സിനിമ ലൊക്കേഷനിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവൺമെന്റ് യുപി സ്കൂളിന് സമീപം കോമത്തുശ്ശേരിയിൽ നിധീഷ് മുരളിയെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. 42 വയസായിരുന്നു.

മൂവാറ്റുപുഴ പെരിങ്ങേഴയിൽ സിനിമ ലൊക്കേഷനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ള നിധീഷ് മുരളി നിർമാതാവുമായിരുന്നു.
ഏകദേശം ഇരുപതോളം സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വന്തമായി നിർമിക്കുന്ന ടെലിഫിലിമിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവമുണ്ടായത്.
നിധീഷിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിവരമുണ്ട്. രഞ്ജിതയാണ് ഭാര്യ. നീരജ് കൃഷ്ണ, യദു കൃഷ്ണ എന്നിവർ മക്കളാണ്.
