പുതുമുഖങ്ങളുടെ ഓട്ടം പ്രേക്ഷകഹൃദയങ്ങളിലേക്ക്‌ …


പുതുമുഖങ്ങളെ അണിനിരത്തി സാം അണിയിച്ചൊരുക്കിയ ഓട്ടം ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള മനുഷ്യരുടെ ഓട്ടം. ചിത്രത്തിന്റെ തുടക്കം മുതല്‍ പ്രണയവും പ്രണയനൈരാശ്യവും അതിന്‍രെ വിവിധ രൂപങ്ങളില്‍ കാണിക്കുന്നു. ഇതിലൂടെ രാജേഷ് കെ നാരായണന്‍ എന്ന തിരക്കഥാകൃത്ത് ജീവിതത്തിന്റെ വിവിധ ഭാവങ്ങളാണ് ചിത്രത്തിലൂടെ വരച്ച് കാട്ടിയിരിക്കുന്നത്.

അഭി എന്ന നായകകഥാപാത്രത്തിന്റെ പ്രണയവും അഭിയുടെ ആശാനായി വേഷമിട്ട അലന്‍സിയിന്‍രെ സ്‌കൂള്‍കാലഘട്ടത്തിലെ പ്രണയിനി ജെസിയുമായുള്ള കണ്ടുമുട്ടലും അലന്‍സിയര്‍ ജെസിയുടെ ഓര്‍മ്മകളില്‍ ജീവിക്കുന്നതും അങ്ങനെ ചിത്രത്തിലെ ഓരോ നിമിഷവും പ്രണയവും അതിന്റെ നൈരാശ്യവും തുറന്ന് കാട്ടാന്‍ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ രണ്ട് നായകന്‍മാര്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. അതായത് അഭിക്ക് മുന്നില്‍ എപ്പോഴും ഒരു തടസ്സമെന്നോണം അറിഞ്ഞോ അറിയാതെയോ എത്തിപ്പെടുന്ന റോഷന്റെ കഥാപാത്രം. എപ്പോഴും എവിടെയും റോഷനുണ്ട് അബിക്ക് മുന്നില്‍, പക്ഷേ അത് അവര്‍ക്ക് മനസ്സിലാകുന്നില്ലെന്ന് മാത്രം. അഭിക്ക് കിട്ടേണ്ടിയിരുന്ന കോളേജ് അഡ്മിഷന്‍ നേടുന്ന റോഷന്‍ ഒരു എഞ്ചിനീയറായപ്പോള്‍ പഠിക്കാന്‍ അവസരം ലഭിക്കാതെ ആശാനായെത്തിയ അലന്‍സിയറിനൊപ്പം വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്യുന്നു.

ചവിട്ടുനാടകക്കാരായിരുന്ന അമ്മയുടെയും അച്ഛന്‍രെയും മകനാണ് അഭി. അച്ഛന്‍രെ മരണശേഷം അഭിയും അനിയത്തിയും അമ്മയും ജീവിക്കുന്നു. ഇതിനിടയില്‍ അഭി ഒരു കുട്ടിയുമായി പ്രേമത്തിലാവുന്നു. ആ കുട്ടിയുടെ അമ്മയായിരുന്നു ആശാന്‍രെ പൂര്‍വ്വകാമുകി. അങ്ങനെ പല കാലഘട്ടങ്ങളിലെ പ്രണയവും ജീവിത രീതിയും ചിത്രത്തെ കൂടുതല്‍ പ്രേക്ഷകരിലടുപ്പിക്കുന്നു. ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്താമായ ചിത്രമെന്ന് തന്നെ ഓട്ടത്തെ പറയാം.

ഒരു വലിയ സന്ദേശം പ്രേക്ഷകരിലേക്കെത്തിക്കാനുള്ള ശ്രമമാണ് ഈ ചിത്രം. എല്ലാവരുടെ ജീവിതത്തിലും പരാജയമുണ്ടയേക്കാം, പക്ഷേ അതില്‍ പതറാതെ വീണ്ടും ഓടി ജീവിതം വിജയിപ്പിക്കുന്ന നായകനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിര്‍ത്തി ആ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നു. മക്കളുടെയും മറ്റുള്ളവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അഭിയുടെ അമ്മ വീണ്ടും ചവിട്ടുനാടകം അവതരിപ്പിക്കാന്‍ സ്റ്റേജില്‍ കയിയ ദിവസം സ്വന്തം കണ്‍മുന്നില്‍ വെച്ച് മകനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇതാണ് അഭിയുടെ ജീവിതത്തിലെ കഷ്ടകാലത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് അഭി ആ കഷ്ടകാലത്തെ മനശക്തി കൊണ്ട് കീഴടക്കി ജീവിതത്തില്‍ വിജയം നേടുന്നു.

പുതുമുഖങ്ങളുടെ സ്വപ്നങ്ങള്‍ക്കൊപ്പമാണ് ചിത്രത്തിന്‍രെ കഥപറയുന്നത്. അതുകൊണ്ട് തന്നെ ഏതൊരു സാധാരണക്കാരനും ഈ ചിത്രം അളുപ്പത്തില്‍ മനസ്സിലാക്കാനും കഴിയും. ചിത്രത്തെ കൂടുതല്‍ സുന്ദരിയാക്കിയത് അതിലെ പാട്ടുകfmണ്. തിരുവനന്തപുരം എന്ന നഗരത്തിന്റെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുത്തുകൊണ്ടുള്ള ടൈറ്റില്‍ സോംഗും മണികണ്ഠന്‍ ആചാരി തന്നെ പാടി അഭിനയിച്ച ബാര്‍ സോംഗുമെല്ലാം ചിത്രത്തെ കൂടുതല്‍ ജനകീയമാക്കുന്നു.

ബ്ലെസിയുടെ കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിച്ച് സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം. ഒരു റിയാലിറ്റി ഷോയിലൂടെയാണ് ചിത്രത്തിലെ നായകന്‍മാരായ നന്ദു ആനന്ദിനെയും റോഷന്‍ ഉല്ലാസിനെയും കണ്ടെത്തിയത്. പുതുമുഖങ്ങളായ രേണുവും മാധുരിയുമാണ് ചിത്രത്തില്‍ നായികമാരായെത്തിയത്.

Ottam movie Review…

Noora T Noora T :