16 കോടി രൂപയുടെ തട്ടിപ്പ് കേസ്; ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍

പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മാതാവും നടി മഹാലക്ഷ്മിയുടെ ഭര്‍ത്താവുമായ രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. വ്യവസായിയെ പറ്റിച്ച് 16 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് നിര്‍മാതാവിനെ അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ െ്രെകം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ സ്വദേശിയായ ബാലാജിയാണ് പരാതിക്കാരന്‍.

മാലിന്യത്തെ ഊര്‍ജമാക്കി മാറ്റുന്ന പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സെന്‍ട്രല്‍ െ്രെകം ബ്രാഞ്ചിന് ലഭിച്ച പരാതിയില്‍ പറയുന്നത്. 2020ലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. സെപ്റ്റംബര്‍ 17ന് ഇരുകക്ഷികളും നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകയും 15,83,20,000 രൂപ ബാലാജി നല്‍കുകയും ചെയ്തു.

എന്നാല്‍ തുക കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല എന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് അന്വേഷണത്തില്‍ ബാലാജിയില്‍ നിന്ന് നിക്ഷേപം തട്ടിയെടുക്കാന്‍ രവീന്ദര്‍ വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ഒളിവില്‍പ്പോയ പ്രതിയെ കമ്മീഷണര്‍ സന്ദീപ് റായ് റാത്തോഡിന്റെ നിര്‍ദേശപ്രകാരം പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. രവീന്ദറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Vijayasree Vijayasree :