72 തോക്കുകളും 3000ത്തിലധികം വെടിയുണ്ടകളും കണ്ടെടുത്തു; നടന്‍ അലൈന്‍ ഡെലോണിന്റെ വീട്ടില്‍ പരിശോധന

നിരവധി ആരാധകരുള്ള ഹോളിവുഡ് നടനാണ് അലൈന്‍ ഡെലോണ്‍. ഇപ്പോഴിതാ താരത്തിന്റെ വീട്ടില്‍ നിന്ന് 72 തോക്കുകള്‍ കണ്ടെടുത്തുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഫ്രാന്‍സില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയുള്ള ദൗച്ചിമോണ്ട്‌കോര്‍ബണിലെ നടന്റെ വീട്ടില്‍ നിന്നാണ് കൈവശം വെക്കാന്‍ അനുമതിയില്ലാത്ത തൊക്കുകള്‍ കണ്ടെടുത്തത്. തോക്കിനൊപ്പം 3000ത്തിലധികം വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു.

വീട്ടില്‍ ആയുധം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തുകയായിരുന്നു. ‘ദി സമുറായി’, ‘ബോര്‍സാലിനോ’, ‘ദി ലെപ്പാര്‍ഡ്’ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ വേഷമിട്ട് ശ്രദ്ധേയനായ താരമാണ് അലൈന്‍ ഡെലോണ്‍.

2019ല്‍ താരത്തിന് പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2019ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അലൈന്‍ ഡെലോണിന് ഓണററി പാം ഡി ഓര്‍ ലഭിച്ചിട്ടുണ്ട്. ഡെലോണിന്റെ അനാരോഗ്യ അവസ്ഥയെ മുതെലുടുക്കുന്നുവെന്നാരോപിച്ച് ഡെലോണിന്റെ ഇളയ മകന്‍ സഹോദരിക്കെതിരെ പരാതി നല്‍കിയിരുന്നു.

ഡെലോണ്‍ കോടിക്കണക്കിന് സ്വത്തുക്കളുടെ ഉടമയാണ്. കഴിഞ്ഞ ജൂണില്‍ നടന്ന ലേലത്തില്‍ 80 ഓളം ആര്‍ട്ട് വര്‍ക്കുകളാണ് അദ്ദേഹം വിറ്റത്. ഇതില്‍ നിന്ന് മാത്രമായി എട്ട് മില്യണ്‍ യൂറോയാണ് (ഏകദേശം 72 കോടി) താരത്തിന് ലഭിച്ചത് എന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Vijayasree Vijayasree :