നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തി തന്റേതായ ഇടം നേടിയ താരമാണ് പാർവതി തിരുവോത്ത്. വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പാർവതി പ്രേക്ഷകർക്ക് പ്രിയങ്കരിയാകുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരം മലയാള സിനിമകളിൽ അത്ര സജീവമല്ല. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എവിടെയും തുറന്ന് പറയാറുള്ള നടി പലപ്പോഴും വിമർശനങ്ങൾ കേൾക്കാറുമുണ്ട്. എന്നിരുന്നാലും തന്റെ നിലപാടുകൾ താരം ഉറക്കെ തന്നെ വിളിച്ചു പറഞ്ഞിട്ടുമുണ്ട്.
എന്നാൽ കരിയറിൽ പലപ്പോഴും മഞ്ജു വാര്യരുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് പറയുകയാണ് പാർവതി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അങ്ങനെ കേൾക്കുന്നത് വലിയ കാര്യമാണ്. ഞാൻ തുടങ്ങിയത് 2005-2006 കാലങ്ങളിലാണ്. അന്ന് സ്ത്രീകഥാപാത്രങ്ങളെ സ്ട്രോങ്, ബോൾഡ്, ഇൻഡിപെൻഡന്റ് എന്ന സോണിൽ ഇടുകയാണ്.
പക്ഷെ ഒന്നും ഒരു സോണിൽ നിലനിൽക്കുന്നില്ല. സ്ട്രോങിന്റെ കൂടെത്തന്നെ ദുർബലതയുമുണ്ട്. സ്വാതന്ത്ര്യത്തിന്റെ കൂടെ തന്നെ ആശ്രിതത്വവുമുണ്ട്. എല്ലാ വശങ്ങളും മനസിലാക്കുന്ന രീതിയിലുള്ള കഥകൾ വരണം. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് എല്ലാവർക്കും ഉണ്ടായിരുന്ന വലിയ ആശങ്ക സമീറ ചിരിക്കുന്നില്ല എന്നായിരുന്നു.
സമീറയുടെ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന ആൾക്ക് ചിരിയല്ല മുൻഗണന. അവൾ അതിജീവിക്കാൻ നോക്കുകയാണ്. കലയിലൂടെ ഒരു വ്യക്തിയെ പഠിക്കുക എന്നതാണ്. എന്നെ ഒരു വാചകത്തിൽ മഞ്ജു ചേച്ചിയുടെ കൂടെ പറയുന്നത് തന്നെ എനിക്ക് വിജയമാണ്. കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ അതിനെ സ്ട്രെച്ച് ചെയ്ത് ഇതും കൂടെ കൊണ്ട് വരാൻ പറ്റുമോ എന്ന് നോക്കുമ്പോഴേ പൂർണമാവൂയെന്നും പാർവതി തിരുവോത്ത് പറയുന്നു.
തന്റെ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുമ്പോഴുള്ള തോന്നലിനെ കുറിച്ചും പാർവതി സംസാരിച്ചിരുന്നു. പ്രൊഡ്യൂസറുടെ കാര്യത്തിൽ നിരാശ തോന്നാറുണ്ട്. ഒരു കൂട്ടം ആളുകൾ അവർ അധ്വാനിച്ച പണമാണ് നിക്ഷേപിക്കുന്നത്. അത് നിസാരമായി കാണാനാകില്ല. വിജയിക്കണേ എന്ന പ്രതീക്ഷ എപ്പോഴും ഉണ്ടാകും. നടന്നില്ലെങ്കിൽ അതിന്റെ വിഷമവും ഉണ്ടാകും.
എന്നാൽ അഭിനയിച്ച് കഴിയുമ്പോൾ തന്നെ സംതൃപ്തിയും സമാധാനവും കിട്ടും. അതൊരു പക്ഷെ സ്വാർത്ഥതയായിരിക്കാമെന്നും പാർവതി പറഞ്ഞു. തനിക്ക് നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും പാർവതി സംസാരിച്ചു. പ്രസക്തമായ വിമർശനമാണെങ്കിൽ സ്വീകരിക്കാറുണ്ട്. എന്നാൽ വെറുപ്പിൽ നിന്നുള്ള ഇത്തരം പരാമർശങ്ങളെ കാര്യമാക്കാറില്ലെന്ന് പാർവതി തിരുവോത്ത് വ്യക്തമാക്കി.
അതേസമയം, തമിഴിൽ തങ്കലാൻ എന്ന സിനിമയാണ് പാർവതിയുടേതായി പുറത്തെത്താനുള്ളത്. വിക്രം നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പാ രഞ്ജിത്താണ്. ഗംഗമ്മാൾ എന്ന കഥാപാത്രത്തെയാണ് പാർവതി ഇതിൽ അവതരിപ്പിക്കുന്നത്. ഗംഗമ്മാളായി ഓരോ ദിവസവും ഷൂട്ടിന് ചെല്ലുമ്പോൾ തന്നെ സംബന്ധിച്ച് ലോകം നിശ്ചലമാണ് എന്നാണ് പാർവതി പറഞ്ഞത്. ഈ സ്ത്രീയോട് കാണിക്കേണ്ട ബഹുമാനം കൊടുത്ത് പൂർണ നീതി നൽകി പെർഫോം ചെയ്യുക എന്നത് മാത്രമാണ് എന്റെ ഫോക്കസ്.
ഗംഗമ്മാൾ എന്ന കഥാപാത്രം ഒരമ്മയാണ്. ഞാൻ അമ്മയല്ല. ഡോഗ് മം ആണെന്ന് പറയാം. പക്ഷെ മനുഷ്യക്കുഞ്ഞിന്റെ അമ്മയല്ല. രഞ്ജിത്തിന്റെ ആദ്യത്തെ ലൈൻ ഗംഗമ്മാൾ അമ്മയാണ്. എങ്ങനെയാണ് അതെടുക്കേണ്ടതെന്നത് നിങ്ങൾക്ക് വിട്ടിരിക്കുന്നു. കാരണം അത് രഞ്ജിത്തിന്റെ വെർഷനായ അമ്മയല്ല. സ്‌ക്രിപ്റ്റിൽ കാണിക്കുന്ന അമ്മയെ എടുത്ത് വെച്ചത് പോലുള്ള കാർബൺ കോപ്പിയുമല്ല.
അമ്മയ്ക്ക് എന്തൊക്കെ അർത്ഥങ്ങൾ ഉണ്ട് എന്നതിലേക്ക് പോയി. സ്ത്രീ ഒരു അമ്മയാകുമ്പോഴാണ് പൂർണയാകുന്നത് എന്ന് ചിലർ പറയും. ചിലർ ചൈൽഡ് ഫ്രീ ആണ് കംഫർട്ടബിൾ എന്ന് പറയും. ഇതിനെല്ലാമുപരി ഒരു അമ്മയെന്നതും പാരന്റ് എന്നതും ഒരു സ്‌റ്റേറ്റ് ഓഫ് മൈൻഡ് ആണ്. അതാണ് തങ്കലാലിനെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് പ്രചോദനമായതെന്നും പാർവതി വ്യക്തമാക്കി.