വേദിയിലേക്ക് നടക്കവെ വീണ് സലിം കുമാർ, താങ്ങി ഉയർത്തിയ ആളുടെ കൈ രോഷത്തോടെ തട്ടിമാറ്റി നടൻ; വൈറലായി വീഡിയോ

1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്.

മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാർ ശ്രദ്ധേയനായത്. മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ പ്രതിഭ കൂടിയാണ് സലിംകുമാർ.

ഇപ്പോഴിതാ സലിം കുമാറിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂൾ പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ നടക്കാനും മറ്റും ചില അവശതകൾ നടൻ നേരിടുന്നുണ്ട്. വാഹനത്തിൽ നിന്നും ഇറങ്ങിയത് പോലും സ്വീകരിക്കാൻ എത്തിയവരുടെ സഹായത്തോടെയായിരുന്നു.

ശേഷം പരിപാടി നടക്കുന്ന വേദിയിലേക്ക് നടക്കവെ കാലുകൾ തളർന്ന് നടൻ വീണു. സഹായി കയ്യിൽ പിടിച്ചിരുന്നുവെങ്കിലും ബാലൻസ് ചെയ്യാനാവാതെ സലിം കുമാർ വീണു. ശേഷം മൂന്ന്, നാല് പേർ എത്തിയാണ് നടനെ താങ്ങി എഴുന്നേൽപ്പിച്ചത്. ശേഷം രണ്ട്, മൂന്ന് പേരുടെ സഹായത്തോടെയാണ് നടൻ നടന്നത്. അതിനിടയിൽ താങ്ങി ഉയർത്തിയ ഒരാളുടെ കൈ നടൻ തട്ടി മാറ്റുകയും ചെയ്തിരുന്നു. അൽപ്പം രോഷത്തോടെയാണ് കൈ തട്ടിമാറ്റിയതെന്നത് വീഡിയോയിൽ വ്യക്തമാണ്.

അതുകൊണ്ട് തന്നെ വീഡിയോ വൈറലായതോടെ വിമർശിച്ച് അടക്കമുള്ള കമന്റുകൾ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടു. അവശതയിലായിട്ടും എന്തുകൊണ്ട് വിശ്രമിക്കാതെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നുവെന്നാണ് ചിലർ കമന്റിലൂടെ ചോദിച്ചത്. ഇത്ര വയ്യാത്ത ആളെ എന്തിനാണ് ഇത്ര ബുദ്ധിമുട്ടിക്കുന്നത്. റസ്റ്റ് എടുക്കുക. ആരോഗ്യം തിരികെ വന്ന ശേഷം മാത്രം ഇത്തരം ചടങ്ങുകൾ സംബന്ധിക്കുക അതല്ലേ നല്ലത്? എന്നായിരുന്നു പലരും ചോദിച്ചിരുന്നത്.

താഴെ വീണപ്പോൾ പൊക്കിയെടുത്തത് ആ മനുഷ്യനും കൂടിയാണ്. പിന്നെ പിടിച്ചുകൊണ്ട് വന്നപ്പോൾ വലത്തെ കൈ ധാഷ്ട്രീയത്തോടെ വലിച്ച് മാറ്റുന്നു. അഹങ്കാരം എന്നിട്ടും മാറിയിട്ടില്ല കഷ്ടം. ഒറ്റ വീഡിയോ അതിൽ എല്ലാമുണ്ട്. ഒരാൾ വീഴുന്നു.

എല്ലാവരും പിടിച്ച് എഴുന്നേൽപ്പിക്കുന്നു. നടക്കാനായപ്പോൾ കൈ പിടിച്ചവനെ തന്നെ തട്ടി മാറ്റുന്നു. ഇനിയും വീഴില്ലെന്ന് ഇല്ല, രോഗങ്ങൾ നമുക്ക് മനസിലാകും… കാരണം ആർക്കും എപ്പോഴും അസുഖം വരാം. പക്ഷെ വീണവനെ താങ്ങി എഴുന്നേൽപ്പിച്ചപ്പോൾ കാണിച്ച ആ അഹങ്കാരമാണ് മനസിലാവാത്തത് എന്നിങ്ങനെയായിരുന്നു പലരുടെയും കമന്റുകൾ.

ശാരീരികമായി ചില അസുഖങ്ങളും അവശതകളും നേരിടുന്നതിനാൽ വളരെ വിരളമായി മാത്രമെ സലിം കുമാർ ഇപ്പോൾ സിനിമകൾ ചെയ്യാറുള്ളു. കരൾ രോഗം പിടിപെട്ട് അത്യാസന്ന നിലയിൽ കഴിഞ്ഞ കാലത്തെ അനുഭവങ്ങളെല്ലാം പലപ്പോഴായി നടൻ പങ്കുവെച്ചിട്ടുണ്ട്. ‘മരണത്തിന്റെ വക്കിലായിരുന്നു, ഒരു കാലഘട്ടത്തിൽ അഭിനയിക്കാൻ പറ്റാതായി. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചു.

