നിരവധി ഫോളോവേഴ്സുള്ള തെലുങ്ക് യൂട്യൂബറാണ് പ്രണീത് ഹനുമന്ദു. കഴിഞ്ഞ ദിവസം ലൈവിലെത്തി പ്രണീവ് നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. വൈറൽ വിഡിയോകളെക്കുറിച്ച് ലൈവിലൂടെ പ്രതികരിക്കുന്നതിനിടെയാണ് ഒരു കുട്ടിയുടേയും അച്ഛന്റേയും വിഡിയോയെക്കുറിച്ച് ലൈം ഗിക ചുവയോടെയുള്ള തമാശകൾ കമന്റ് പറഞ്ഞതിനാണ് വിമർശനമുയരുന്നത്.
ഈ വേളയിൽ പ്രണീത് ഹനുമന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സായ് ധരൺ തേജ. സംഭവത്തിൽ പ്രണീത് ഹനുമന്ദുവിനും കൂടെയുണ്ടായിരുന്ന മറ്റ് യൂട്യൂബർമാർക്കുമെതിരെ കേസെടുക്കണമെന്ന് നടൻ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന മാതാപിതാക്കൾ സൂക്ഷിക്കണം എന്നും താരം കൂട്ടിച്ചേർത്തു. ഇത് വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. ഇതുപോലുള്ള രാക്ഷസന്മാർ വളരെയധികമുള്ള സോഷ്യൽ മീഡിയയിൽ തമാശ എന്നു പറഞ്ഞ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.
കുട്ടികളുടെ സുരക്ഷ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. സംഭവത്തിൽ ശക്തമായി നടപടിയെടുക്കണമെന്ന് തെലുങ്കാന മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണെന്നും താരം കുറിച്ചു.
പിന്നാലെ താരത്തിന് മറുപടിയുമായി പൊലീസ് മേധാവിയും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നാണ് ഡിജിപി പറഞ്ഞത്.
നേരത്തെ നടൻ മനോജ് മാഞ്ജുവും യൂട്യൂർമാർക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ വിമർശനങ്ങൾ കടുത്തതോടെ പ്രണീത് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
എല്ലാവരേയും ചിരിപ്പിക്കാനാണ് താൻ എപ്പോഴും ശ്രമിക്കുന്നത്. എന്നാൽ ഇത്തവണ അത് അൽപ്പം അതിര് കടന്നു പോയെന്നുമാണ് താരം പറഞ്ഞത്. താൻ ചെയ്ത കുറ്റത്തിന് കുടുംബത്തെ വലിച്ചിഴയ്ക്കരുതെന്നും താരം അഭ്യർത്ഥിച്ചു. എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ വിമർശനം കൊണ്ട് നിറയുകയാണ്.