പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണുവിനെതിരെ വന്നിരുന്നത്.
ഇപ്പോഴിതാ സുധിച്ചേട്ടന് താൻ ഒരു വാക്ക് കൊടുത്തിരുന്നുവെന്നും അത് പാലിക്കാൻ സാധിച്ചില്ലെന്നും പറയുകയാണ് രേണു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു. സുധിച്ചേട്ടനെ പരിചയപ്പെടുന്നത് 23-24 വയസ്സിലാണ്. തനിക്ക് ജഗദീഷേട്ടനെ ഭയങ്കര ഇഷ്ടമായിരുന്നു. സുധിച്ചേട്ടൻ ജഗദീഷ് ചേട്ടന്റെ ഫിഗർ ചെയ്യുുന്ന വീഡിയോകൾ കണ്ടാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. ടമാർ പടാറിന്റെ സ്‌ക്രിപ്റ്റ് എഴുത്തുകാരനായ സുബീഷ് ഗിന്നസിൽ നിന്ന് താൻ ഫോൺ നമ്പർ വാങ്ങി. പക്ഷേ അത് പഴയ നമ്പർ ആയിരുന്നു. അതും കൊണ്ട് കുറേ നാൾ നിന്നു. പ്രൊഫൈൽ ഒക്കെ എടുത്ത് നോക്കും.
അത് താൻ എല്ലാവരേയും കാണിക്കുമായിരുന്നു, സുധിച്ചേട്ടന്റെ നമ്പർ കയ്യിലുണ്ടെന്നും ചാറ്റ് ചെയ്യാറുണ്ട് എന്നും പറയും. പക്ഷേ ഒരു ചാറ്റിംഗും ഇല്ലായിരുന്നു. അന്ന് താൻ ഏവിയേഷൻ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഒരു പ്രോഗ്രാമിന് ചെയ്ത സ്‌കിറ്റിൽ സുധിച്ചേട്ടൻ ചെയ്ത വേഷം ആയിരുന്നു താൻ ചെയ്തത്. ആ സമയത്ത് തന്റെ നിരന്തര ശല്യം കാരണം സുബീഷേട്ടൻ ശരിക്കുളള നമ്പർ തന്നു.
അങ്ങനെ താൻ ഹായ് എന്ന് സുധിച്ചേട്ടന് മെസ്സേജ് അയച്ചു. ഓൺലൈനിലുണ്ട്, പക്ഷേ പുളളി മറുപടി തന്നില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഇതാരാ മക്കളേ എന്ന് ചോദിച്ചു. താൻ പറഞ്ഞു, സുധിച്ചേട്ടൻ വലിയ ഫാൻ ആണ്, സുബീഷേട്ടന്റെ സുഹൃത്താണ് എന്നൊക്കെ. രണ്ട് ദിവസം സംസാരിച്ചു. ഡിപിയിൽ കണ്ട കുഞ്ഞ് ആരാണെന്ന് ചോദിച്ചപ്പോൾ മകനാണെന്ന് പറഞ്ഞു. കിച്ചു, ആറാം ക്ലാസ്സിൽ പഠിക്കുകയാണ് എന്നും പറഞ്ഞു.
താൻ ചോദിച്ചു, മോന്റെ അമ്മ വീട്ടിൽ പോയേക്കുവാണോ എന്ന്. അപ്പോൾ പറഞ്ഞു മോന്റെ അമ്മ ഞങ്ങളെ ഇട്ടിട്ട് വേറെ കല്യാണം കഴിച്ച് പോയി എന്ന്. തനിക്കത് വളരെ വിഷമമായി. സുധിച്ചേട്ടൻ തന്നോട് ഇങ്ങോട്ടാണ് ഇഷ്ടം പറഞ്ഞത്. രണ്ട് ദിവസം സംസാരിച്ചു, അപ്പോഴേക്ക് ഇഷ്ടമായി. എനിക്ക് രേണുവിനെ ഇഷ്ടമാണ്, എന്ന ഇഷ്ടമാണോ എന്ന് ചോദിച്ചു. തനിക്കും ഇഷ്ടമാണ് എന്ന് പറഞ്ഞു. ഒരു ദിവസം എന്നെയും മോനെയും കാണാൻ വരുമോ, ഞാൻ മോനോട് പറയട്ടേ ഇത് നിന്റെ അമ്മയാകാൻ സമ്മതിതിക്കുമോ എന്ന് തന്നോട് ചോദിച്ചു.
