പ്രശസ്ത സിനിമാ എഡിറ്റർ നിഷാദ് യൂസഫിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി സജി ചെറിയാൻ. ‘പ്രശസ്ത ചലച്ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വേർപാട് അങ്ങേയറ്റം ദുഃഖകരമാണ്. കരിയറിന്റെ ഉന്നതിയിലേയ്ക്കുള്ള യാത്രയ്ക്കിടയിലുള്ള ഈ വിയോഗം മലയാള സിനിമയെ സംബന്ധിച്ചും വലിയ നഷ്ടമാണ്.
സമകാലിക മലയാള സിനിമയുടെ ഭാവുകത്വം നിർണയിച്ച എഡിറ്റിങ് സ്റ്റൈലാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, ഓപ്പറേഷൻ ജാവ, വൺ, ചാവേർ, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ , അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ.
2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമാലോകത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ,’ എന്നാണ് സജി ചെറിയാൻ കുറിച്ചത്.
നിഷീദിനെ പനമ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ആ ത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക, വരാനിരിക്കുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കങ്കുവ എന്നീ ചിത്രങ്ങളുടേയും എഡിറ്ററായിരുന്നു. ഹരിപ്പാട് സ്വദേശിയായ നിഷാദ് കുടുംബത്തോടൊപ്പമാണ് കൊച്ചിയിൽ താമസിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.