‘ഭഗവാന്‍ ശ്രീരാമന്‍ എത്തുന്നു’, ഐതിഹാസിക പരമ്പര രാമായണം വീണ്ടും

ഐതിഹാസിക പരമ്പരയായ രാമായണം ദൂരദര്‍ശനില്‍ വീണ്ടും എത്തുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ദൂരദര്‍ശന്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഭഗവാന്‍ ശ്രീരാമന്‍ എത്തുന്നു. ഇന്ത്യയിലെ പ്രശസ്ത ഐതിഹാസിക ടെലിവിഷന്‍ പരമ്പരയായ രാമായണം വീണ്ടുമെത്തുന്നു. കാത്തിരിക്കുക’ എന്നായിരുന്നു സമൂഹമാദ്ധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പ്. ഒപ്പം പരമ്പരയുടെ ഒരു വീഡിയോയും പങ്കുവച്ചു.

1987 ജനുവരി മുതല്‍ 1988 ജൂലായ് വരെയായിരുന്നു രാമായണ്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. രാമായണത്തെ ആസ്പദമാക്കി ഒട്ടേറെ ടെലിവിഷന്‍ സീരിയലുകള്‍ വന്നുവെങ്കിലും, അതിലേറ്റവും ജനപ്രിയമായത് ഇതുതന്നെയായിരുന്നു. രാമാനന്ദ് സാഗറാണ് കഥയും സംവിധാനവും നിര്‍വഹിച്ചത്. നിര്‍മിച്ചത് രാമാനന്ദും സഹോദരങ്ങളായ ആനന്ദ്, മോട്ടി, സുഭാഷ് എന്നിവരും.

രാമന്റെ ജനനം മുതല്‍ സീതയെ കണ്ടുമുട്ടുന്നതും സ്വയംവരവും വനവാസവും അയോധ്യയില്‍ തിരിച്ചെത്തുന്നതു വരെയുള്ള കഥയാണ് രാമായണ്‍ പറഞ്ഞത്. അരുണ്‍ ഗോവിലും ദീപിക ചിഖ്‌ലിയയുമാണ് രാമനും സീതയുമായി എത്തിയത്. ലക്ഷ്മണനായി സുനില്‍ ലാഹ്രിയും. കുറേ ബോളിവുഡ് സിനിമകളിലെ അഭിനയത്തിനുശേഷമാണ് ഗോവില്‍ രാമായണത്തിലേക്കെത്തുന്നത്.

ഇത് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തുതുടങ്ങിയപ്പോള്‍ ജനപ്രീതിയുടെ കാര്യത്തില്‍ എല്ലാ റെക്കോര്‍ഡുകളും മറികടന്നു. ലോകത്തിലെ തന്നെ, ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരിയലായി മാറിയിത്. ആദ്യം 45 മിനിറ്റുള്ള 52 എപ്പിസോഡായിട്ടായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ആളുകളുടെ ആവേശം കണക്കിലെടുത്ത് 78 എപ്പിസോഡുവരെ നീണ്ടു. ഓരോ എപ്പിസോഡും ദൂരദര്‍ശന് നേടിക്കൊടുത്ത ലാഭം 40 ലക്ഷം രൂപയാണ്.

ഏറ്റവും കൂടുതല്‍ രൂപ ചിത്രീകരണത്തിനായി ചെലവഴിച്ച സീരിയലും ഇതു തന്നെയാണ്. ഓരോ എപ്പിസോഡിനും ഏകദേശം ഒമ്പത് ലക്ഷം രൂപയായിരുന്നു ചിത്രീകരണച്ചെലവ്. 2020ല്‍ കോവിഡ് കാലത്ത് ഇത് വീണ്ടും സംപ്രേഷണം ചെയ്തിരുന്നു. അന്നും ചരിത്രം ആവര്‍ത്തിച്ചു. 2023ലെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട പുരാണപരമായ സീരിയലും ഇതു തന്നെ. ബി.ബി.സിയുടെ കണക്കുകള്‍ പ്രകാരം 650 മില്യണ്‍ ആളുകളാണ് ഈ സീരിയല്‍ കണ്ടത്.

Vijayasree Vijayasree :