ഇനി ഇത് ആവർത്തിച്ചാൽ മറുപടി ഇതായിരിക്കില്ല; പ്രതാപ് പോത്തൻ

താനാണെന്ന് പറഞ്ഞ് തന്റെ സഹോദരിയെ ഫോൺ വിളിച്ച് പരിഭ്രാന്തി പരത്താൻ ശ്രമിക്കുന്നുവെന്ന് നടൻ പ്രതാപ് പോത്തൻ. ഫെയ്സ്ബുക്കിലാണ് പ്രതാപ് പോത്തൻ ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. എന്നാൽ വിളിച്ച വ്യക്തിയെ വ്യക്തമായി അറിയാമെന്നും ഇനിയും ഇത്തരം കബളിപ്പിക്കൽ തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു

‘എന്റെ സഹോദരി അവരുടെ എൺപതുകളിലാണ്. ദീർഘനാളുകളായി അവർ ഇറ്റലിയിലായിരുന്നു. ഭാഗ്യമെന്നു പറയട്ടെ, വൈറസിന്റെ ആക്രമണത്തിനു മുൻപു തന്നെ അവർ ഇറ്റലിയിൽ നിന്നു തിരിച്ചെത്തുകയും ആലുവയിലെ വീട്ടിൽ താമസമാക്കുകയും ചെയ്തിരുന്നു. അവരുടെ ഭർത്താവും മകനും മരിച്ചുപോയതിനാൽ ഒറ്റയ്ക്കാണ് താമസം. ഞാനാണെങ്കിൽ ചെന്നൈയിലും. എനിക്കൊപ്പം വന്നു താമസിക്കാൻ നിരവധി തവണ നിർബന്ധിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല.

ഇന്നലെ, ഒരു വിഡ്ഢി ഞാനാണെന്നു പറഞ്ഞ് എന്റെ സഹോദരിയെ ഫോണിൽ വിളിച്ചു. ഡ്രൈവറാണ് ഫോണെടുത്തത്. ഞാനാണെന്ന് കരുതി ഡ്രൈവർ ഫോൺ എന്റെ സഹോദരിക്കു നൽകി. സഹോദരി ഫോണെടുത്തതും അയാൾ ചുമയ്ക്കാൻ തുടങ്ങി. ചുമ വല്ലാതായി അയാളുടെ അഭിനയം കൂടിപ്പോയപ്പോൾ എന്റെ സഹോദരിക്ക് ഒന്നും മനസ്സിലായില്ല. അയാൾ വീണ്ടും ചുമയക്കുകയും ഇടയ്ക്ക് ഞാൻ പ്രതാപ് ആണെന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു.

എന്നാൽ എന്റെ സഹോദരി ഫോൺ കട്ട് ചെയ്ത് എന്റെ നമ്പറിൽ തിരിച്ചു വിളിച്ചു. കുളിക്കുകയായിരുന്നതിനാൽ എനിക്ക് ഫോൺ കോൾ എടുക്കാൻ കഴിഞ്ഞില്ല. എന്റെ സഹോദരി അസ്വസ്ഥയായതിനാൽ നേരത്തെ വിളിച്ചത് ആരാണെന്ന് നമ്പർ നോക്കി കണ്ടു പിടിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഒടുവിൽ, ഞാൻ തിരിച്ചു വിളിച്ചപ്പോഴാണ് അവർക്ക് ആശ്വാസമായത്.

എന്റെ നിർദ്ദേശ പ്രകാരം സഹോദരി നമ്പർ നോക്കി. തിരുവനന്തപുരത്തുള്ള ഒരു നമ്പറിൽ നിന്നാണെന്ന് കോൾ വന്നിരിക്കുന്നത്. ആരാണെന്ന് എനിക്കറിയാം. ഇനിയും ഇത് ആവർത്തിച്ചാൽ മറുപടി ഇതുപോലെ ആയിരിക്കില്ല- പ്രതാപ് പോത്തൻ കുറിച്ചു.

prathap potthan

Noora T Noora T :