തട്ടീം മുട്ടീം എന്ന പരമ്ബരയിലൂടെ ആദിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു സാഗര്‍ സൂര്യന്. ജൂണ്‍ 11ന് സാഗറിന്റെ അമ്മ മിനി മരണത്തിന് കീഴടങ്ങിയത്. അമ്മയുടെ വിയോഗത്തെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും തുറന്ന് പറയുകയാണ് സാഗര്‍.
സാഗര്‍ സൂര്യന്റെ വാക്കുകള്‍ ഇങ്ങനെ;
‘അമ്മയ്ക്ക് വാതസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. അതിന്റെ ചില ചികിത്സകള്‍ നടന്നിരുന്നു. ഈയടുത്താണ് അമ്മയ്ക്ക് നെഞ്ചില്‍ ഗ്യാസ് കെട്ടി നില്ക്കുന്നതു പോലെ തോന്നുന്നു എന്ന് പറഞ്ഞത്. അങ്ങനെ സ്കാന്‍ ചെയ്തു നോക്കിയപ്പോള്‍ കുഴപ്പങ്ങളൊന്നും കണ്ടില്ല. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പറ!ഞ്ഞു. തുടര്‍ന്ന് അമ്മ ഛര്‍ദിച്ചു. ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടു പോയി സി.ടി സ്കാന്‍ അടക്കമുള്ള വിശദ പരിശോധനകള്‍ നടത്തി. അപ്പോഴാണ് ഹൃദയത്തില്‍ 50 ശതമാനത്തോളം ബ്ലോക്ക് ഉണ്ടെന്ന് അറിയുന്നത്. കാര്യങ്ങള്‍ വളരെ ഗുരുതരമായിരുന്നു. വാല്‍വുകള്‍ ലീക്കാണ്. സ്റ്റെന്റ് ഇട്ടാലൊന്നും പരിഹരിക്കാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. മറ്റൊരു ഓപ്ഷനും വിദഗ്ധ ചികിത്സായ്ക്കുമായി അമ്മയെ അമൃതയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോഴേക്കും ഹൃദയാഘാതം സംഭവിച്ചു. ഒന്നിനും കാത്തുനില്‍ക്കാതെ അമ്മ ഞങ്ങളെ വിട്ടു പോയി.

ഈ വേദനയില്‍ നിന്നു തിരിച്ചുവരാന്‍ ഇനിയും സമയമെടുക്കും. കാരണം ഞങ്ങളുടെ കുടുംബം അങ്ങനെയായിരുന്നു. അതൊരു സാധാരണ കുടുംബം പോലെ അല്ലായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. കളിച്ചും ചിരിച്ചും സുഹൃത്തുക്കളെപ്പോലെയായിരുന്നു മുന്നോട്ടു പോയിരുന്നത്. അമ്മ പറയുന്നത് അനുസരിച്ചായിരുന്നു ജീവിതം. അമ്മയായിരുന്നു കുടുംബത്തിന്റെ കേന്ദ്രം. പിന്തുണ നല്കിയിരുന്നതും മാര്‍ഗനിര്‍ദേശം നല്കിയിരുന്നതും അങ്ങനെ ഞങ്ങളുടെ എല്ലാമെല്ലാം അമ്മയായിരുന്നു. അതാണ് നഷ്ടമായത്. ഇനിയൊരിക്കലും അതൊന്നും പഴയതു പോലെയാകില്ല. പക്ഷേ, ജീവിതത്തിലേക്ക് തിരിച്ചുവന്നേ തീരൂ. കാരണം കുടുംബത്തിന്റെ സന്തോഷമാണ് അമ്മ എന്നും ആഗ്രഹിച്ചത്. ഞങ്ങള്‍ നല്ല നിലയിലെത്തണമെന്നതായിരുന്നു അമ്മയുടെ സ്വപ്നം. അതെല്ലാം സാക്ഷാത്കരിക്കേണ്ടതുണ്ട്.’