ചില പാട്ടുകള്‍ ചവറാണെന്ന് രഞ്ജിത്ത് പറഞ്ഞു; ഇത്തരം ഇടപെടലുകള്‍ വിഷമമുണ്ടാക്കി ; ഗായിക ജെന്‍സി ഗ്രിഗറി

ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ വീണ്ടും ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത് . ജൂറി അംഗമായിരുന്ന ഗായിക ജെന്‍സി ഗ്രിഗറി ഒരു മാധ്യമപ്രവര്‍ത്തകനോട് രഞ്ജിത്തിന്റെ ഇടപെടലിനെ കുറിച്ച് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പങ്കുവച്ചാണ് വിനയന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ചില പാട്ടുകള്‍ ചവറാണെന്ന് രഞ്ജിത്ത് പറഞ്ഞുവെന്നും ഇത്തരം ഇടപെടലുകള്‍ വിഷമമുണ്ടാക്കി എന്നുമാണ് ഗായിക ജെന്‍സ് ഗ്രിഗറി ഓഡിയോയില്‍ പറയുന്നത്. കേട്ടു കേള്‍വിയില്ലാത്ത രീതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് അക്കാദമി ചെയര്‍മാന്‍ ജൂറിയില്‍ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണ് എന്നാണ് വിനയന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

”ഒരു ചെയർമാൻ എന്ന രീതിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് രഞ്ജിത്ത് ചെയ്തത്. ചില പാട്ടുകൾ കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രമുഖരായ പലരുടെയും പാട്ടുകള്‍ കേൾക്കുമ്പോൾ അത് ചവറാണെന്ന് പറഞ്ഞിരുന്നു. അധികം അഭിപ്രായം പറയാൻ രഞ്ജിത്തിനെ അനുവദിച്ചില്ല എന്നതാണ് സത്യം. ആരുടെയും സ്വാധീനത്തിൽ വീഴാൻ നിന്നുകൊടുത്തിട്ടില്ല. അവസാന നിമിഷം വരെ സ്വന്തമായ തീരുമാനം ഉണ്ടായിരുന്നു” എന്നിങ്ങനെയാണ് ശബ്ദരേഖയില്‍ ജെൻസിയുടെ വാക്കുകള്‍.

വിനയന്റെ കുറിപ്പ്:

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ രഞ്ജിത്ത് സ്റ്റേറ്റ് അവാര്‍ഡ് ജുറിയില്‍ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പഴത്തെ വലിയ ചര്‍ച്ച.. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്‌കാരികമന്ത്രി ഇന്നു സംശയ ലേശമെന്യേ മാധ്യമങ്ങളോടു പറയുകേം ചെയ്തു..

ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറി മെമ്പറായിരുന്ന ഗായിക ജെന്‍സി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് ഒരോണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനോടാണ് അവര്‍ സംസാരിക്കുന്നത്.. ഇതൊന്നു കേട്ടാല്‍ ജൂറി മെമ്പര്‍മാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ അവാര്‍ഡു നിര്‍ണ്ണയത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്നു മനസ്സിലാകും ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്..

കേട്ടു കേള്‍വിയില്ലാത്ത രീതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് അക്കാദമി ചെയര്‍മാന്‍ ജൂറിയില്‍ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണ്.. അതാണിവിടുത്തെ പ്രശ്നവും.. അല്ലാതെ അവാര്‍ഡ് ആര്‍ക്കു കിട്ടിയെന്നോ? കിട്ടാത്തതിന്റെ പരാതിയോ ഒന്നുമായി ദയവു ചെയ്ത് ഈ വിഷയം മാറ്റരുത്.. അധികാര ദുര്‍വിനിയോഗം ആണ് ഈ ഇടപെടല്‍ അതിനാണ് മറുപടി വേണ്ടത്..

AJILI ANNAJOHN :