മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്.
കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് മികച്ച പ്രതിരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും വരുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഈ ചിത്രത്തെ പിന്തുണച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. സിനിമയെ പുകഴ്തത്തിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സിപിഎം അതിജീവിതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുമ്പോൾ എംഎ ബേബി നടത്തിയ പ്രതികരണം തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എംഎ ബേബിക്ക് വലിയ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും നേരിടേണ്ടി വന്നത്. വിമർശനം ശക്തമായതോടെ സംഭവത്തിൽ വിശദീകരണവുമായി എംഎ ബേബി പിന്നീട് രംഗത്ത് വരികയും ചെയ്തു.
കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ സംവിധായകന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥന മൂലമാണ് താൻ സിനിമ കാണാൻ നിർബന്ധിതനായത്. സിനിമയിൽ നല്ല സന്ദേശമുണ്ടെന്ന് തോന്നിയപ്പോഴാണ് സംവിധായകൻ അല്ലാതെ മറ്റാരുടേയും പേര് പരാമർശിക്കാതെ അത് പറഞ്ഞത്. ഇതിന് മറ്റ് അർത്ഥങ്ങൾ കാണേണ്ട ആവശ്യമില്ലെന്നും, സിനിമയിൽ അഭിനയിച്ച ആരോപണവിധേയനായ നടനെ താൻ ന്യായീകരിക്കുന്നുവെന്ന് വ്യാഖ്യാനിക്കരുതെന്നുമായിരുന്നു എംഎ ബേബി വിശദീകരിച്ചത്.
എന്നാൽ വിശദീകരണത്തിന് പിന്നാലെയും എംഎ ബേബിക്കെതിരെ രൂക്ഷ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്ന് വരുന്നത്. ഈ വേളയിൽ സാമൂഹ്യ നിരീക്ഷകൻ പ്രമോദ് പുഴങ്കരയുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയയാരുന്നു പ്രമോദ് പുഴങ്കരയുടെ പ്രതികരണം.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ചലച്ചിത്ര നടി കൂടിയായൊരു സ്ത്രീക്കെതിരെ ഗുണ്ടകളെക്കൊണ്ട് ലൈം ഗികാക്രമണം നടത്തിച്ച കുറ്റകൃത്യത്തിൽ പ്രതിയാണ് ചലച്ചിത്ര നടൻ ദിലീപ്. ആക്രമണത്തിനിരയായ സ്ത്രീയുടെ ഒപ്പം കേരളത്തിലെ ജനങ്ങൾ വലിയതോതിൽ നിന്നതുകൊണ്ടാണ് ദിലീപ് എന്ന, ലൈം ഗികാക്രമണകേസിലെ പ്രതിയുടെ ചലച്ചിത്ര വ്യവസായ വഷളത്തങ്ങളൊന്നും പിന്നീട് വേണ്ടത്ര വിജയിക്കാതെപ്പോയത്. എന്നാൽ ഇത്രയും കാര്യങ്ങളൊന്നും സി പി ഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് ദിലീപിന്റെ പുതിയ സിനിമ കാണാൻ പോകുമ്പോൾ അറിയില്ലായിരുന്നു എന്ന കരുതാനും വയ്യ.
അപ്പോൾ ദിലീപിന്റെ പുതിയ സിനിമയുടെ സന്ദേശം കൊള്ളാമെന്നൊക്കെപ്പറഞ്ഞതിന് ബേബി നൽകിയ ന്യായങ്ങളൊക്കെ അയാളുടെ പ്രവർത്തിയുടെ ആഭാസത്തരത്തെ ഒന്നുകൂടി വർധിപ്പിക്കുന്നതേയുള്ളു. ഒരു യുവ സംവിധായകൻ നിർബന്ധിച്ചു, ഞാൻ പോയി, സിനിമ അസാധാരണ ഔന്നത്യമില്ലെങ്കിലും കൊള്ളാമെന്നു തോന്നി, നല്ല സന്ദേശമുണ്ടെന്ന് തോന്നി, ഞാനത് പറഞ്ഞു, അതിലൊരു തെറ്റുമില്ല എന്നാണ് ബേബി പറയുന്ന ന്യായത്തിന്റെ ചുരുക്കം.
