സല്‍മാന്‍ ഖാന്റെ വീട്ടിലേയ്ക്ക് വെടിയുതിര്‍ത്ത സംഭവം; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് മുംബൈ പൊലീസ്. ബൈക്കില്‍ എത്തി വെടിയുതിര്‍ത്തു എന്ന് സംശയിക്കുന്ന രണ്ട് പ്രതികളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.

പ്രതികള്‍ സഞ്ചരിച്ച ബൈക്ക് സല്‍മാന്റെ വസതിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ നിന്നും കണ്ടെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ തലവന്‍ രാജ് താക്കറെ സല്‍മാന്റെ വസതിയിലെത്തിയിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേര്‍ക്കാണ് അക്രമമുണ്ടായത്. അക്രമികള്‍ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് വ്യക്തമാക്കി. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സല്‍മാന്‍ ഖാന്‍ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു.

ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ മുംബൈ പോലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

കാനഡയിലെ പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ബിഷ്‌ണോയ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുത്തിരുന്നു. സല്‍മാന്‍ ഖാന്‍ സഹോദരനാണ് എന്ന് പറഞ്ഞതിനാണ് പഞ്ചാബി ഗായകനെ ആക്രമിച്ചത് എന്നാണ് ബിഷ്‌ണോയി പറയുന്നത്.

Vijayasree Vijayasree :