സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ഒളിച്ചുകളിക്കാനില്ല, പുറത്തുവിടേണ്ടത് ഇൻഫോർമേഷൻ ഉദ്യോഗസ്ഥരാണ്; മന്ത്രി സജി ചെറിയാൻ

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന് പ്രശ്നങ്ങൾ പഠിച്ച് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ഒളിച്ചുകളിക്കാനില്ല. റിപ്പോർട്ട് പുറത്തുവിടണം എന്ന് തന്നെയാണ് സർക്കാർ നിലപാട്. റിപ്പോർട്ട് പുറത്തുവിടേണ്ടത് ഇൻഫോർമേഷൻ ഉദ്യോഗസ്ഥരാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം എന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് നടനും നിർമാതാവുമായ സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാം എന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് അപ്പീൽ പരി​ഗണിക്കില്ലെന്നാണ് വിവരം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സ്വകാര്യതയെ ബാധിക്കുന്നുവെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് സിം​ഗിൾ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് നടി. നടിയ്ക്ക് വേണ്ടി ഹാജരായത് സുപ്രീം കോടതി മുതുർന്ന അഭിഭാഷൻ മുകുൾ റോത്ത​ഗി ആണ്.

റിപ്പോർട്ട് പുറത്തുവിടാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണം. ഹേമ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയിട്ടുണ്ട്. മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. രഞ്ജിനിയുടെ വാദം നിലനിൽക്കുന്നതാണോ എന്നാണ് കോടതി പരിശോധിച്ചത്.

രഞ്ജിനിയുടെ വാദം നിലനിൽക്കുന്നതല്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. തന്റെ മൊഴി പുറത്തുവരരുതെന്ന് രഞ്ജിനി ഹർജി പരിഗണിക്കവെ ഹൈക്കോടതിയിൽ പറഞ്ഞു. മൊഴി പുറത്തുവരരുതെന്നാണോ റിപ്പോർട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്ന് കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹർജി തള്ളിയത്.

Vijayasree Vijayasree :