തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ വിജയ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാർത്തയാണ് പുറത്തെത്തുന്നത്. സ്റ്റൈൽ മന്നൻ രജനികാന്തിനെ മറികടന്ന് വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് നടൻ. തമിഴ്നാട്ടിൽ നിന്ന് രണ്ട് തവണ 150 കോടി ക്ലബിൽ എത്തിയ ഒരേയൊരു നായക നടനായി മാറിയിരിക്കുകയാണ് നടൻ.
വിജയുടേതായി പുറത്തെത്തിയ ദ ഗോട്ട് ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നേരത്തെ ലിയോയാണ് വിജയ്‌യുടേതായി 150 കോടി ക്ലബിൽ തമിഴ്നാട്ടിൽ മാത്രമായി എത്തിയത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു ഇത്. നെൽസൺറെ സംവിധാനത്തിൽ പുറത്തെത്തിയ രജനികാന്തിന്റെ ജയിലർ ആണ് 150 കോടി ക്ലബിൽ കയറിയത്.
ഇതിനോടകം തന്നെ ദ ഗോട്ട് ആഗോളതലത്തിൽ 350 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്.
അതേസമയം, കേരളത്തിൽ മാത്രം ചിത്രത്തിന് 700ലധികം സ്‌ക്രീനുകളിലായ് 4000ലധികം ഷോകളാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. പുലർച്ച നാലു മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. നേരത്തെ വിജയ്‌യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.