അണ്ണാ… എന്ന് വിളിച്ചുകൊണ്ടു ഓടിയെത്താൻ ഒരു ആറ് ആറര അടി പൊക്കക്കാരൻ ഉണ്ടാവില്ല

ലൊക്കേഷനുകളിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറായിരുന്ന മാറനല്ലൂര്‍ ദാസ് എന്ന ക്രിസ്‍തുദാസിന്‍റെ മരണം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്.

ദാസ് എന്ന സിനിമാക്കാരനെ നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം പക്ഷെ നിങ്ങള്‍ കാണുന്ന സിനിമകളില്‍ എല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ജോലി കൃത്യമായി ചെയ്തിരുന്ന ഒരാളായിരുന്നു ദാസെന്ന് അദ്ദേഹം പറയുന്നു. താണ്ടവത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സലിം കുമാര്‍ ദാസിനെ പരിചയപ്പെടുന്നത്.

ഇപ്പോഴിതാ ദാസ് തനിക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നുവെന്ന് അല്‍പം ദീര്‍ഘമായിത്തന്നെ പറയുകയാണ് സലിം കുമാർ.

ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങൾക്ക് അറിയില്ലായിരിക്കാം പക്ഷെ നിങ്ങൾ കാണുന്ന സിനിമകളിൽ എല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ജോലിവളരെ കൃത്യമായി ചെയ്തിരുന്ന ഒരാൾ, അതായിരുന്നു ദാസ് എന്ന് വിളിക്കുന്ന ക്രിസ്തു ദാസ് , വർഷങ്ങൾക്ക്‌ മുൻപ് “താണ്ടവം” എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഞാൻ ദാസിനെ ആദ്യമായി കാണുന്നത്ഒരു ആറ് ആറര അടി പൊക്കക്കാരൻ , ഷൂട്ടിംഗ് തടസ്സപ്പെടാതിരിക്കാൻ ആളുകളെ നിയന്ത്രിക്കുക എന്ന ജോലി ആയിരുന്നു ദാസിന്, അന്ന് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദം ആയി മാറുകയായിരുന്നു. കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരു ലോക്കേഷനിൽ സെക്യൂരിറ്റി ഡ്രെസ്സിൽ ദാസിനെ കണ്ടപ്പോളാണ് അദ്ദേഹം ഒരു സെക്യൂരിറ്റി ടീം തന്നെ രൂപീകരിച്ച വിവരം എന്നോട് പറഞ്ഞത്, മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ദാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങളിൽ, ദാസിനോട് സ്നേഹമുള്ള ചില സംവിധായകർ അല്ലറ ചില്ലറ വേഷങ്ങളും അദ്ദേഹത്തിന് നൽകി സന്തോഷിപ്പിക്കുമായിരുന്നു. മലയാള സിനിമയിലെ ഒരാളും ദാസിനെ മാറ്റി നിറുത്തിയിരുന്നില്ല, എന്നും ചേർത്ത് നിർത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു സെക്യൂരിറ്റിക്കാരന്റെ ദാർഷ്ട്യങ്ങൾ ഒന്നും ഷൂട്ടിങ് കാണാൻ നിൽക്കുന്ന ആളുകളോടും അദ്ദേഹം കാണിച്ചിരുന്നില്ല അവരോടും വളരെ നയപരമായിട്ടേ അദ്ദേഹം പെരുമാറിയിരുന്നുള്ളു


ഏഷ്യാനെറ്റ്‌, മനോരമ, അവാർഡ് നൈറ്റ് പോലുള്ള പ്രോഗ്രാമുകൾ, സിനിമക്കാരുടെ വിവാഹങ്ങൾ, മരണങ്ങൾ അങ്ങിനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിളും ദാസിന്റെ സാന്നിധ്യം സജീവമായിരുന്നു

ഇന്ന് ദാസ് മരണപ്പെട്ടു എന്ന വാർത്ത വല്ലാത്ത ഒരു മരവിപ്പായിരുന്നു എന്നിൽ ഉളവാക്കിയത്, എന്നിൽ മാത്രമല്ല മലയാളസിനിമക്ക്‌ മുഴുവനും ആ വാർത്തയെ അങ്ങിനെയേ കാണാൻ പറ്റു.
ഒരു ആളെ മാറ്റലുകാരന്റ മരണം മലയാള സിനിമ വളരെ ദുഃഖത്തോടെ കാണണമെങ്കിൽ അയാൾ അവിടെ ചെയ്തിട്ടുള്ള സേവനങ്ങൾ എത്ര ഹൃദയശുദ്ധിയോടെ ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു, കൊറോണയുടെ കാഠിന്യം കുറഞ്ഞാൽ ഒരുപക്ഷെ സിനിമ ഷൂട്ടിങ്ങുകൾ പുനരാരംഭിച്ചേക്കാം….
പക്ഷേ അന്ന് അണ്ണാ… എന്ന് വിളിച്ചുകൊണ്ടു ഓടിയെത്താൻ ഒരു ആറ് ആറര അടി പൊക്കക്കാരൻ ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ…………

പ്രണാമം…സഹോദരാ

Noora T Noora T :