ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; നടി കാവേരിയും താനും തമ്മിലുള്ള കേസിന് പിന്നില്‍ ക്രൈം നന്ദകുമാർ; വൈറലായി പ്രിയങ്കയുടെ വാക്കുകൾ!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയങ്ക. സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുലിവാൽ കല്യാണം അടക്കമുള്ള ചിത്രങ്ങളിലെ നടി അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളികൾ ഒരുകാലത്തും മറക്കില്ല.

ഇതിനൊപ്പം തന്നെ ടെലിവിഷൻ മേഖലയിലും താരം സജീവമായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരിഭവം പാർവ്വതി എന്ന പരമ്പരയിലെ പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയങ്ക കുടുംബപ്രേക്ഷകരെ നേടിയത്.

ഇപ്പോഴിതാ പ്രിയങ്ക പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേസില്‍ പെട്ട നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പിന്നീട് വെളിപ്പെടുത്തുമെന്നും നടി പ്രിയങ്ക അനൂപ്.

അവരുടെ കുടുംബത്തെ ഓര്‍ത്തു മാത്രമാണ് താന്‍ ഇപ്പോള്‍ പേരു പറയാത്തതെന്നും പ്രിയങ്ക അനൂപ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കുടുംബത്തെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അതിനാലാണ് താന്‍ പറയാത്തതെന്നും താരം വ്യക്തമാക്കി.

തന്നോട് മോശമായി പെരുമാറുകയോ വാതിലില്‍ വന്ന് മുട്ടുകയോ ചെയ്താല്‍ അതിനെ നേരിടാനുള്ള ചങ്കൂറ്റം തനിക്കുണ്ടെന്നും താന്‍ നേരിട്ടിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. അതേസമയം, അമ്മയില്‍ തരം തിരിവുണ്ടെന്നും പ്രിയങ്ക പറയുന്നു. താരങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ അമ്മയില്‍ തന്നെ സംസാരിക്കുകയും പരിഹരിക്കുകയും ചെയ്യാന്‍ സാധിക്കുന്നൊരു സംവിധാനം ഉണ്ടാകണമെന്നും പ്രിയങ്ക പറയുന്നുണ്ട്. പവര്‍ ഗ്രൂപ്പ് ഉണ്ടായിരുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

നടി കാവേരിയും താനും തമ്മിലുള്ള കേസിന് പിന്നില്‍ ക്രൈം നന്ദകുമാറെന്ന് നടി പ്രിയങ്ക അനൂപ് പറഞ്ഞു. കാവേരിയുടെ അമ്മ പ്രിയങ്കയ്‌ക്കെതിരെ നല്‍കിയ കേസില്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഇപ്പോഴിതാ മനസ് തുറന്നിരിക്കുകയാണ് പ്രിയങ്ക അനൂപ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ് തുറന്നത്.

”അത് വല്ലാത്തൊരു യാത്രയായിരുന്നു. 20 വര്‍ഷം എന്നത് നല്ലൊരു കാലമാണ്. ആ സമയത്താണ് എന്റെ കല്യാണം, കുഞ്ഞുണ്ടാകുന്നത്, കല്യാണം മാറി പോകുന്നത് ഒക്കെ. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും ഞാന്‍ ഹാജരായിട്ടുണ്ട്. അവര്‍ പറയുന്ന സമയത്തൊക്കെ പോയിട്ടുണ്ട്. സൗണ്ട് വെരിഫിക്കേഷന്‍ വേണമെന്ന് പറഞ്ഞപ്പോള്‍ അതും കൊടുത്തു. പറയുന്നതിനൊക്കെ ഞാന്‍ നിന്നു കൊടുത്തിട്ടേയുള്ളൂ.

പക്ഷെ ചിലരുടെ സംസാരം കേട്ടാല്‍ തോന്നും കോടതിയിലെ മജിസ്‌ട്രേറ്റ് എന്റെ ബന്ധുവാണെന്ന്. അതിനാല്‍ എന്നെ വെറുതെ വിട്ടതാണെന്ന്. ഇത്രയും നാള്‍ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് ഞാന്‍ നിരപരാധിയാണെന്ന് കണ്ടെത്തുന്നത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സ്‌നേഹമുളള ഒരാളെ വിളിച്ച് ഇങ്ങനൊരു വാര്‍ത്ത വരുമെന്ന് പറഞ്ഞാതായിരുന്നു. അവരേയും കുറ്റം പറയുന്നില്ല, വേറൊരു രീതിയിലൂടെ പോയാല്‍ സത്യം അറിയാന്‍ സാധിക്കുമെന്ന് കരുതിയതാകും.

