കെഎസ് ചിത്രയെ വിമര്‍ശിച്ചതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം; ഗായകന് തന്റെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കും; പിന്തുണയുമായി നിര്‍മാതാവ്

കെ.എസ് ചിത്രയ്‌ക്കെതിരെയുള്ള സൂരജ് സന്തോഷിന്റെ പരാമര്‍ശം വിവാദമായതോടെ ഗായകന് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിക്കണമെന്ന ചിത്രയുടെ പ്രസ്താവനായെ വിമര്‍ശിച്ച് ആയിരുന്നു സൂരജ് സന്തോഷ് പ്രതികരിച്ചത്.

‘കഷ്ടം, പരമ കഷ്ടം, എത്ര എത്ര കെ.എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നു..വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ സൂരജ് പ്രതികരിച്ചത്. പിന്നാലെ സൂരജിന് എതിരെയും സൈബര്‍ ആക്രമണം നടക്കുകയായിരുന്നു.

ഇപ്പോഴിതാ സൂരജിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിംഗ്. സൂരജിന് തന്റെ അടുത്ത ചിത്രത്തില്‍ അവസരം നല്‍കും എന്നാണ് മനോജ് രാംസിംഗ് പറയുന്നത്.

‘അടുത്ത സിനിമ തീരുമാനം ആയി വരുന്നേയുള്ളൂ; പക്ഷേ അതിലൊരു പാട്ട് ഉണ്ടാവുമെന്നും ആ പാട്ട് സൂരജ് സന്തോഷ് പാടുമെന്നും തീരുമാനിച്ചിട്ടുണ്ട്’ എന്നാണ് ഗായകന്റെ ചിത്രം പങ്കുവച്ച് നിര്‍മ്മാതാവ് കുറിച്ചിരിക്കുന്നത്.

അതേസമയം ചിത്രയ്‌ക്കെതിരെ പ്രതികരിച്ചതിന് ശേഷം തനിക്കെതിരെ വന്ന സൈബര്‍ ആക്രമണത്തോട് സൂരജ് പ്രതികരിച്ചിരുന്നു. ‘കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവസാനമില്ലാത്ത സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍. മുമ്പും ഞാനിത് നേരിട്ടിട്ടുണ്ട്.’

‘പക്ഷേ ഇത്തവണ അത് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഞാന്‍ എന്തായാലും നിയമനടപടി സ്വീകരിക്കും. തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല’ എന്നാണ് സൂരജ് സന്തോഷ് പറഞ്ഞത്.

Vijayasree Vijayasree :