നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പ്പിന് ശേഷം മുംബൈയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടുതല്‍ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി. 14ന് പുലര്‍ച്ചെയാണ് സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ അക്രമികള്‍ വെടിവച്ചത്.

അഞ്ച് റൗണ്ട് വെടിവച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ തലവന്‍ രാജ് താക്കറെ സല്‍മാന്റെ വസതിയിലെത്തിയിരുന്നു.

ജയിലില്‍ക്കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ നോട്ടപുളികളില്‍ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സല്‍മാന്‍ ഖാനെന്ന് കഴിഞ്ഞവര്‍ഷം എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു.

സല്‍മാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടല്‍ ബിഷ്‌ണോയ് സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറന്‍സ് ബിഷ്‌ണോയ് പറയുന്നത്.

Vijayasree Vijayasree :