയും ഒക്കെ തോന്നി. തിരിച്ചുപോകാൻ തീരുമാനിച്ചു.

പക്ഷെ സാൻഫ്രാൻസിസ്കോയിൽ വരൂ എന്ന് എനിക്ക് അവളുടെ അടയാളം കിട്ടിയതുകൊണ്ട് എനിക്ക് ലോസ് ആഞ്ചലസിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കും ഡ്രൈവ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. സാൻ ഫ്രാൻസിസ്കോയിൽ എത്തിയ ശേഷം രമേഷിനെ വിളിച്ചപ്പോൾ അയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. എനിക്ക് ചിരിക്കാനാണ് തോന്നിയത്.

ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ രമേഷിന്റെ മെസേജ് വന്നു സാൻ ഫ്രാൻസിസ്കോയിലെ പ്രോഗ്രാം കഴിഞ്ഞ് ഓർലാണ്ടോ എന്ന സ്ഥലത്തേക്ക് പോയി എന്നായിരുന്നു അത്. അവിടെ നിന്നും ആറു മണിക്കൂർ ഫ്ലൈറ്റ് ടൈം തന്നെയുണ്ട് ഓർലാണ്ടോയിലേക്ക് എന്റെ യാത്ര ട്രാക്ക് ചെയ്യപ്പെടുന്നുണ്ട് എന്നും നേരത്തെ നിശ്ചയിച്ചിരുന്നതിന് വിപരീതമായി പരിപാടികൾ മാറി മറിയുന്നുണ്ട് എന്നും എനിക്ക് മനസിലായി. മറ്റൊരു കാര്യം കൂടി എന്റെ ശ്രദ്ധയിൽ പെട്ടു. ആദ്യ ദിവസങ്ങളിലെ പരിപാടികളുടെ ഒഴികെ ഒന്നും തന്നെ സ്ഥല സമയ വിവരങ്ങൾ ഇന്റർനെറ്റിൽ ഇല്ല. ഇത്രയും വിപുലമായ പരിപാടിയുടെ വിവരങ്ങൾ എന്തിന് രഹസ്യമാക്കി വെക്കണം എന്ന ചോദ്യം മഞ്ജു ആ കൂട്ടത്തിൽ ഉണ്ട് എന്നത് ഉറപ്പാക്കി. ഞാൻ കാണാൻ ശ്രമിക്കുന്നതുകൊണ്ടാണ് അപ്രതീക്ഷിതമാറ്റങ്ങൾ എന്നെനിക്ക് മനസിലായി.
അപ്പോഴേക്കും എന്റെ മനസ് ഒരു ചൂതാട്ടക്കാരന്റെ പോലെ ആയിത്തീർന്നിരുന്നു. ഓർലാണ്ടോയിൽ വന്നാൽ കാണാമോ എന്ന് ഞാൻ രമേഷിനോട് ചോദിച്ചു. ഓർലാണ്ടോയിൽ വരേണ്ട എന്നും അടുത്ത പ്രോഗ്രാം ന്യുയോർക്കിലാണ് എന്നും മറുപടി കിട്ടി. ലക്ഷ്യത്തിന്റെ ഭാരമില്ലാതെ അമേരിക്കക്ക് കുറുകെ ഞാൻ തിരികെ ഡ്രൈവ് ചെയ്തു.

നാലോ അഞ്ചോ ദിവസം എടുത്തുകാണും. ഓർമയില്ല. തിരികെ റൂമിൽ വന്നുകിടന്നു. ഉറങ്ങാൻ കഴിഞ്ഞില്ല. ന്യുയോർക്കിൽ വാ കാണാം എന്ന് അടയാളങ്ങൾ കൊണ്ടുള്ള അവളുടെ പറയാപ്പറച്ചിൽ വീണ്ടും വന്നു. അവഗണിക്കാൻ ആവത് നോക്കിയെങ്കിലും സാധിച്ചില്ല. ഞാൻ ന്യുയോർക്കിൽ വരുന്നുണ്ടെന്നും നേരിൽ കണ്ട് സംസാരിക്കണം എന്നും രമേഷിന് ഞാൻ മെസേജ് അയച്ചു. അന്ന് രാത്രിതന്നെ ന്യുയോർക്കിലേക്ക് പോയി. ഇത്തവണ ഡ്രൈവ് ചെയ്തില്ല. വിമാനത്തിലും ബസിലും ട്രെയിനിലും ആയിട്ടായിരുന്നു യാത്ര. എവിടെയാണ് പ്രോഗ്രാം എന്ന് രമേഷിന്റെ മെസേജ് കിട്ടാൻ വിമാനത്താവളത്തിൽ അഞ്ചുമണിക്കൂറോളം കാത്തിരുന്നു. എവിടെയാണ് പ്രോഗ്രാം എന്ന് രമേഷ് പറഞ്ഞില്ലെങ്കിലും അപ്പോഴേക്കും പ്രോഗ്രാം നടക്കുന്ന സ്ഥലവിവരങ്ങൾ എന്നിലേക്ക് എത്തിയിരുന്നു. ന്യുയോർക്കിലെ പ്രോഗ്രാമിന്റെയും സ്ഥലവിവരങ്ങൾ ഇന്റർനെറ്റിൽ എങ്ങും തന്നെ പരസ്യപ്പെടുത്തിയിരുന്നില്ല.

