രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി റിപ്പോർട്ടുകൾ. റേസിങ് ലീഗും സൽമാൻ ഖാനും സംയുക്തമായി ആണ് പരിപാടി റദ്ദാക്കാൻ തീരുമാനിച്ചത്.
ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിന്റെ സ്ഥാപകനായ ഈഷൻ ലോഖണ്ഡെ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കുന്നത്. ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും സൽമാൻ ഖാനും ഈ ദുഷ്‌കരമായ സമയത്ത് ഐക്യത്തോടെ രാജ്യത്തോടൊപ്പം നിൽക്കുന്നു.
ഞങ്ങളുടെ അനുശോചനങ്ങളും പ്രാർഥനകളും ദുരിതബാധിത കുടുംബങ്ങളോടൊപ്പമുണ്ട്. സംയുക്തമായി, ഈ പരിപാടി മറ്റൊരു തീയതിയിലേക്ക് പുനഃക്രമീകരിക്കാൻ ഞങ്ങൾ ഉത്തരവാദിത്തമുള്ള തീരുമാനമെടുത്തു എന്നാണ് ഈഷൻ ലോഖണ്ഡെ പ്രസ്താവനയിൽ പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു അതിദാരുണമായ അപകടം നടന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിയ്ക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ ആണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ് തീ ഗോളമാ.ി മാറിയത്.
290 ലധികം പേർ മരിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ജീവനക്കാരുൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തകർന്ന വിമാനം വന്നുപതിച്ച ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളും പരിസരവാസികളും മരണപ്പെട്ടതായാണ് വിവരം.