അന്ന് അച്ഛന്‍ അഞ്ഞൂറ് രൂപ നോട്ട് കത്തിച്ച് കളയാനായി പറഞ്ഞു, അതിന് ശേഷം പടക്കങ്ങള്‍ വാങ്ങി പൊട്ടിച്ചിട്ടേയില്ല; തന്റെ ദീപാവലി ആഘോഷത്തെ കുറിച്ച് രാകുല്‍ പ്രീത് സിങ്

നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിങ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്തെ ദീപാവലിദിനം ഓര്‍ത്തെടുത്തിരിക്കുകയാണ് നടി.ഇക്കഴിഞ്ഞ ദീപാവലിക്ക് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരിക്കല്‍ പടക്കങ്ങളും മറ്റും കത്തിച്ച് ദീപാവലി ആഘോഷിക്കുമ്പോള്‍ അച്ഛന്‍ അടുത്ത് വന്ന് അഞ്ഞൂറ് രൂപ നോട്ട് കത്തിച്ച് കളയാനായി പറഞ്ഞു. അന്ന് നിര്‍ത്തിയതാണ് പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍’ എന്നും രാകുല്‍ പ്രീത് സിങ് വ്യക്തമാക്കി. അങ്ങനെ ഒന്‍പതാം വയസ്സിലാണ് അവസാനമായി താന്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിച്ചതെന്ന് നടി ഓര്‍ത്തെടുത്തു.

‘അത് മറക്കാനാകാത്ത ഒരു ദീപാവലിയായിരുന്നു. അഞ്ഞൂറ് രൂപ നോട്ട് കത്തിച്ച് കളയാനായി പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. പക്ഷേ അച്ഛനെന്നോട് പറഞ്ഞത് ‘ നീ പടക്കങ്ങള്‍ വാങ്ങുന്നു, പൊട്ടിക്കുന്നു. പണം കത്തിച്ച് കളയുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. അതിന് പകരം മിഠായി വാങ്ങി ആവശ്യമുള്ളവര്‍ക്ക് കൊടുക്കാമല്ലോ’ എന്നാണ്.

‘അന്നെനിക്ക് ഒന്‍പതോ പത്തോ വയസ്സ് പ്രായം കാണും. ഞങ്ങള്‍ കടയില്‍ പോയി മിഠായി വാങ്ങി പാവങ്ങള്‍ക്ക് വിതരണം ചെയ്തു. അന്നെനിക്ക് തികച്ചും വ്യത്യസ്തമായാണ് സന്തോഷം അനുഭവപ്പെട്ടത്. പിന്നീട് പടക്കങ്ങള്‍ വാങ്ങി പൊട്ടിച്ചിട്ടേയില്ല’ എന്നും താരം ഓര്‍ത്തെടുത്തു.

അതേസമയം, അനുഭൂതി കശ്യപിന്റെ ‘ഡോക്ടര്‍ ജി’ എന്ന ചിത്രത്തിന് ശേഷം, ഇന്ദ്ര കുമാറിന്റെ ‘താങ്ക് ഗോഡ്’ ആണ് രാകുല്‍ പ്രീത് സിങ് അഭിനയിച്ച ചിത്രം. ഇത് ഒക്ടോബര്‍ 25ന് തിയ്യേറ്ററിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Vijayasree Vijayasree :