ബേബി ജീവിക്കുന്നത് അപ്പോഴുള്ള ഒരൊറ്റ നിമിഷത്തിലാണ്, അതിന്റെ പിന്നിലോ മുന്നിലോ അദ്ദേഹത്തിന് കാലമോ ചരിത്രമോ പ്രശ്നമല്ല എന്ന് കരുതേണ്ടിവരും. തന്റെ ആസ്വാദനശേഷ ന്യായത്തിൽ ബേബി പറയുന്നത് അപ്രതീക്ഷിതമായി പലർക്കും പ്രയാസമുണ്ടായതിൽ തനിക്കും വിഷമമുണ്ടെന്നാണ്. ഇക്കാര്യത്തിൽ കൂടുതൽ അർത്ഥമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതായത് ഇപ്പോഴും താൻ ചെയ്തതിൽ എന്തെങ്കിലും കുഴപ്പമുള്ളതായി അയാൾക്ക് തോന്നുന്നില്ല.
നിഷ്ക്കളങ്കരും ലോലഹൃദയരുമായ നിങ്ങൾക്ക് ഈ മാനവികതയുടെ വിശാലമുഖം മനസിലാകാതെ പ്രയാസമുണ്ടായതിൽ ആ താപസഹൃദയത്തിന് വിഷമമുണ്ടെന്നേയുള്ളൂ. ഹെർസോഗ് മുതൽ ഗൊദാർദ് വരെയും അടൂർ മുതൽ അരവിന്ദൻ വരെയും സഞ്ചരിക്കുന്ന ജ്ഞാനവൃദ്ധനാണ് ബേബി എന്നാണ് അദ്ദേഹത്തിൻറെ പുതുക്കിയ ജാതകത്തിൽ എഴുതിച്ചേർത്തിട്ടുള്ളതെങ്കിലും അശ്ലീലവും അക്രമവും ഇല്ലാത്ത ഏതൊരു സിനിമയെയും അതിന്റെ ജനപ്രിയ സന്ദേശമൂല്യത്തെ മുൻനിർത്തി പ്രകീർത്തിക്കാൻ മടിയില്ലാത്ത വിശാലഹൃദയനായ സഖാവ് ഗീവർഗീസാശാൻ കൂടിയാണ് താനെന്നാണ് അദ്ദേഹം തെളിയിക്കുന്നത്.
ദിലീപ് എന്ന, ലൈം ഗികാക്രമണക്കേസിലെ പ്രതിയുടെ സിനിമയെ പ്രകീർത്തിക്കുമ്പോൾ അതിന്റെ മറ്റൊരു സാമൂഹ്യ,രാഷ്ട്രീയാവശവും ആലോചിച്ചില്ല എന്നൊക്കെപ്പറഞ്ഞാൽ ബേബിക്ക് രാഷ്ട്രീയവായന മാത്രമല്ല, പത്രവായനയും കമ്മിയാണെന്ന് കരുതേണ്ടിവരും. അതങ്ങനെയാകാൻ വഴിയില്ലാത്തതുകൊണ്ട് തന്റെ രാഷ്ട്രീയപദവിയെ സമ്മർദ്ദത്തിലാക്കുകയും ചോദ്യങ്ങളുയർത്തുകയും ചെയ്യുന്ന ഇത്തരമൊരു സാഹസത്തിന് ബേബിയെ പ്രേരിപ്പിച്ചതെന്ത് എന്നത് മാത്രമാണ് അറിയേണ്ടത്. അതെന്തായാലും സിനിമയുടെ മൂല്യസന്ദേശമല്ല എന്നതുറപ്പ്.
കേരളത്തിലെ സി പി ഐ (എം) എത്തിപ്പെട്ട അഗാധമായ ഇടതുപക്ഷ, ജനാധിപത്യ രാഷ്ട്രീയ ശൂന്യതയുടെ ജീർണ്ണത കൂടിയാണ് ബേബിയുടെ ഈ നടപടിയും തുടർന്യായവാദങ്ങളും. സ്തുതിപാഠകർക്കും ജനാധിപത്യവിരുദ്ധമായ തരത്തിൽ എതിരഭിപ്രായങ്ങൾക്കെതിരെ നീചമായ ആക്രമണങ്ങൾക്ക് മുന്നിട്ടിറങ്ങുന്നവർക്കും കൊട്ടാരം സദസ്സിൽ സ്ഥാനം ലഭിക്കുന്നൊരു സംവിധാനമായി അത് മാറിയിരിക്കുന്നു. സാഹിത്യമോഷണം മുതൽ ലൈം ഗികാതിക്രമം വരെ, പിണറായിക്കും ഭരണകക്ഷിക്കുമൊപ്പം എന്ന് പ്രഖ്യാപിച്ചാൽ അവിടെ പൊറുക്കപ്പെടും.
