ശ്രീധരന്‍‍ പിള്ള മുജാഹിദിന്റെ അടിമ, ഇന്നു മുതല്‍ അയാളോട് ഇഷ്ടമില്ല; വിമര്‍ശനവുമായി സംവിധായകന്‍ രാമസിംഹന്‍

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ രംഗത്തെത്തി സംവിധായകന്‍ രാമസിംഹന്‍(അലി അക്ബര്‍). ശീധരന്‍ പിള്ള മുജാഹിദിന്റെ അടിമയാണ്, ഇന്നു മുതല്‍ അയാളോട് ഇഷ്ടമില്ല. ഹിന്ദുവിനെ ഒറ്റരുതെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു കൊണ്ടാണ് രാമസിംഹന്റെ വിമര്‍ശനം.

‘ഞാന്‍ ഇവിടെയുണ്ട്, അമ്മയും എന്റെ കൂടെയുണ്ട്, ഉറപ്പിച്ചു പറയട്ടെ ശ്രീധരന്‍ പിള്ളയോട് എനിക്ക് ഇഷ്ടം ഇന്നുമുതല്‍ ഇല്ല, കാരണം അദ്ദേഹം അടിമയാണ്, മുജാഹിദിന്റെ അടിമയാണ്. ശ്രീധരന്‍ പിള്ള സാറെ ഇസ്ലാമിസം ഹിന്ദുവിന് എതിരാണ് താങ്കള്‍ക്ക് വല്ലതും കിട്ടിയേക്കാം, കിട്ടുന്നതില്‍ വിശ്വസിക്കുന്നവരല്ല ഞങ്ങള്‍. ഹിന്ദുവിനെ ഒറ്റരുത്’ എന്നാണ് സംവിധായകന്റെ കുറിപ്പ്.

കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുത്തത്. മുജാഹിദ് സമ്മേളനത്തിന് ക്ഷണിച്ചത് ബഹുമതിയായി കാണുന്നുവെന്ന് ശ്രീധരന്‍പിള്ള പരിപാടിയില്‍ പങ്കെടുത്ത് പറയുകയും ചെയ്തിരുന്നു

ഗവര്‍ണറായ ശേഷം ആദ്യമായാണ് മുസ്ലിം സഹോദരങ്ങളുടെ ഒരു സമ്മേളനത്തില്‍ താന്‍ പങ്കെടുക്കുന്നത്. അത് മുജാഹിദ് പ്രസ്ഥാനത്തിന്റെതായതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയിലെ സുപ്രധാന രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് മുറിച്ചു മാറ്റിയതിനെതിരെ നിയമ പോരാട്ടവുമായി രാമസിംഹന്‍ എത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

സിനിമയില്‍ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മുറിച്ച് മാറ്റിയതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. നിയമ വിരുദ്ധമായാണ് കാര്യങ്ങള്‍ നടക്കുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള രേഖകള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ പ്രതികരിച്ചിരുന്നു.

‘മമധര്‍മ’ എന്ന പേരില്‍ ആരംഭിച്ച ക്രൗണ്ട് ഫണ്ടിംഗിലൂടെയാണ് രാമസിംഹന്‍ 1921 സിനിമ ചിത്രീകരിച്ചത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ ‘വാരിയംകുന്നന്‍’ ആഷിഖ് അബു പ്രഖ്യാപിച്ചപ്പോള്‍ ആയിരുന്നു രാമസിംഹന്‍ തന്റെ സിനിമയും പ്രഖ്യാപിച്ചത്. എന്നാല്‍ ആഷിഖ് അബുവും നായകന്‍ പൃഥ്വിരാജും പിന്നീട് സിനിമ ഉപേക്ഷിച്ചിരുന്നു.

Vijayasree Vijayasree :