അപ്പോൾ ചുമ്മാ അമൃതാനന്ദമയിയെ കാണാൻ പോയി. മന്ത്രമല്ല എന്നോട് പറഞ്ഞത് മോനേ ആശുപത്രിയിൽ പോയി ഓപ്പറേഷൻ ചെയ്യണം, വേറെ ഒന്നും ഓർത്ത് ബുദ്ധിമുട്ടേണ്ട. മോനെ എനിക്ക് വേണം എന്നാണ്’ അത് പറയാൻ ആ സമയത്ത് അവർ മാത്രമേ ഉണ്ടായുള്ളൂ. എന്റെ അമ്മയും അച്ഛനും എല്ലാം മരിച്ചു പോയി. ഭാര്യക്കും കുട്ടികൾക്കും ഒഴിച്ച് വേറെ ആർക്കും എന്നെ വേണ്ട. ആ സമയത്ത് എന്നെ വേണം എന്ന് പറഞ്ഞത് അമൃതാനന്ദമയി ആണെന്നും സലിം കുമാർ പറഞ്ഞിരുന്നു.

മാത്രമല്ല, പാരമ്പര്യ വൈദ്യന്മാർക്കും, വ്യാജ ചികിത്സാരീതികൾക്കും എതിരെ നടൻ രംഗത്തെത്തിയിരുന്നു. ഞാൻ അനുഭവിച്ചത് ഇനിയാരും അനുഭവിക്കരുത് അതുകൊണ്ടാണ് ഇത് തുറന്നുപറയുന്നത്. എനിക്ക് അസുഖം ആണെന്ന് അറിഞ്ഞു. ഞാൻ സേർച്ച് ചെയ്തു നോക്കിയപ്പോൾ ലിവർ ട്രാൻസ്പ്ലാന്റേഷൻ മാത്രമാണ് ഇതിനു മരുന്നായിട്ടുള്ളത്.

ഞാൻ അത് ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. മറ്റൊരു മാർഗ്ഗം എന്താണ് എന്ന് നോക്കി. അപ്പോൾ എന്റെ ഒരു സുഹൃത്താണ് ഒറ്റപ്പാലത്തുള്ള വൈദ്യനെ കുറിച്ച് പറഞ്ഞത്. ക്യാൻസർ മാറ്റുന്ന വൈദ്യൻ ആണെന്നും എന്നോട് പറഞ്ഞു. അദ്ദേഹം എന്റെ നന്മയെ കരുതി പറഞ്ഞതാണ്. ഞാനും കേട്ടിട്ടുണ്ട് ഈ വൈദ്യനെക്കുറിച്ച്. അങ്ങനെ ഞാനും ഈ സുഹൃത്തും കൂടി ഈ വൈദ്യനെ കാണാൻ വേണ്ടി പോയി. 51 ദിവസത്തിനുള്ളിൽ ലിവർ സിറോസിസ് മാറ്റി തരാം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

നിലം പരണ്ട എന്നൊരു മരുന്നുണ്ട്, അത് ഇത്രയും ദിവസം കഞ്ഞിയിൽ ഇട്ടുകുടിക്കാൻ ആണ് പറയുന്നത്. അന്പത്തിയൊന്നു എന്നല്ല അഞ്ഞൂറ്റി ഒന്ന് കഴിച്ചിട്ടും ഈ സംഭവം മാറിയില്ല. അങ്ങനെ ഞാൻ പുള്ളിയെ വിളിച്ചു. വൈദ്യൻ സത്യസന്ധൻ ആണ് കേട്ടോ. അദ്ദേഹം എന്നോട് പറഞ്ഞു, എനിക്ക് ക്യാൻസർ ആണ് ഞാൻ വെല്ലൂർ ആശുപത്രിയിൽ നിൽക്കുകയാണ് എന്നാണ് ആ വൈദ്യൻ എന്നോട് പറയുന്നത്. അയാൾ കള്ളൻ ആണെങ്കിൽ അത് എന്നോട് പറയില്ലല്ലോ.

