പ്രേക്ഷകർക്കേറെ സുപരിചിതയാണ് നഞ്ചിയമ്മ. ഇപ്പോഴിതാ ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ഭൂമിയ്ക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞത്.
അഗളി പ്രധാന റോഡരികിലെ നാല് ഏക്കർ ഭൂമിയിൽ കൃഷിയിറക്കാൻ വേണ്ടിയാണ് നഞ്ചിയമ്മയും ബന്ധുക്കളും എത്തിയത്. തുടർന്നാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പിഎ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും അഗളി പൊലീസും സ്ഥലത്തെത്തി ഇവരെ തടഞ്ഞത്.
കന്തസാമി ബോയൽ എന്ന ആളും തന്റെ ഭർത്താവും തമ്മിലുള്ള ടിഎൽഎ കേസിൽ 2023ൽ അനുകൂല വിധിയുണ്ടെന്നുമാണ് നഞ്ചിയമ്മ പറയുന്നത്. തങ്ങൾക്കനുകൂലമായ വിധി നിൽക്കേ തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്താൻ റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥർ ചിലർക്ക് കൂട്ടുനിൽക്കുകയാണെന്ന് നഞ്ചിയമ്മ ആരോപിച്ചു.
ടിഎൽഎ കേസുകളും അതിനുള്ള വിധികളും ഉദ്യോഗസ്ഥരും കോടതിയും പരിഗണിക്കുന്നില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. അതേസമയം, ഇന്നത്തെ ചർച്ചയിലും തീരുമാനമായില്ല. അടുത്ത 19ന് വിഷയത്തിൽ വീണ്ടും ചർച്ച നടത്തും. ഹൈക്കോടതി ഉത്തരവിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പറഞ്ഞു.
ഇനിയും കാത്തിരിക്കാനാകില്ലെന്നും ഒരു മാസത്തിന് ശേഷം ഭൂമിയിൽ കൃഷിയിറക്കുമെന്നും നഞ്ചിയമ്മ പറഞ്ഞു. നഞ്ചിയമ്മയുടെ പരാതിയിൽ കഴമ്പില്ലെന്നും തങ്ങൾ പണം കൊടുത്ത് വാങ്ങിയ ഭൂമിയാണ് ഇതെന്നുമാണ് എതിർ കക്ഷികളുടെ വാദം.