ഞങ്ങള്‍ ലാലേട്ടനെക്കാളും മമ്മൂക്കയെക്കാളും വലുതാണെന്ന അബദ്ധധാരണയാണ് കുഴപ്പം; ഇവര്‍ ബോധത്തോടെയാണോ സംസാരിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്; നിര്‍മാതാവ് രഞ്ജിത്ത്

കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമാ മേഖലയില്‍ നിന്നും ഗുരുതര ആരോപണങ്ങളും പരാതികളുമാണ് ചില താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വന്നത്. നടന്മാരായ ഷെയിന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തുന്ന നിലയിലേയ്ക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. വീണ്ടും സിനിമാ സംഘടനകളെല്ലാം ചേര്‍ന്ന് താരങ്ങള്‍ക്കെതിരെ നിലപാടുമായി എത്തിയിരിക്കുകയാണിപ്പോള്‍.

യുവതാരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് നിര്‍മാതാവ് രഞ്ജിത്ത് രംഗത്ത് വന്നിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മയക്കുമരുന്നിനെ കുറിച്ചടക്കം സിനിമാ ലൊക്കേഷനില്‍ നിന്നും ഉയര്‍ന്ന് വന്ന പരാതിയെ കുറിച്ച് രഞ്ജിത്ത് സംസാരിച്ചിരിക്കുന്നത്. ഒരു നിര്‍മാതാവ് എന്ന നിലയില്‍ സഹിക്കാന്‍ പറ്റുന്നതിന്റെ അങ്ങേറ്റമായി.

നിര്‍മാതാക്കള്‍ ഇല്ലെങ്കില്‍ സിനിമ ഇല്ലെന്ന് വര്‍ഷങ്ങളായി പറയുന്നൊരു കാര്യമാണ്. പക്ഷേ ഒരു നിര്‍മാതാവിനും സിനിമയുടെ ലൊക്കേഷനില്‍ പോലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വരുമ്പോള്‍ സംഘടന പ്രതികരിച്ചു എന്നേയുള്ളു. വളരെ ശക്തമായൊരു സംഘടനയാണ് നിര്‍മാതാക്കളുടേത്. 2019 ല്‍ ഷെയിന്‍ നിഗത്തിനെതിരെ ആക്ഷന്‍ വന്നപ്പോള്‍ അദ്ദേഹത്തെ കുറച്ച് കാലം മാറ്റി നിര്‍ത്തുക വരെ ചെയ്തിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിലക്ക് എന്ന് പറയുന്നത് മാധ്യമങ്ങളിലൂടെ വരുന്നത്.

ഞങ്ങള്‍ നിസഹകരിക്കുകയാണ് ചെയ്യുക. ഇവരെ വെച്ച് സിനിമ എടുക്കാതിരിക്കാന്‍ പറ്റും. ഞങ്ങളുടെ കാശ് കൊണ്ട് സിനിമ നിര്‍മ്മിച്ച് വലുതായതിന് ശേഷം ഇതേ നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തിരുന്നത്. അതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശം. നിര്‍മാതാക്കള്‍ മാത്രമല്ല മറ്റ് സംഘടനകളും സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നാണ് പറയുന്നത്.

മുപ്പത്തിയഞ്ചോ നാല്‍പതോ വര്‍ഷമായിട്ട് മമ്മൂട്ടിയും ലാലേട്ടനുമൊക്കെ സിനിമകള്‍ ചെയ്യുന്നു. എത്ര അച്ചടക്കത്തോടെയാണ് അവര്‍ നിര്‍മാതാക്കളുമായി സഹകരിച്ച് സിനിമ ചെയ്യുന്നത്. മലയാള സിനിമയ്ക്ക് അംഗീകാരം നേടി കൊടുത്ത അവര്‍ ചെയ്യാത്ത കാര്യങ്ങള്‍ ബാക്കിയുള്ളവര്‍ ചെയ്യുന്നത് എന്തിനാണ്. അതിന് ശേഷം വന്ന ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങിയ തലമുറയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല.

ഓണ്‍ലൈനും മറ്റുമൊക്കെ വന്നതോടെ ഞങ്ങള്‍ ഇതിനെക്കാളും വലുതാണെന്ന അബദ്ധധാരണ ഉണ്ടായതാണ് അവര്‍ക്കൊക്കെ കുഴപ്പമായത്. ഈ ധാരണയിലാണ് പെരുമാറുന്നത്. പിന്നെ പലപ്പോഴും ഇവര്‍ ബോധത്തോടെയാണോ സംസാരിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. പ്രൊമോഷനും മറ്റുമായി അവര്‍ വരുന്നത് കാണുമ്പോള്‍ തന്നെ കേരളത്തിലുള്ളവര്‍ക്ക് ഒന്നും തോന്നുന്നില്ലേ.

രണ്ട് താരങ്ങളുടെ കാര്യം ഇവിടെയുള്ള എല്ലാ സംഘടനയോടും പറഞ്ഞു. അവര്‍ ചെയ്ത് കൊണ്ടിരുന്ന സിനിമകള്‍ കൂടി തീര്‍ക്കാമെന്ന് തീരുമാനിച്ചു. നന്നാവുകയാണെങ്കില്‍ നോക്കാം. അമ്മ, ഫെഫ്ക, തിയേറ്ററുകാരുടെ സംഘടന, തുടങ്ങിയ എല്ലാ അസോസിയേഷനോടും പറഞ്ഞു. അവരും അനുകൂലിക്കുകയാണ് ചെയ്തത്. ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കുമെതിരെയാണ് ഈ പറഞ്ഞത്.

പരാതി കിട്ടിയതിന് അനുസരിച്ചാണ് ഇങ്ങനൊരു തീരുമാനം. ഇതിന് മുന്‍പും പരാതികള്‍ വന്നിരുന്നു. ഇവര്‍ രണ്ട് പേരുടെയും പേരില്‍ മയക്കുമരുന്നല്ല പ്രശ്‌നം. ലൊക്കേഷനിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്. പക്ഷേ മയക്കുമരുന്നിന്റെ ഉപയോഗത്തെ പറ്റി പരാതികളുടെ പ്രവാഹമായിരുന്നു. ബാക്കി ഒരുപാട് പേരെ കുറിച്ച് പരാതികള്‍ വന്നുവെന്നും രഞ്ജിത്ത് പറയുന്നു.

Vijayasree Vijayasree :