ബിഗ് ബോസ് തെലുങ്ക് വിജയി പല്ലവി പ്രശാന്തിനിന് ജാമ്യം, സംഘാടകര്‍ക്കെതിരെ അന്വേഷണം!

ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന ബിഗ് ബോസ് തെലുങ്ക് വിജയി പല്ലവി പ്രശാന്തിനിന് ജാമ്യം. അതേസമയം ഡിസംബര്‍ 17 ന് ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ തുടര്‍ന്ന് നടന്ന ആക്രമ സംഭവങ്ങളില്‍ ഷോ സംഘാടകര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ഹൈദരാബാദ് സിറ്റി പോലീസ് അറിയിച്ചു. സംഘടകരുടെ പങ്ക് അന്വേഷിക്കുകയും അവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്യും എന്നാണ് ഹൈദരാബാദ് വെസ്റ്റ് സോണ്‍ ഡിസിപി എസ്.എം. വിജയകുമാര്‍ അറിയിച്ചത്.

ഡിസംബര്‍ 21 ന്, ഷോയിലെ റണ്ണറപ്പായ അമര്‍ദീപ് ചൗധരിയുടെ കാര്‍ ആരാധകര്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് ബിഗ് ബോസ് വിജയിയായ പല്ലവി പ്രശാന്ത് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ സഹോദരന്‍, സുഹൃത്ത് വിനയ്, െ്രെഡവര്‍മാരായ സായ്കിരണ്‍, രാജ് എന്നിവരും അറസ്റ്റിലായിരുന്നു.

ബുധനാഴ്ച സിദ്ധിപേട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ജൂബിലി ഹില്‍സ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സര്‍ക്കാര്‍, സ്വകാര്യ സ്വത്ത് നശിപ്പിച്ചത് അടക്കം ഇവര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. വ്യാഴാഴ്ച ഇവരെ നാമ്പള്ളി കോടതിയില്‍ ഹാജറാക്കിയപ്പോള്‍ ഇവരെ 14 ദിവസത്തെ റിമാന്‍ഡില്‍ കോടതി വിട്ടിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇവരെ ജാമ്യത്തില്‍ വിട്ടു. പുറത്തെ ആക്രമണ സംഭവങ്ങള്‍ പ്രശാന്തിന് അറിയില്ലെന്ന് പല്ലവി പ്രശാന്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ജാമ്യം ലഭിച്ചെങ്കിലും ചോദ്യം ചെയ്യലിനായി ഞായറാഴ്ച പോലീസിന് മുന്നില്‍ ഹാജരാകാന്‍ പ്രശാന്തിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ 17നാണ് ബിഗ് ബോസ് തെലുങ്ക് 7 ഗ്രാന്‍ഡ് ഫിനാലെ നടന്നത്. കടുത്ത മത്സരത്തിന് ശേഷമാണ് കോമണറായി ഷോയില്‍ എത്തിയ പല്ലവി പ്രശാന്ത് വിജയിയായത്. പല്ലവി പ്രശാന്തിന് കിരീടവും 35 ലക്ഷം രൂപ ക്യാഷ് െ്രെപസുമാണ് ലഭിച്ചത്.

അമര്‍ദീപ് ചൗധരി സീസണിലെ റണ്ണറപ്പായി പ്രഖ്യാപിക്കപ്പെട്ടു. തെലുങ്ക് സൂപ്പര്‍താരം നാഗര്‍ജ്ജുനയാണ് തെലുങ്ക് ബിഗ്‌ബോസിന്റെ അവതാരകന്‍. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ്ണ സ്റ്റുഡിയോ സെറ്റിലാണ് ബിഗ് ബോസ് തെലുങ്ക് സീസണ്‍ 7 നടന്നത്.

എന്നാല്‍ അന്നപൂര്‍ണ സ്റ്റുഡിയോയ്ക്ക് പുറത്ത് ഫൈനലില്‍ എത്തിയ പല്ലവി പ്രശാന്തിന്റെയും അമര്‍ദീപിന്റെയും വലിയ ആരാധകക്കൂട്ടം തടിച്ചുകൂടിയതോടെ ഫൈനല്‍ കഴിഞ്ഞുള്ള ആഘോഷം സംഘര്‍ത്തിലേക്ക് വഴിമാറി. അമ്മയ്ക്കും, നടിയും ഭാര്യയുമായ തേജസ്വിനിക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ അമര്‍ദീപ് ചൗധരിയുടെ കാര്‍ പല്ലവി പ്രശാന്തിന്റെ ആരാധകര്‍ വളയുകയും ആക്രമിക്കുയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

Vijayasree Vijayasree :