താനപ്പോൾ ഒരു വാക്കേ സുധിച്ചേട്ടനോട് പറഞ്ഞുളളു. എന്റെ മരണം വരെ നിങ്ങളെ രണ്ട് പേരെയും നോക്കും എന്ന്. പക്ഷേ ആ ഒരു വാക്ക് മാത്രം തനിക്ക് പാലിക്കാൻ സാധിച്ചില്ല. കാരണം സുധിച്ചേട്ടൻ പോയി. അങ്ങനെ താൻ പോയി അവരെ കണ്ടു. അന്ന് അവൻ തന്നെ അമ്മേ എന്ന് വിളിച്ചു. അത് വരെ സിസ്റ്റർ രേണു ആയിരുന്നു. സുധിച്ചേട്ടന്റെ സഹോദരന്റെ ഭാര്യ പറയും, സിസ്റ്റർ രേണു വിളിക്കുമ്പോൾ സുധി അങ്ങ് പറമ്പിൽ പോയാണ് സംസാരിക്കുക എന്ന്.
2017ൽ അമേരിക്കയിൽ ദിലീപേട്ടന്റെ ഷോയ്ക്ക് പോകുന്നതിന്റെ തലേന്നാണ് വീട്ടിൽ കാര്യം അവതരിപ്പിക്കുന്നത്.. അമ്മയുടെ മുന്നിൽ പോയി സുധിച്ചേട്ടൻ കരയുകയായിരുന്നു, അമ്മേ എനിക്ക് രേണു എന്നൊരു കൊച്ചിനെ ഇഷ്ടമാണ്, കല്യാണം കഴിച്ചോട്ടെ എന്നൊക്കെ പറഞ്ഞ് കരച്ചിലായിരുന്നു എന്ന് താൻ പിന്നീടാണ് അറിഞ്ഞത്. താലി കെട്ടിക്കഴിഞ്ഞാണ് തന്റെ വീട്ടിൽ അറിഞ്ഞത്. കിച്ചു ആണ് തങ്ങളെ ഒരുമിപ്പിച്ചത്. ഈ അമ്മ മതി എന്ന് പറഞ്ഞ് ഞങ്ങളുടെ ബന്ധം ശക്തമാക്കിയത് അവനാണ് എന്നും രേണു അഭിമുഖത്തിൽ പറയുന്നുണ്ട്.
അതേസമയം, കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ചും രേണു തുറന്ന് പറഞ്ഞിട്ടുണ്ട്. ഇരുവരും വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് താൻ സുധിയുടെ ജീവിതത്തിലേക്ക് എത്തിയതെന്ന് രേണു പറയുന്നു. മറ്റൊരു വിവാഹം കഴിച്ച് ഭർത്താവും മകനുമായി ജീവിക്കുകയായിരുന്ന അവർ ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടുവെന്ന് രേണു വെളിപ്പെടുത്തി. അമ്മയുടെ മരണവാർത്ത കേട്ടപ്പോൾ മകൻ കിച്ചു പ്രതികരിച്ച് എങ്ങനെ ആണെന്നും രേണു പറയുന്നു.
സുധിച്ചേട്ടന്റെ ആദ്യത്തെ ഭാര്യ അദ്ദേഹം മരിക്കുന്നതിന് 2-3 വർഷം മുൻപ് മരിച്ചു. ആത്മഹത്യ ആയിരുന്നു എന്നാണ് അറിഞ്ഞത്. അവർക്ക് ഭർത്താവും മകനും ഉണ്ട്. വേറൊരു കുടുംബമായി ജീവിക്കുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം എന്നാണറിഞ്ഞത്. സുധിച്ചേട്ടനോട് ആദ്യമായി കിച്ചുവിന്റെ അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ വേറെ കല്യാണം കഴിച്ച് പോയി എന്ന് മാത്രമാണ് പറഞ്ഞത്. അവരെക്കുറിച്ച് കുറ്റമൊന്നും പറഞ്ഞില്ല.
എന്തുകൊണ്ടാണ് മകനേയും ഭർത്താവിനേയും വിട്ട് അവർ പോയത് എന്ന് ആലോചിച്ചെങ്കിലും അതേക്കുറിച്ച് സുധിച്ചേട്ടനോട് ചോദിച്ചില്ല. അത് ചോദിക്കാൻ തനിക്ക് നാവ് പൊങ്ങിയില്ല. അന്നേരം തന്റെ മനസ്സിൽ ഇവൻ എന്റേതാണ് എന്നൊരു ബോധമുണ്ടായി. സുധിച്ചേട്ടനും മോനും എന്റേതായല്ലോ. അത് ചിലപ്പോൾ മുൻപേയുളള എന്തെങ്കിലും കണക്ഷൻ ആയിരിക്കാം. അറിയില്ല.
