രോഗകളെ ബുദ്ധിമുട്ടിച്ചിട്ടില്ല, ഒരു ദിവസത്തെ ഷൂട്ടിന് 10,000 രൂപ അടച്ചു, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കഴിഞ്ഞ ദിവസമായിരുന്നു അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ഇപ്പോളിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

പണം അടച്ച് അനുമതി വാങ്ങിയ ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയോ, രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല, രണ്ട് ദിവസത്തെ ഷൂട്ടായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരു ദിവസത്തെ ഷൂട്ടിന് 10,000 രൂപ അടച്ചുവെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി. രാകേഷ് പ്രതികരിച്ചത്.

ഫഹദ് ഫാസിലിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ജിത്തു മാധവന്‍ ചിത്രം ‘പൈങ്കിളി’യുടെ ഷൂട്ടിംഗ് ആണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടന്നത്. കഴിഞ്ഞ ദിവസം രാത്രി 9 മുതല്‍ ആരംഭിച്ച ഷൂട്ടിംഗ് പുലര്‍ച്ചെ വരെ നീണ്ടു പോയിരുന്നു.

അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ഷൂട്ടിംഗ്. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയ ആശുകള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാനായില്ല.

മാത്രമല്ല, പ്രധാന കവാടത്തിലൂടെയും ആരെയും കടത്തിവിട്ടില്ല. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പലരും സോഷ്യല്‍ മീഡിയയിലൂടെയും പ്രതിഷേധം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തത്.

സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Vijayasree Vijayasree :