ലഹരി ഉപയോഗത്തിലൂടെ ഒരു മഹത് കൃതിയും ഇവിടെ രചിച്ചിട്ടില്ല. അത്തരമൊരു പ്രതീതീ സിനിമാ ലോകത്ത് ദൗർഭാഗ്യകരമായി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതൊന്നും സത്യമല്ല; പൃഥ്വിരാജ്

നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ മലയാള സിനിമാ ലോകത്തെ പ്രബലർ തിരിഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു. അഭിപ്രായങ്ങൾ മും നോക്കാതെ പറയുന്നത് കൊണ്ട് തന്നെ അഹങ്കാരിയാണെന്ന തരത്തിലും സംസാരങ്ങൾ വന്നിരുന്നു. ഇപ്പോൾ തന്റെ സംവിധാന ചിത്രമായ എമ്പുരാന്റെ റിലീസിന് പിന്നാലെ വിവാദങ്ങളിലും പെട്ടിരുന്നു അദ്ദേഹം.

അഭിമുഖങ്ങളിൽ പൃഥ്വി പറയുന്ന കാര്യങ്ങൾ വൈറലാവാൻ കാരണം, ഒന്നും വായിൽ തോന്നുന്നത് പോലെ വിളിച്ചു പറയുകയല്ല നടൻ ചെയ്യുന്നത്. എത്ര വർഷം കഴിഞ്ഞാലും പറഞ്ഞ വാക്കിന് മാറ്റമുണ്ടാവില്ല, ആ പ്രസ്താവനയ്ക്കും വ്യക്തതയ്ക്കും എക്കാലവും ഒരു ഫ്രഷ്‌നസ്സും ഉണ്ടാവും. എമ്പുരാൻ സിനിമ റിലീസ് ചെയ്ത സമയത്ത് ഏറ്റവും അധികം ചർച്ചയായത് വർഷങ്ങൾക്ക് മുൻപ് പൃഥ്വി ആഗ്രഹിച്ചതും പറഞ്ഞതുമായ പല കാര്യങ്ങളും നേടിയെടുത്തു എന്ന തരത്തിലാണ്.

ഇപ്പോഴിതാ രണ്ട് മാസത്തോളം ലെെം ലെെറ്റിൽ നിന്ന് മാറി നിന്ന ശേഷം തിരിച്ചെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. എറണാകുളത്ത് ഹെെബി ഈ‍‍ഡൻ എംപി വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ നോ എൻട്രിയിൽ പൃഥ്വിരാജ് സംസാരിച്ചു. ലഹരി ഉപയോഗത്തിലൂടെ ഒരു മഹത് കൃതിയും ഇവിടെ രചിച്ചിട്ടില്ല. അത്തരമൊരു പ്രതീതീ സിനിമാ ലോകത്ത് ദൗർഭാഗ്യകരമായി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതൊന്നും സത്യമല്ലെന്നും പൃഥ്വിരാജ് വേദിയിൽ പറഞ്ഞു.

എമ്പുരാന്റെ റിലീസിന് മുമ്പ് വരെ ലെെം ലെെറ്റിൽ സജീവ സാന്നിധ്യമായിരുന്നു പൃഥ്വിരാജ്. എന്നാൽ റിലീസിന് ശേഷമുണ്ടായ വിവാദങ്ങൾക്ക് ശേഷം നടൻ പൂർണമായും മാറി നിന്നു. വിവാദങ്ങളിലൊന്നും നേരിട്ട് പ്രതികരിച്ചില്ല. എമ്പുരാൻ വിവാദങ്ങളിലെ നിരാശ പൃഥ്വിരാജിൽ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം. നന്നായി സംസാരിക്കുമായിരുന്ന പൃഥ്വിരാജിലിപ്പോൾ പഴയ ആവേശം കാണുന്നില്ലെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്.