സുധിച്ചേട്ടൻ തന്നോട് ഇങ്ങോട്ട് പറഞ്ഞു അതേക്കുറിച്ച് പിന്നീട് സംസാരിക്കാം എന്ന്. താൻ പറഞ്ഞു, വേണ്ട. ഏട്ടന് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ തന്നോട് സംസാരിക്കേണ്ടതില്ല. നമുക്ക് സന്തോഷമായിട്ട് പോകാം എന്നാണ് താൻ പറഞ്ഞത്. ഭാര്യ ഉപേക്ഷിച്ച് പോയ ആളല്ലേ എന്നൊരു ടെൻഷൻ വിവാഹത്തിന് മുൻപ് തനിക്ക് ഉണ്ടായിട്ടില്ല. കാരണം തനിക്ക് സുധിച്ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.
ആളെ കണ്ടിട്ടില്ലല്ലോ, കാണിക്കാവോ എന്ന് ചോദിച്ചപ്പോൾ മുൻ ഭാര്യയും ഇപ്പോഴത്തെ ഭർത്താവും ഒരുമിച്ചുളള ഫോട്ടോയാണ് കാണിച്ച് തന്നത്. ഇതാണ് ഭർത്താവ് എന്ന് പറഞ്ഞു. വിഷമിപ്പിക്കേണ്ട എന്നോർത്ത് താൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല. തനിക്ക് അവരോട് ദേഷ്യമൊന്നും തോന്നിയിട്ടില്ല. പക്ഷേ ഇടയ്ക്ക് തോന്നും, തനിക്ക് ആദ്യം കിട്ടിയില്ലല്ലോ സുധിച്ചേട്ടനെ എന്ന്..
എന്തെങ്കിലും പറയുന്ന കൂട്ടത്തിൽ അവരുടെ പേര് വന്നാൽ സുധിച്ചേട്ടൻ നിർത്താൻ പറയും. അവരെക്കുറിച്ച് സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അവരുടെ പേര് ഇവിടെ പറയുന്നില്ല, കാരണം ആൾ മരിച്ച് പോയി. അവരുടെ കുട്ടിയും മരിച്ചു പോയി. കിച്ചുവിന് 16 വയസ്സുള്ളപ്പോഴാണ് ആ കുട്ടി മരിച്ചത്. അത് കഴിഞ്ഞ് 2 വർഷം കഴിഞ്ഞപ്പോൾ സുധിച്ചേട്ടനും പോയി. അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക എന്നത് മാത്രമേ ചെയ്യാനുളളൂ. സുധിച്ചേട്ടനും മരിച്ച് പോയ ആദ്യത്തെ ഭാര്യയ്ക്കും നിത്യശാന്തി കിട്ടണേ എന്ന് എന്നും പ്രാർത്ഥിക്കും.
കിച്ചുവിന് ഒന്നര വയസ്സ് ഉളളപ്പോഴേ അവർ തമ്മിൽ വേർപിരിയുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. മൂന്ന് വയസ്സുളളപ്പോൾ പൂർണമായും വേർപിരിഞ്ഞു. കിച്ചുവിന് 12 വയസ്സ് ഉളളപ്പോഴാണ് സുധിച്ചേട്ടന് തന്നെ കിട്ടിയത്. അവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. നിയമപരമായി വിവാഹം കഴിച്ചിരിക്കുന്നത് തന്നെ മാത്രമാണ്. അവരുടേത് പ്രണയവിവാഹം ആയിരുന്നു. കുഞ്ഞുണ്ടായ ശേഷമാണ് സുധിച്ചേട്ടന്റെ വീട്ടിലേക്ക് പോയത്. അത് കഴിഞ്ഞ് മലയൻകീഴിലേക്ക് താമസം മാറി.
സുധിച്ചേട്ടന്റെ വീട്ടിൽ അവരുടെ ഒരു അലമാര ഉണ്ടായിരുന്നു. അത് അവിടെ നിന്ന് മാറ്റാൻ കിച്ചു പറഞ്ഞു. എന്റെ അമ്മ ഇവിടെ വന്നിട്ടുണ്ട് എന്ന് പറഞ്ഞ് സുധിച്ചേട്ടനെ കൊണ്ട് അവൻ പുതിയ അലമാര വാങ്ങിപ്പിച്ചു. അവർ കൊടുത്ത കളിപ്പാട്ടങ്ങളൊക്കെ അവൻ കളഞ്ഞു. അവർ വേറെ ഒരാളെ സ്‌നേഹിച്ച് പോവുകയായിരുന്നു.
