ഒടിടികളില്‍ അസഭ്യ കണ്ടന്റുകള്‍ വര്‍ധിക്കുന്നു, ക്രിയേറ്റിവിറ്റിയുടെ പേരില്‍ എന്തും അനുവദിച്ചു നല്‍കാനാകില്ല; നടപടിയെടുക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അസഭ്യ കണ്ടന്റുകള്‍ വര്‍ധിക്കുന്നുവെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍. നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ നടപടിയെടുക്കും. ക്രിയേറ്റിവിറ്റിയുടെ പേരില്‍ എന്തും അനുവദിച്ചു നല്‍കാനാകില്ല. കര്‍ശന നടപടിയുണ്ടാകുമെന്നും അനുരാഗ് താക്കൂര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഈ വിഷയം വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്.

നാഗ്പുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ഗ്ഗാത്മകതയുടെ പേരിലുള്ള ദുരുപയോഗം ഒരിക്കലും വച്ചുപൊറിപ്പിക്കാനാവില്ല. ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ വര്‍ധിച്ചു വരുന്ന ദുരുപയോഗവും അശ്ലീലവുമായ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളും പ്രാധാന്യത്തോടെയാണ് കാണുന്നത്.

ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതും മന്ത്രാലയം പരിഗണിക്കും. ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് ക്രിയേറ്റിവിറ്റിക്കുള്ള സ്വാതന്ത്ര്യമാണ് നല്‍കിയത്. അല്ലാതെ അ ശ്ലീലത്തിനുള്ളതല്ല. പരിധി കടന്നുകൊണ്ട് ക്രിയേറ്റിവിറ്റി ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പ്രാരംഭ തലത്തില്‍ നിര്‍മ്മാതാവ് തന്നെ പരാതികള്‍ കൈകാര്യം ചെയ്യണം എന്നതാണ് ഇതുവരെയുള്ള നടപടിക്രമം. 90 മുതല്‍ 92 ശതമാനം പരാതികളും നിര്‍മ്മാതാക്കള്‍ ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം, സര്‍ക്കാരിലേക്ക് പരാതികള്‍ വരുമ്പോള്‍ ചട്ടങ്ങള്‍ക്കനുസൃതമായി വകുപ്പുതല സമിതി കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണ് രീതി.

എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരാതികള്‍ വര്‍ധിച്ച് വരികയാണ്. ഇത് മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ചടങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നാല്‍ അതിനെക്കുറിച്ച് വളരെ ഗൗരവമായി ആലോചിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ‘കോളേജ് റൊമാന്‍സ്’ എന്ന വെബ് സീരീസിനെതിരെ ദില്ലി ഹൈക്കോടതി രൂക്ഷമായ പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രി ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടുള്ളത്.

Vijayasree Vijayasree :