ഓഡീഷനില്‍ പങ്കെടുത്തു,പക്ഷേ പരാജയപ്പെട്ടു ;സംയുക്തയ്ക്ക് നഷ്‌ടമായ ആ ഫഹദ് ഫാസിൽ ചിത്രം!

തീവണ്ടി , ലിലി എന്ന ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ. ഇപ്പോൾ തമിഴിലും സജീവമാണ് നടി. മലയാളത്തിൽ ചെയ്‌ത കഥാപാത്രങ്ങളെല്ലാം തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടു.ടോവിനോക്കൊപ്പം ചെയ്‌ത വേഷങ്ങളായിരുന്നു സംയുക്തയെ സുപരിചിതയാക്കിയത്.അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമാണ് താരം തെരഞ്ഞെടുക്കുന്നത്.ഏറ്റവും പുതിയതായി ഒരു പ്രമുഖ മാധ്യമത്തിന് താരം നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.അഭിമുഖത്തിൽ താരം കുറച്ചു തുറന്നു പറച്ചിലുകളും നടത്തുന്നുണ്ട്.

സിനിമയിലെത്തിയതിന് ശേഷം ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചു.മുന്‍പൊക്കെ കുറേ സമയം സംസാരിക്കുന്നതിനിടയില്‍ തന്റെ ശ്രദ്ധ മാറുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥ മാറി. ചെയ്ത കഥാപാത്രങ്ങളല്ല തന്റെ ശ്രമങ്ങളാണ് മാറ്റത്തിലേക്ക് നയിച്ചത്. വേറിട്ട് ചിന്തിക്കാനും ഒരുപാട് ചിന്തിക്കാനുമൊക്കെ തുടങ്ങി. ക്ഷമ കുറച്ച് കുറവായിരുന്നു, നല്ലൊരു ശ്രോതാവാവാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞുവെന്ന് താരം പറയുന്നു.

സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നാണ് മഹേഷിന്റെ പ്രതികാരം. ഈ സിനിമയുടെ ഓഡീഷനില്‍ പങ്കെടുത്തിരുന്നു. ശ്യാം പുഷ്‌ക്കരനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ഈ സിനിമയുടെ ഓഡീഷനില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ഓഡീഷനായിരുന്നു അത്. എന്നാല്‍ പക്കാ ഇടുക്കിക്കാരിയാവാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് തോന്നുന്നു. ഉണ്ണിമായ ചേച്ചിയായിരുന്നു തന്നെ വിളിച്ച് സംസാരിച്ചത്.

സഹതാരങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും സംയുക്ത മേനോന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നു. ആസിഫ് അലി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രശോഭ് വിജയന്‍,പാര്‍വതി തുടങ്ങിയവരെക്കുറിച്ചായിരുന്നു ചോദിച്ചത്. ആസിഫ് അലിയെക്കുറിച്ചായിരുന്നു ആദ്യം ചോദിച്ചത്. വെരി ഫാമിലമാന്‍, വെരി ഫ്രണ്ട്‌ലി. അണ്ടര്‍വേള്‍ഡിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഈ വര്‍ഷത്തെ വിഷു. വിഷു ആഘോഷിച്ചില്ല അല്ലേ, എന്നും പറഞ്ഞ് പടക്കം വാങ്ങിച്ച് വന്ന് വെടിക്കെട്ട് നടത്തിയ കക്ഷിയാണ്. തനിക്ക് ജീവിതവും ആത്മവിശ്വാസവും നല്‍കിയ വ്യക്തിയാണ് പ്രശോഭ് വിജയനെന്നും സംയുക്ത പറയുന്നു.

samyuktha menon talks about maheshinte prathikaram audition

Sruthi S :