നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ മൊഴിയെടുത്തു. മ്യൂസിയം പൊലീസ് ആണ് കവടിയാറിലെ ദിയയുടെ വീട്ടിലെത്തി മൊഴിയെടുത്തത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും.
കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല. 69 ലക്ഷം രൂപയാണ് ജീവനക്കാർ ദിയയിൽ നിന്ന് തട്ടിയെടുത്തത്. പ്രതികളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
നിലവിൽ പ്രതികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർ ഒളിവിലാണ്. സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് ക്യൂആർ കോഡ് ഉപയോഗിച്ചാണ് ജീവനക്കാരികൾ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. ഈ പണം പിന്നീട് ദിയയ്‌ക്ക് നൽകിയിരുന്നതായാണ് ജീവനക്കാരുടെ മൊഴി. എന്നാൽ ഇത് തെളിയിക്കുന്ന രേഖകൾ ജീവനക്കാർക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ല.
ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഥാപനത്തിലെത്തി സാധനങ്ങൾ വാങ്ങിയവരുടെ രജിസ്റ്റർ പൊലീസ് ശേഖരിച്ചു. ഇതിലെ നമ്പറുകളിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഗർഭിണിയായ ശേഷം ദിയയ്ക്ക് ഓഫീസിലേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സ്വന്തം അനിയത്തിമാരെ പോലെ കണ്ട ജീവനക്കാരികളാണ് തന്നെ വഞ്ചിച്ചതെന്ന് ദിയ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
പണം പോയതിനേക്കാൾ ദിയക്ക് വിഷമം ജീവനക്കാരികൾ കബളിപ്പിച്ചതാണെന്ന് ദിയയുടെ അമ്മ സിന്ധു കൃഷ്ണയും കഴിഞ്ഞ ദിവസം പറഞ്ഞു. കസ്റ്റമേർസ് തരുന്ന വലിയ തുകകൾ സ്വന്തം ക്യുആർ കോഡിലേക്ക് മാറ്റുകയും കടയിലെ ആഭരണങ്ങൾ മറിച്ച് വിൽക്കുകയുമാണ് ജീവനക്കാരികൾ ചെയ്തതെന്ന് ദിയയും കുടുംബവും പറയുന്നു.
ജീവനക്കാരുമായി ഇനി ഒത്തുതീർപ്പിനില്ലെന്നും ക്രിമിനൽ മെെൻഡ് ഉള്ള ഇവർക്ക് സമൂഹത്തിന് തന്നെ അപകടമാണെന്നും പരമാവശി ശിക്ഷ വാങ്ങിച്ച് കൊടുക്കണമെന്നും കൃഷ്ണ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരികൾ കുറ്റം സമ്മതിക്കുന്ന വീഡിയോ ദിയയും കുടുംബവും നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. എന്നാൽ കൃഷ്ണ കുമാർ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ജീവനക്കാരികളുടെ പരാതി.