ക്രൈം നന്ദകുമാറിന്റെ ക്രൂക്കഡ് മൈന്റാണ് എല്ലാത്തിനും കാരണം. കാവേരിയോടും അമ്മയോടും എനിക്കിപ്പോഴും സ്‌നേഹമേയുള്ളൂ. കേസിന്റെ സമയത്ത് അമ്മയെ ഒന്ന് രണ്ട് തവണ കണ്ടിരുന്നു. കാവേരിയെ പിന്നെ കണ്ടിട്ടില്ല. എന്റെ മകള്‍ക്ക് ഒരു ബുദ്ധിമുട്ട് വരണ്ട, എന്താണെന്ന് അന്വേഷിക്കാം എന്നേ അവര്‍ കരുതിയിട്ടുണ്ടാകൂ. പക്ഷെ ഇത് വിറ്റ് കാശാക്കാം എന്ന് അയാള്‍ കരുതി. കിട്ടിയ ആയുധം കാശ് ഉണ്ടാക്കാന്‍ ഉപയോഗിച്ചു. അത് പലരും വിശ്വസിച്ചു.

കുറേ കമന്റുകളൊക്കെ ഞാന്‍ കണ്ടു. ഞാന്‍ കരഞ്ഞു പറഞ്ഞുവെന്ന് പറയുന്നത് കേട്ടു. പക്ഷെ ഞാന്‍ ആരോടും കരഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ എനിക്കത് നേരത്തേ ആകാമായിരുന്നു. ഒന്നും ഉണ്ടായിട്ടില്ല. എങ്ങനെയൊക്കയോ അഭിമുഖീകരിച്ച് മുന്നോട്ട് വന്നതേയുള്ളൂ. എന്നെക്കുറിച്ച് നന്ദകുമാര്‍ യൂട്യൂബില്‍ ഒരു സ്‌റ്റോറി ഇട്ടിരുന്നു. ഞാന്‍ അതിനെതിരെ സൈബറില്‍ കേസ് കൊടുത്തിരുന്നു. എന്നെ വിറ്റ് കാശാക്കാന്‍ അനുവദിക്കില്ല.

എന്റെ സഹോദരന്‍ മരിച്ചുവെന്ന് അയാള്‍ പറഞ്ഞു. കണ്ടവര്‍ കരുതിയത് ഈ കേസ് വന്നതിന് ശേഷമാണ് സഹോദരന്‍ മരിച്ചതെന്ന്. പക്ഷെ എന്റെ സോഹദരന്‍ മരിക്കുന്നത് പതിമൂന്ന് വയസിലാണ്. ഞാന്‍ ഫീല്‍ഡില്‍ വരുന്നതിനും ഒരുപാട് മുമ്പാണത്. അതും വിറ്റ് കാശാക്കി. ഇനി അതൊക്കെ അനുവദിച്ചു കൊടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സൈബറില്‍ പരാതി കൊടുത്തു. അദ്ദേഹത്തിനെതിരെ പരാതി നല്‍കിയ ശ്വേത മേനോനെ അഭിനന്ദിക്കുന്നു.” എന്നാണ് പ്രിയങ്ക പറയുന്നത്.

ഒരു മാസികയില്‍ കാവേരിയെ പറ്റി അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും, അത് തടയാന്‍ അഞ്ച് ലക്ഷം നല്‍കണമെന്നും പ്രിയങ്ക പറഞ്ഞെന്നായിരുന്നു കാവേരിയുടെ പരാതി. 2004 ഫെബ്രുവരി പത്തിനാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു. എന്നാല്‍ തന്റെ ഫോണിലേക്ക് ഒരു അജ്ഞാത സന്ദേശം വന്നത് വിളിച്ച് പറയുക മാത്രമായിരുന്നു എന്നാണ് പ്രിയങ്ക പറഞ്ഞത്. തന്നെ കേസില്‍ പെടുത്തിയതാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. പിന്നീട് കോടതി പ്രിയങ്ക കുറ്റവിമുക്തയാക്കുകായിരുന്നു.

Athira A :