നടന്‍ സിദ്ധാര്‍ത്ഥിനെതിരെ പ്രതിഷേധം; നടന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞു

നിരവധി ആരാധകരുള്ള നടനാണ് സിദ്ധാര്‍ത്ഥ്. ഇപ്പോഴിതാ നടനെതിരെ പ്രതിഷേധം നടന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ബംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തിയേറ്ററില്‍ വച്ചായിരുന്നു സംഭവം. കാവേരി നദീജലത്തര്‍ക്കത്തെത്തുടര്‍ന്ന് തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ചിക്കു’ എന്ന സിനിമയുടെ പ്രമോഷനായി കര്‍ണാടകത്തില്‍ എത്തിയതായിരുന്നു സിദ്ധാര്‍ത്ഥ്. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ തിയറ്ററിന് ഉള്ളില്‍ പ്രവേശിക്കുകയും പ്രതിഷേധം ഉയര്‍ത്തുകയും ആയിരുന്നു. പിന്നാലെ എല്ലാ മാധ്യമ പ്രവര്‍ത്തകരോടും നന്ദി പറഞ്ഞ സിദ്ധാര്‍ത്ഥ് അവിടെ നിന്നും പോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

എന്നാല്‍ സിദ്ധാര്‍ത്ഥിന് ഇറക്കിവിട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, കാവേരി പ്രശ്‌നത്തില്‍ നാളെ സംസ്ഥാന വ്യാപക ബന്ദിന് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഇന്ന് അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ 24 മണിക്കൂര്‍ ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ ഉണ്ടാകും.

നഗരത്തില്‍ പ്രതിഷേധ റാലികളോ ബന്ദുമായി ബന്ധപ്പെട്ട മറ്റു പ്രതിഷേധ പരിപാടികളോ അനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാനും പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര മുന്നറിയിപ്പ് നല്‍കി.

1900ലധികം കന്നട അനുകൂല സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. കന്നട അനുകൂല സംഘടന പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയാനുള്ള സാധ്യത മുന്നില്‍ കണ്ട് ബെംഗളൂരുവിലും മറ്റു ജില്ലകളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ നേരത്തെ തന്നെ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Vijayasree Vijayasree :