ലോസ് ആഞ്ജലിസിൽ നാശം വിതച്ച കാട്ടുതീയെത്തുടർന്ന് ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ചടങ്ങുകൾ റദ്ദാക്കാകുയാണെങ്കിൽ ഓസ്‌കാറിന്റെ 96 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഇത്തരത്തിലൊരു നീക്കം. എന്നാൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
താരങ്ങളായ ടോം ഹാങ്ക്സ്, എമ്മ സ്റ്റോൺ, മെറിൽ സ്ട്രീപ്പ്, സ്റ്റീവൻ സ്പിൽബർഗ് എന്നിവരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഔദ്യോഗിക കമ്മിറ്റികൾ ദിവസവും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത് വെറും അഭ്യൂഹങ്ങളാണന്നും, ചടങ്ങ് റദ്ദാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
തീപിടിത്തത്തെ തുടർന്ന് ഓസ്‌കർ നോമിനേഷൻ പ്രഖ്യാപിക്കുന്നത് ജനുവരി 23ലേക്ക് മാറ്റിയിരുന്നു. അതേസമയം, അഗ്‌നിശമനസേനയുടെ രക്ഷാപ്രവർത്തനം ചിലയിടങ്ങളിലെ വൻ തീ കെടുത്തിയെങ്കിലും മണിക്കൂറിൽ 129 കിലോമീറ്റർ വേഗമുള്ള കാറ്റിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരുലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ച കാട്ടുതീയിൽ 24 പേർ കൊല്ലപ്പെട്ടു. 12,000 കെട്ടിടങ്ങൾ നശിച്ചു. തീ ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയ പാലിസെയ്ഡിൽ 23,713 ഏക്കറാണ് കത്തിയത്. ഈറ്റണിൽ 14,117 ഏക്കറും. ഹേസ്റ്റ്, കെനത്ത് മേഖലകളിലെ തീ അണച്ചു. ഇതിനിടെ തീയണക്കാൻ ആവശ്യത്തിന് വെള്ളം നൽകാത്തതിന്റെ പേരിൽ ലൊസ് ആഞ്ചൽസ് ജലവകുപ്പിനെതിരെ നാട്ടുകാർ കേസ് കൊടുത്തിട്ടുണ്ട്.
അടുത്ത ആഴ്ചയിൽ തീ അണഞ്ഞാലും നഗരം വേദനയിൽ നിന്ന് മുക്തമാകാൻ സമയമെടുക്കും. അതിനാൽ ഈ സമയത്ത് പിന്തുണയിലും ധന സമാഹരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് അധികൃതരുടെ തീരുമാനം.