പീ ഡന കേസിൽ പ്രതിയായിരുന്ന വ്‌ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ കഴിയില്ല. മരിച്ചതാണോ കൊ ന്നുതള്ളിയതാണോ എന്നും അറിയില്ല എന്നാണ് സനൽ കുമാർ പറയുന്നത്.
ബൈക്ക് അപകടത്തിൽ പെട്ടാണ് ജുനൈദ് മരണപ്പെട്ടതെന്നാണ് വിവരം. റോഡരികിലെ മൺകൂനയിൽ തട്ടി ജുനൈദിന്റെ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സനൽകുമാർ ശശിധരന്റെ കുറിപ്പ് ഇങ്ങനെ;
വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാൾ മുൻപ് ഒരു ബ ലാത്സംഗ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാൾക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്പെയിൻ ശ്രദ്ധിച്ചപ്പോൾ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാൾ വലിയ അളവിലുള്ളതാണെന്ന് തോന്നി.
അയാൾ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലിൽ കണ്ടു. അതിൽ പക്ഷെ അയാൾ പറയുന്നത് കേൾപ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാൾ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്. അയാളുടെ വ്ലോഗ് നോക്കാൻ വേണ്ടി കുറേ വാർത്തകൾ തപ്പി.
ഒന്നിലും അയാളുടെ മുഴുവൻ പേരില്ല. ഏതാണ് അയാളുടെ വ്ലോഗ് എന്നില്ല. വ്ലോഗർ ജുനൈദ് അപകടത്തിൽ മരിച്ചു എന്ന് മാത്രം. അയാൾ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ചുപോയിരിക്കുന്നത്.
മരിച്ചതാണോ കൊ ന്നുതള്ളിയതാണോ എന്നുപോലും അറിയില്ല. എന്തായാലും അയാൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാതെ അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവർ അടുത്ത ഇരയെ തേടും എന്നുമാണ് സനൽകുമാർ ശശിധരൻ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.