പിന്നെയും എന്റെ സുഹൃത്ത് ചേർത്തലയിൽ ഉള്ള ഒരു വൈദ്യനെക്കുറിച്ച് പറഞ്ഞു. എനിക്ക് ജീവിക്കാൻ ഉള്ള കൊതിയും ഓപ്പറേഷൻ ചെയ്യാൻ ഉള്ള ധൈര്യക്കുറവും ആണ് വീണ്ടും എന്നെ അത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചത്. അങ്ങനെ ഞാൻ അവിടെയും പോയി. തട്ടിപ്പ് ആണെന്ന് അപ്പോൾ തന്നെ എനിക്ക് മനസ്സിലായി. അയാളെ എല്ലാവർക്കും അറിയുന്നതാണ്. ഇംഗ്ലീഷിൽ ഇതിന് മരുന്നില്ല എന്നും പറഞ്ഞു. കുറച്ചു മരുന്നുകൾ തന്നു, ഒപ്പം ജൈവ വളത്തിലൂടെ ഇയാൾ വികസിപ്പിച്ചെടുത്ത സാധനങ്ങളും തന്നു. നമ്മൾ ഇതും വാങ്ങണം. പശു കഴിക്കുന്ന പുല്ല് വരെ എനിക്ക് തന്നു.

എന്നാൽ എനിക്ക് ഇത് പറ്റുന്നില്ല. ഈ തന്ന മരുന്ന് കഴിച്ചിട്ട് ബ്ലഡ് ആണ് ഛർദ്ദിക്കുന്നത്. ഒരു കിലോമീറ്റർ വരെ ബ്ലഡ് തെറിക്കും. എന്റെ മോൻ വൈദ്യരോട് വിളച്ചു ചോദിച്ചപ്പോൾ അകത്തുകുറച്ചു ബ്ലഡ് കിടന്നിരുന്നു, അത് പോകാൻ ഉള്ള മരുന്നാണ് ഞാൻ കൊടുത്തത് അത് പോട്ടെ എന്നും വൈദ്യൻ പറഞ്ഞു. അകത്തുകിടന്നതും പോയി, കുടൽ വരെ പുറത്തേക്ക് വരുന്നപോലെ ആയി. ബ്ലഡ് ആണ് വൊമിറ്റ് ചെയ്തുകൊണ്ടിരുന്നത്. പിന്നെയും അയാളെ വിളിച്ചു എന്നാൽ മോൻ എന്നോട് പറഞ്ഞു അയാൾ ഫോൺ എടുക്കുന്നില്ല എന്ന്.

പക്ഷേ ഞാൻ അയാളെ അത്രയും വിശ്വസിച്ചുപോയി. അവസാനം അയാളെ വിളിച്ചു കിട്ടി, ഉടനെ അയാൾ എന്നോട് പറഞ്ഞത് പെട്ടെന്ന് ആശുപത്രിയിൽ പോകാനാണ്. ഡോക്ടർമാരെ വെല്ലുവിളിച്ചു നടക്കുന്ന ആളാണ്. ഞാനെന്റെ സുഹൃത്ത് ഡിവൈഎസ്പിയെ വിളിച്ചുപറഞ്ഞു ഈ വൈദ്യൻ കള്ളനാണ്. അപ്പോൾ പുള്ളി പറഞ്ഞു മലയാറ്റൂർ ഒരു വൈദ്യൻ ഉണ്ട് അവിടെ പോകാം. അങ്ങനെ ഞാനും ഭാര്യയും അദ്ദേഹവും കൂടി മലയാറ്റൂർ വൈദ്യരെ കാണാൻ പോയി.

അയാൾ പറഞ്ഞത് 500 തേങ്ങയുടെ വെള്ളമെടുത്ത് കുറുക്കി ലേഹ്യം പോലെ ആക്കുക വേറെ എന്തോ സാധനവും കൂടി അതിൽ ഇടും. രാവിലെ മുതൽ എന്റെ ഭാര്യ 500 തേങ്ങയുടെ വെള്ളമെടുത്ത് രാത്രി വരെ ഇരുന്ന് ഇത് വറ്റിച്ച് വറ്റിച്ച് തളർന്നു. ഒടുവിൽ ലേഹ്യം റെഡിയായപ്പോൾ ഭാര്യയ്ക്ക് സന്തോഷമായി, ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്ന് ഉണ്ടാക്കാൻ പറ്റിയല്ലോ. ഇത് ഞാൻ കഴിച്ചതും ഛർദി കൂടി എന്റെ ശരീരം ഇതൊന്നും താങ്ങുന്നില്ല. ഭാര്യ വൈദ്യരെ വിളിച്ചു കാര്യം പറഞ്ഞു.