കിച്ചു ഒരിക്കലും അമ്മയെ കുറിച്ച് സംസാരിച്ചിട്ടില്ല. അവർ മരിച്ച ദിവസം കിച്ചു ഗെയിം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അവനോട് താനും സുധിച്ചേട്ടനും പറഞ്ഞു നിനക്ക് കാണാൻ പോകണമെങ്കിൽ കൊണ്ട് പോകാം എന്ന്. അവൻ പറഞ്ഞത് എന്റെ അമ്മ ഇതാണ്, അമ്മ മരിച്ചിട്ടില്ലല്ലോ. അച്ഛനും അമ്മയും പുറത്തേക്ക് പോയേ ഞാനീ ഗെയിം കളിച്ച് തീർക്കട്ടെ എന്നാണ് എന്നും രേണു പറഞ്ഞു.
സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് കൊല്ലം സുധി പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. ഈ വേദയിൽ രേണുവും മക്കളുമെത്തിയപ്പോൾ സുധി പറഞ്ഞ കാര്യങ്ങളുമെല്ലാം വൈറലായിരുന്നു. ഒന്നുമില്ലാതെ നിന്ന സമയത്ത് തന്നെയും ആദ്യ ഭാര്യയിലുള്ള മകനെയും സ്വന്തമായി സ്വീകരിച്ച ആളാണ് രേണു. അവളുടെ സ്‌നേഹം ദൈവം തന്ന സമ്മാനമാണെന്നുമാണ് സുധി പറഞ്ഞിരുന്നത്.
കൈ കുഞ്ഞ് ആയിരിക്കുമ്പോൾ ഭാര്യ തന്നെയും മകനെയും ഉപേക്ഷിച്ച് പോയ കഥയാണ് വർഷങ്ങൾക്ക് മുൻപ് കൊല്ലം സുധി വെളിപ്പെടുത്തിയത്. അന്ന് സ്റ്റേജ് പ്രോഗ്രാമിന് പോകുമ്പോൾ കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തത് കൊണ്ട് കൈയ്യിലെടുക്കും. എന്നിട്ട് സ്‌റ്റേജിന്റെ പുറകിൽ കിടത്തി ഉറക്കും. ഇടയ്ക്ക് അസീസ് നെടുമങ്ങാട് അടക്കമുള്ള താരങ്ങളുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷമായിരിക്കും സുധി പോയി പരിപാടി അവതരിപ്പിക്കുന്നത്. അങ്ങനെ മകൻ സ്ഥിരമായി കൂടെ വന്ന് തുടങ്ങി.
ഒടുവിൽ അവൻ കുറച്ച് വളർന്നപ്പോൾ കർട്ടൻ പൊക്കാനും താഴ്ത്താനുമൊക്കെ ഇരിക്കാൻ തുടങ്ങി. ഒരു ദിവസം മഴ പെയ്ത് കർട്ടനൊക്കെ നനഞ്ഞു. ആരൊക്കെയോ ചേർന്ന് അത് പൊക്കി ഉയർത്തി വെച്ചിരുന്നു. മഴ മാറിയ ശേഷം തിരികെ വന്നപ്പോൾ മകനാണ് പോയി ആ കർട്ടൻ അഴിക്കുന്നത്. മഴവെള്ളത്തിൽ കുതിർന്ന കർട്ടന്റെ ഭാരം കാരണം നിലത്ത് നിന്ന ഇവൻ മുകളിലേക്ക് ഉയർന്ന് പോയി.
കൊല്ലം സുധിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് അന്ന് രേണു സംസാരിച്ചിരുന്നു. ‘സുധിയുടെ കോമഡി സ്‌കിറ്റ് ഇഷ്ടമായിരുന്നു. ജഗദീഷേട്ടനെ ഇഷ്ടമുള്ളത് കൊണ്ടാണ് സുധി ചേട്ടനെ സ്‌നേഹിച്ചത്. പിന്നെ പ്രണയിച്ച് കെട്ടിയെന്നും രേണു പറയുന്നു. സുധി ചേട്ടൻ ഭർത്താവിന്റെയും അച്ഛന്റെയും അമ്മയുടെയും തുടങ്ങി പല റോളുകളിൽ തന്നെ സ്‌നേഹിക്കാറുണ്ട്.’ എന്നും രേണു കൂട്ടിച്ചേർത്തു.
ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും സുധി അന്ന് വ്യക്തമാക്കിയിരുന്നു.