സർക്കാറിന്റെയും പാർട്ടിയുടെയും ചെലവിൽ സാംസ്കാരിക,സാമൂഹ്യ നായിക നായകന്മാരായി കൊണ്ടാടപ്പെടും. അവിടെയിപ്പോൾ ദിലീപിനും അത്തരത്തിലൊരു പരിഗണനകിട്ടുന്നതിൽ അത്ഭുതമില്ല. മലപ്പുറം പ്രത്യേക രാജ്യമാണെന്നും അവിടെ ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പറഞ്ഞ വെള്ളാപ്പള്ളി നടേശനെ കർമ്മകുശലതയുടെ അപൂർവ്വജന്മമായി വാഴ്ത്താൻ തൊട്ടുപിന്നാലെ ഓടിയെത്തിയത് പിണറായി വിജയനാണ്.
നാട്ടുകാരുടെ കാശുമുഴവൻ വീതംവെച്ച് അതിലിത്തിരി ബാക്കിയുള്ളതെടുത്തുണ്ടാക്കുന്ന ദേശീയപാത കേരളമാകെ താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും എന്നമട്ടിൽ കിടന്നുമറിയുമ്പോൾ എന്തെങ്കിലുമൊരു പ്രതിഷേധം ഇടതുപക്ഷത്തിനുണ്ടോ. ഗഡ്‌കരി ഈ വീടിന്റെ ഐശ്വര്യം എന്ന ഫലകം പൊതുമരാമത്ത് മന്ത്രിയുടെ വീടിനുമുന്നിൽ കാണും. ബേബിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാളെ മുതൽ നീയാണ് ദേശീയ ജനറൽ സെക്രട്ടറി എന്ന് പറഞ്ഞു അവിടെയിരുത്തി എന്നതല്ലാതെ അതുകൊണ്ടെന്തെങ്കിലും പുതുതായി ചെയ്യാനുണ്ടെന്ന് അദ്ദേഹത്തിനും ഇരുത്തിയവർക്കും തോന്നുന്നില്ല.
അവിടെയിരുത്തിയതുതന്നെ ഇങ്ങനെ സിനിമയൊക്കെക്കണ്ട്, കച്ചേരിയൊക്കെകേട്ട് കാലം കഴിക്കാനാണ്. ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കാത്ത സെക്രട്ടറിക്കായുള്ള അന്വേഷണമാണ് ഒടുവിൽ ഫലപ്രാപ്തിയിലെത്തിയത്. അപ്പോൾ ബേബി കണ്ട സിനിമ ഇത്തിരി മാറിപ്പോയെന്നേയുള്ളു. കിന്നാരത്തുമ്പികൾ കാണാൻ ക്ഷണിച്ചാൽ കൗമാരക്കാർ മുതിർന്ന സ്ത്രീകളുമായി പ്രണയ, ലൈം ഗിക ബന്ധത്തിലേർപ്പെടുമ്പോൾ അത് പല വൈകാരിക പ്രശ്നങ്ങളിലേക്കും നയിക്കാമെന്ന സന്ദേശം നൽകുന്ന കാണേണ്ട സിനിമയാണെന്ന് അദ്ദേഹം പറയുമായിരിക്കും.
ഒരു കലാവിമര്ശകന്റെ സൂക്ഷ്മദൃഷ്ടിയെ സാധാരണക്കാരായ മനുഷ്യർക്ക് എളുപ്പം പിടികിട്ടിയെന്നുവരില്ല. ഇത്രയും ക്ഷമയും വിശാലഹൃദയവുമുള്ളതുകൊണ്ടാണ് ബേബിയും പിണറായിയുമൊക്കെ അദാനിയെപ്പോലുള്ള മുതലാളിമാരോടൊക്കെ ക്ഷമിക്കുന്നത്. സ്നേഹിക്ക ബേബീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും ന്നാണല്ലോ ഏതാണ്ട് കൊല്ലത്തിനടുത്തുണ്ടായിരുന്നൊരു കവി പാടിയത് എന്നുമാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ പറയുന്നത്.
അതേസമയം, അതിജീവിതയുടെ അഭിഭാഷക കൂടിയായ ടിബി മിനിയും എംഎ ബേബിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘സിപിഎം ജനറൽ സെക്രട്ടറി ചെയ്തത് അതീവ ഗുരുതര തെറ്റാണ്. പ്രത്യേകിച്ച് കേസിൽ വിധി വരാനിരിക്കുന്ന കൂടി സാഹചര്യത്തിൽ ജഡ്ജിയെ പോലും സ്വാധീനിക്കാൻ കഴിയുന്ന പ്രസ്താവനയാണിത്. കേരളത്തിലെ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വവും പിണറായി വിജയനും ഈ കേസിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പരസ്യമായും അതിജീവിതയോട് നേരിട്ടും പറഞ്ഞിട്ടുണ്ട്.