ഞാൻ ന്യുയോർക്കിൽ എത്തിയ വിവരം ചോർന്നതുകൊണ്ട് ഞാൻ അവിടെ പോയെങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല. പ്രോഗ്രാം നടക്കുമ്പോൾ ഗ്രീൻ റൂമിൽ വെച്ച് രമേഷിനെ കണ്ടു. കുറച്ചുനേരം സംസാരിച്ചു. എനിക്ക് മഞ്ജുവിനെ നേരിൽ കാണണം എന്താണ് സംഭവിച്ചത് എന്നറിയണം എന്ന് പറഞ്ഞു. അയാൾ സ്വതസിദ്ധമായ ശൈലിയിൽ “വലിയ പാടാണ് മുതലാളീ“എന്ന് പറഞ്ഞു. പ്രായപൂർത്തിയ രണ്ടു മനുഷ്യർ തമ്മിൽ കാണുന്നതിന് എന്താണ് ഇത്ര പാട് എന്ന ചോദ്യം ഞാൻ തിരികെ ചോദിച്ചില്ല. അയാൾക്കറിയാമായിരിക്കും എങ്കിലും അയാൾ ഉത്തരം പറയുകയുമില്ല.

അമേരിക്കയുടെ കിഴക്കൻ തീരത്തുനിന്നും പടിഞ്ഞാറേക്കും തിരിച്ചുമുള്ള ഒരു സോളോ ഡ്രൈവ് ആയി ആ ഉദ്യമം അവസാനിച്ചു. അല്ലെങ്കിലും ഈ പ്രായത്തിൽ രണ്ടു മനുഷ്യർ ഇങ്ങനെ രഹസ്യമായി കാണേണ്ട കാര്യമില്ല. പരസ്യമായി കണ്ടാൽ കൊന്നുകളയും എന്നതാണ് ഭയമെങ്കിൽ ആ ഭയം കാലത്തെ പിന്നോട്ട് നയിക്കുന്ന ഒരു ഭയമാണ്. അതിന് കൂട്ടുനിൽക്കാൻ എന്റെ ആത്മാവ് തയാറല്ലാത്തത് കൊണ്ടാവാം ഇത്തവണ കയ്യെത്തും ദൂരത്ത് എത്തിയിട്ടും പരസ്പരം കാണാൻ കഴിയാത്തത്. കലാകാരന്റെ മുഖം മൂടിയണിഞ്ഞ ഒരു ക്രിമിനൽ സൈക്കൊപ്പാത്ത് ആണ് ഇവിടെ വിജയിക്കുന്നതെങ്കിൽ പരാജയപ്പെടുന്നത് ഞാനല്ല. കൊട്ടിഘോഷിക്കപ്പെട്ട പ്രബുദ്ധ മലയാളത്തം മാത്രമാണ്. ഇനി നിന്നോട്, നിതാന്ത മൗനവും ജീവിതത്തിൽ ഉടനീളം അഭിനയം എന്ന സിദ്ധാന്തവും എനിക്ക് യോജിക്കുന്ന ജീവിതരതിയല്ല. പക്ഷെ ജീവിക്കാനുള്ള എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് എന്നൊരു അഭ്യർത്ഥനയുണ്ട്. ”-എന്നാണ് സനൽ കുമാർ കുറിച്ചത്.

Vismaya Venkitesh :