മോഡലിംഗും അഭിനയവുമൊക്കെയായി സജീവമാണ് സാധിക വേണുഗോപാല്‍. നായികയായി അരങ്ങേറിയ സമയത്താണ് രാധിക സാധികയായി മാറിയതെന്ന് താരം പറയുന്നു.സ്റ്റാർ മാജിക്ക് ഷോയുടെ ഭാഗമായശേഷമാണ് സാധികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകരെ ആരാധകരായി ലഭിച്ചത്. സൈബർ അറ്റാക്കുകൾക്കെതിരെയും സ്ത്രീകൾക്കെതിരെയുള്ള മറ്റ് ചൂഷണങ്ങൾക്ക് എതിരെയും എപ്പോഴും സാധിക ശബ്ദമുയർത്താറുണ്ട്.
തനിക്കെതിരെ ഉണ്ടാകുന്ന സൈബർ അറ്റാക്കുകൾക്കൊക്കെ ശക്തമായി പ്രതികരിക്കുന്ന താരം പല തവണ കയ്യടി നേടിയിട്ടുമുണ്ട്. ബോൾഡ് ഫോട്ടോഷൂട്ടുകളും ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചതിന്റെയും പേരിലാണ് സാധിക പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ കുടുംബം ഒപ്പം നിൽക്കുന്നതിനാൽ സാധിക അത്തരം വിമർശനങ്ങളെ തള്ളി കളയുകയാണ് പതിവ്.
സാധിക ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ നോ പറയാൻ അറിയാമെങ്കിൽ ജോലി ചെയ്യാൻ സിനിമ പോലെ സെയ്ഫായ മേഖല വേറെയില്ലെന്ന് പറയുകയാണ് സാധിക. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാധിക സിനിമയിൽ ജോലി ചെയ്യുമ്പോഴുള്ള ഗുണങ്ങളെ കുറിച്ച് പറഞ്ഞത്.
‘അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും അച്ഛനും അമ്മയും പറയാറില്ല. അച്ഛനും അമ്മയും സിനിമാ ഫീൽഡിലുള്ളവരാണ്. അതുകൊണ്ട് തന്നെ ഒന്നും അവർക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഫോട്ടോഷൂട്ട് പോലുള്ളവ ആവശ്യമാണെന്നും പ്രൊഫഷന്റെ ഭാഗമാണെന്നും അവർക്ക് അറിയാം.”അതുകൊണ്ട് തന്നെ ആരെങ്കിലും അതേ കുറിച്ച് സംസാരിച്ച് വന്നാൽ അവർ പറഞ്ഞ് മനസിലാക്കി കൊടുക്കും. സിനിമയെ കുറിച്ചും ഒട്ടും അറിവില്ലാത്ത കുടുംബത്തിൽ നിന്നുമാണ് നമ്മൾ അഭിനയിക്കാൻ വരുന്നതെങ്കിൽ ഫാമിലിക്ക് നമ്മളെ കുറിച്ച് ഭയമുണ്ടാകും. എന്റെ പാരന്റ്സിന് സിനിമ പുതിയ ലോകമല്ല.’
‘അവർക്ക് ഞാൻ എന്താണെന്നും നന്നായി അറിയാം. അതുപോലെ തന്നെ നമുക്ക് ഇത്രത്തോളം സേഫായി വർക്ക് ചെയ്യാൻ പറ്റുന്ന ഇൻഡസ്ട്രി വേറെ ഇല്ല. നമ്മൾ സേഫായി നിൽക്കുകയാണെങ്കിലും നമുക്ക് നോ പറയാൻ അറിയാമെങ്കിലും സിനിമ ജോലി ചെയ്യാൻ വളരെ സേഫായ ഇടമാണ്.’പിന്നെ ഏറ്റവും വലിയ ഗുണം നമുക്ക് നമ്മുടെ അച്ഛനേയും അമ്മയേയും കൂടെ കൊണ്ടുപോകാം എന്നുള്ളതാണ്. അതുപോലെ തന്നെ രാത്രിയിൽ വർക്ക് ചെയ്യണമെങ്കിലും പാരന്റ്സിനെ ഒപ്പം കൂട്ടാം. മറ്റ് ഒരു ജോലിക്കും അത് സാധ്യമല്ല. നമ്മുടെ ഇഷ്ടമാണ് അച്ഛനേയും അമ്മയേയും കൊണ്ടുപോകണോ വേണ്ടയോ എന്നത്.’
‘നമുക്ക് നമ്മളെ ഒറ്റയ്ക്ക് നോക്കാൻ പറ്റുമെങ്കിൽ അവരെ കൊണ്ടുപോകേണ്ട കാര്യമില്ല. മാതാപിതാക്കളെ കൊണ്ടുവരരുതെന്ന് പറഞ്ഞാൽ ആ പ്രോജക്ട് വേണ്ടെന്ന് വെക്കാനും നമുക്ക് സാധിക്കും. അതുപോലെ തന്നെ സിനിമാ മേഖലയിൽ നമ്മൾ എന്ത് ചെയ്യണമെന്നത് നമ്മുടെ മാത്രം താൽപര്യമാണെന്നും’, സാധിക പറയുന്നു.പലരും കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ടെന്നും എന്നാൽ അവിടെയും നമ്മളാണ് തീരുമാനമെടുക്കേണ്ടതെന്നും നോ പറഞ്ഞാൽ ആരും നിർബന്ധിക്കില്ലെന്നും ചാൻസ് കുറയുമെന്നേയുള്ളൂവെന്നും സാധിക കൂട്ടിച്ചേർത്തു. ആവശ്യത്തിന് വിദ്യാഭ്യാസമുണ്ടെങ്കിൽ ആരെയും ഭയപ്പെടേണ്ടതില്ലെന്നും സാധിക പറയുന്നു. സിനിമയിലേക്ക് ഇറങ്ങും മുമ്പ് ഒരു ഡിഗ്രിയെങ്കിലും സ്വന്തമാക്കിയിരിക്കണമെന്നും സാധിക പറഞ്ഞു.
തനിക്ക് അറിയാവുന്നവരോടെല്ലാം ഇക്കാര്യം പറയാറുണ്ടെന്നും താരം പറഞ്ഞു. അടുത്തിടെ നടൻ ഷിയാസ് കരീമിനെതിരെ ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ സാധിക പറഞ്ഞ ചില പ്രസ്താവനകൾ വൈറലായിരുന്നു. പുരുഷന്മാരെ കരി വാരി തേക്കാനായി മനപൂർവം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുണ്ടെന്നും അത്തരം പ്രിവിലേജുകൾ ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്നുമാണ് സാധിക പറഞ്ഞത്.