ഈ കേസിൽ രാഷ്ട്രീയ നേതൃത്വത്തെ ആദ്യമൊക്കെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതാണ്. പിണറായി വിജയനെയൊക്കെ സ്വാധീനിക്കാൻ കഴിയാത സാഹചര്യമാണ്. ആ സമയത്താണ് പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമ വരുന്നത്. ദിലീപിനെ വെള്ളപൂശാൻ വേണ്ടിയാണ് ആ സിനിമ വന്നത്. ആ സിനിമയുടെ കണ്ടന്റ് നമ്മുക്ക് പ്രശ്നമല്ല.
എത്ര നല്ല സിനിമ ആണെങ്കിലും കേരളത്തിലെ ആളുകൾ അത് കാണില്ലെന്ന് രാഷ്ട്രീയ നിലപാട് എടുത്തിരിക്കുന്ന സമയത്താണ്, റേപ്പിന് ക്വട്ടേഷൻ കൊടുത്ത ആളുടെ സിനിമ കാണില്ലെന്നത് മലയാളികളുടെ തീരുമാനമാണ്. അതിനിടയിലാണ് സിപിഎം ജനറൽ സെക്രട്ടറിയെ പിആർ വർക്കിലൂടെ സ്വാധീനിക്കാൻ ശ്രമിച്ചതാണ് ആ കണ്ടത്. അദ്ദേഹം അതിന് കീഴ്പ്പെടാൻ പാടില്ലായിരുന്നു.
പല കേസുകളിലും കുറ്റവാളികൾ രക്ഷപ്പെട്ട സാഹചര്യം ഉണ്ട്. കോടതിയെ സംബന്ധിച്ച് ചെറിയ സംശയങ്ങൾ ഉണ്ടായാലും നിയപരമായി അയാൾ രക്ഷപ്പെട്ടേക്കാം. അതേസമയം പൾസർ സുനി റിപ്പോർട്ടർ ചാനലിനോട് വെളിപ്പെടുത്തിയത് ദിലീപ് ക്വട്ടേഷൻ തന്ന കേസ് ആണിതെന്നാണ്. ആ വെളിപ്പെടുത്തൽ അസാധാരണമാണ്. ഇതിൽ നിന്നും ദിലീപിനെ വെളിപ്പിച്ചെടുക്കാൻ ചിലരും ചില ഓൺലൈൻ മാധ്യമങ്ങളും ശ്രമിക്കുകയാണ്.
ദിലീപിനെതിരെ സംസാരിക്കുന്ന ആളാണ് ലിബർട്ടി ബഷീർ. അദ്ദേഹം പ്രിൻസ് ആന്റ് ഫാമിലിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ച കാര്യവും പ്രൊപ്പഗേറ്റ് ചെയ്യുകയാണ്. രാത്രിയൊക്കെ 20 ഓളം പേർ വന്ന് ടിക്കറ്റ് വാങ്ങി കൊണ്ടുപോകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഫാൻസുകാർക്ക് അതൊക്കെ ചെയ്യാമല്ലോ, ആ സംഭവം അദ്ദേഹം പറഞ്ഞതൊക്കെയാണ് പ്രചരിപ്പിക്കുന്നത്.
ദിലീപിനെ രക്ഷപ്പെടുത്താൻ വലിയ നേതൃത്വത്തിന്റെ ഇടപെടൽ പല തരത്തിലും നടന്നിട്ടുണ്ട്. അപ്പോഴൊക്കെ നീതിക്ക് വേണ്ടി പ്രകൃതി കൂടെ നിൽക്കുകയും ഈ കേസിൽ തുടരന്വേഷണം നടക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ നിൽക്കുന്നൊരു കേസിൽ യാതൊന്നും ആലോചിക്കാതെ സിപിഎം അഖിലേന്ത്യ സെക്രട്ടറി ഇങ്ങനെ പറയാൻ പാടുണ്ടോ? അദ്ദേഹത്തിന്റെ വിശദീകരണത്തിലും പ്രശ്നമുണ്ട്, ഒരിടത്ത് പോലും അദ്ദേഹം അതിജീവിതയ്ക്കൊപ്പമാണെന്ന് പറഞ്ഞിട്ടില്ലെന്നും ടിബി മിനി പറഞ്ഞിരുന്നു.