ബോക്‌സ്‌ഓഫീസിൽ നിന്ന്‌ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളം ചിത്രമായി പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ എമ്പുരാൻ മാറിയിരുന്നു. ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന്‌ 325 കോടി കളക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. 2024ൽ റിലീസായ മഞ്ഞുമ്മൽ ബോയ്‌സിനെ റികടന്നാണ്‌ എമ്പുരാന്റെ നേട്ടം. മലയാളത്തിൽ നിന്ന്‌ 300 കോടി ക്ലബ്ബിലെത്തുന്ന ആ്യ ചിത്രമായും ഇതോടെ എമ്പുരാൻ മാറി.

ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ്‌ ലോകവ്യാപകമായി റിലീസ്‌ ചെയ്തത്‌. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്ര രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.

മൂന്നു ഭാഗങ്ങളായി കഥ പറയുന്ന സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി-അബ്രാം/സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ സിനിമയുടെ സംവിധായകനായ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ തുടങ്ങി വമ്പൻതാര നിരയാണ് അണിനിരന്നത്.

2023 ഒക്ടോബർ അഞ്ചിന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.

മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്ന്‌ സംവിധായകൻ പൃഥ്വിരാജ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

എമ്പുരാൻ വലിയ വിവാദങ്ങൾക്കാണ് തിരിതെളിച്ചത്. ദേശീയ തലത്തിൽ വരെ ചിത്രം ചർച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചതാണ് ചിത്രത്തിനെതിരെ വിമർശനം ഉയരാൻ കാരണമായത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംഘ്പരിവാർ അനുകൂലികൾ സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ രംഗത്തെത്തി. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വിഷയത്തിൽ വീഴ്ചപ്പറ്റിയെന്നാണ് ബിജെപി ആരോപിച്ചത്.

തപസ്യ ജനറൽ സെക്രട്ടറി ജിഎം മഹേഷ് ഉൾപ്പെടെയുള്ള നാല് പേരാണ് സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവർക്ക് വീഴ്ച സംഭവിച്ചു എന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തിന് പിന്തുണ നൽകുമെന്നും അതിനുള്ള കാരണം സൗഹൃദം മാത്രമാണെന്നും അദ്ദേഹം കോർ കമ്മിറ്റിയിൽ പറഞ്ഞിരുന്നു. വിവാദങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ 17 ഭാഗങ്ങൾ വെട്ടിമാറ്റിയാണ് തിയേറ്ററിലെത്തിച്ചത്.

നേരത്തെ പത്ത് സെക്കന്റ് മാത്രമായിരുന്നു സെൻസർ ബോർഡ് ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകൾക്കെതിരായ അക്രമവും ദേശീയപതാകയുമായി ബന്ധപ്പെട്ട ഭാഗങ്ങളുമായിരുന്നു ഇത്. പിന്നാലെ ഗർഭിണിയെ ബ ലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെൻസർ ബോർഡിന്റെ നിർദേശമെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ പിന്നീടുള്ള ചർച്ചയിൽ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതിയെന്ന് തീരുമാനമാവുകയായിരുന്നു. എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ല. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. വിവാദങ്ങൾ ബാധിച്ചുവെങ്കിലും 30 ദിവസം കൊണ്ട് 325 കോടി കളക്ഷൻ ചിത്രം നേടിയെന്നാണ് വിവരം. മലയാളത്തിൽ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാൻ എന്ന് മോഹൻലാൽ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

വിവാദങ്ങൾ കത്തി നിൽക്കെ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം ഇപ്പോൾ നടക്കുന്നുണ്ടെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. മേജർ രവിയെ പേരെടുത്ത് വിമർശിച്ച് കൊണ്ടാണ് മല്ലിക ദീർഘമായ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. മോഹൻലാൽ എമ്പുരാൻ സിനിമയുടെ പ്രിവ്യൂ മോഹൻലാൽ കണ്ടിട്ടില്ല എന്ന് പറയുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട് എന്നും മല്ലിക തുറന്നടിച്ചു. പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല. മോഹൻലാലും ആന്റണി പെരുമ്പാവൂരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാനിൽ ഇല്ല എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

‘എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ.

എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.

ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്.

കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം. എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.

Vijayasree Vijayasree :