അപ്പോൾ അയാൾ പറഞ്ഞു ശരീരം റിജക്ട് ചെയ്യുകയാണ് നിങ്ങൾ ഒരു കാര്യം ചെയ്യൂ, ഈ മരുന്ന് കളയണ്ട ദേഹം പൊള്ളുമ്പോൾ പുരട്ടാം വച്ചേക്കു. ശരീരം പൊള്ളുമ്പോൾ ലിവർ സിറോസിസിന്റെ മരുന്ന് പുരട്ടാം എന്ന് പറയുകയാണ് വൈദ്യര്. ഭാര്യ അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് അടുപ്പിൽ നിന്ന് എന്തെങ്കിലും പൊള്ളൽ ഉണ്ടായാൽ ഉടനെ ലിവർ സിറോസിസിന്റെ മരുന്നെടുത്ത് അതിൽ പുരട്ടും. ഇതുപോലെ എത്രയോ വൈദ്യന്മാർ ഉണ്ടെന്നും സലിം കുമാർ പറഞ്ഞിരുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ്, നടനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. സലിം കുമാറിന് പണ്ടുണ്ടായിരുന്ന ദുശീലമാണ് മദ്യപാനം. അതിന് പിന്നീട് കനത്ത വില നൽകേണ്ടി വന്നു. സംവിധായകൻ പറഞ്ഞ കഥ ഓർമ വരുന്നു. ലാലിന്റെ അപ്പൻ അസുഖ ബാധിതനായി ആശുപത്രിയിൽ കിടക്കുന്നു. ലാൽ പെട്ടെന്ന് കടന്ന് വന്നപ്പോൾ കണ്ട കാഴ്ച അപ്പൻ ഓക്സിജൻ മാസ്ക് മാറ്റി സലിം കുമാർ കൊടുത്ത മദ്യം കുടിക്കുന്നതാണ്.

സലിം തന്റെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞപ്പോഴേക്കും കരൾ ഏകദേശം പൂർണമായും നശിച്ച് കഴിഞ്ഞിരുന്നു. ഇത്തരം ദുശ്ശീലങ്ങൾ കാരണം സിനിമയിൽ ഒരുപറ്റം നല്ല കലാകാരൻമാരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലിവിടെ സലിം കുമാറിന്റെ ജീവൻ രക്ഷിക്കാൻ തുണയായി വന്നത് സിനിമാക്കാരല്ല. സാക്ഷാൽ അമൃതാനന്ദമയിയാണെന്നും ആലപ്പി അഷ്റഫ് പറയുന്നു. അമൃത ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞിട്ടാണ് അമൃതാനന്ദമയിയെ പോയി കണ്ടത്. തമാശ പറഞ്ഞ് അവരെ സലിം കുമാർ ചിരിപ്പിച്ചു.

വേഗം പോയി ഓപ്പറേഷൻ ചെയ്യൂ, പണമൊന്നും അടയ്ക്കേണ്ട മോനെ എനിക്കാവശ്യമുണ്ടെന്നാണ് അമൃതാനന്ദമയി പറഞ്ഞത്. ഇക്കാര്യം പല അഭിമുഖങ്ങളിലും സലിം കുമാർ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. ദേശീയ അവാർഡ് ലഭിച്ച ശേഷം സിനിമാ രംഗത്ത് സലിം കുമാറിന് ശത്രുക്കളുണ്ടായി. തെറ്റായ പ്രചരണം നടനെക്കുറിച്ച് ശത്രുക്കൾ നടത്തിയിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു. ‌

മറ്റൊരു അപവാദവും പറയാനില്ലാത്തത് കൊണ്ട് ദുഷ്ടബുദ്ധികൾ സലിം കുമാറിന് മേൽ കലിപ്പ് തീർത്തത് അമേരിക്കയിൽ വെച്ച് ആക്സിഡന്റായി മരിക്കാൻ കിടക്കുന്നു, മാരക രോഗം പിടിപെട്ട് മരിക്കാൻ കിടക്കുന്നു എന്നൊക്കെയാണ്. ലോകത്തിലുള്ള സകല രോഗങ്ങളും അവരെനിക്ക് ചാർത്തി തന്നു എന്ന് സലിം കുമാർ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.

ഓപ്പറേഷന് മുമ്പ് സലിം കുമാർ വിചിത്രമായ ആവശ്യം ഉന്നയിച്ചു. മുറിച്ചെടുത്ത ലിവർ തന്നെയും മക്കളെയും കാണിക്കണമെന്നായിരുന്നു അത്. ഡോക്ടർ അപ്രകാരം ചെയ്തു. താൻ കണ്ടത് വാട്സാപ്പിലാണെന്ന് സലിം കുമാർ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ഓർത്തു. ഓപ്പറേഷന് ശേഷം സലിം കുമാറിന്റെ ജീവിത വീക്ഷണങ്ങളിൽ മാറ്റം വന്നെന്നും ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു.

Vijayasree Vijayasree :