നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.
കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ ഊട്ടി യാത്രക്ക് തയ്യാറെടുക്കുന്നവർക്ക് മോഹൻലാലിന്റെ വീട്ടിൽ താമസിക്കാൻ ഒരവസരം ഒരുങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഊട്ടിയിലെ സ്വകാര്യ വില്ല സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഈ വില്ല ഒരുക്കിയിരിക്കുന്നത്. ഹൈഡ്എവേ എന്ന് പേരിട്ടിരിക്കുന്ന ഈ വില്ല ടൗണിൽ നിന്ന് ഏകദേശം 15 മിനിറ്റ് അകലെയാണ് സ്ഥിതി ചെയ്യുന്നത്.
വെബ്സൈറ്റ് വഴി സാധാരണ നിലയിൽ ഈ വീട് ബുക്ക് ചെയ്യാവുന്നതാണ്. ഇവിടെ താമസിക്കുന്നവർക്ക് മോഹൻലാലിന്റെ പേഴ്സണൽ ഷെഫിന്റെ സേവനവും ലഭ്യമാണ്. നികുതികൾ ഒഴികെ ഒരു ദിവസത്തിന് 37,000 രൂപയാണ് ഈ വില്ലയുടെ വാടക. ഈ ബംഗ്ലാവിന് ഏകദേശം പത്ത് വർഷത്തെ പഴക്കമുണ്ട്. മൂന്ന് കിടപ്പുമുറികളാണ് ഇവിടെയുള്ളത്, അതിൽ ഒന്ന് മാസ്റ്റർ ബെഡ്റൂമാണ്. മോഹൻലാലിന്റെ മക്കളായ പ്രണവിന്റെയും വിസ്മയയുടെയും പേരിലുള്ള മറ്റ് രണ്ട് കിടപ്പുമുറികളും ഇതിനോടനുബന്ധിച്ചുണ്ട്.
25 വർഷത്തോളമായി മോഹൻലാലിനും കുടുംബത്തിനുമൊപ്പം പ്രവർത്തിക്കുന്ന ഷെഫ് ഒരുക്കിയിട്ടുള്ള കേരളീയ ഭക്ഷണം അടക്കമുള്ള വിഭവങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ ഒരു ലിവിങ് റൂം, ഡൈനിങ് റൂം, ഫാമിലി റൂം, ടിവി ഏരിയ എന്നിവയും ഇവിടെയുണ്ട്. ഈ വില്ലയിൽ താമസിക്കുന്നവർക്ക് വിശാലമായ ഉദ്യാനം ഉപയോഗിക്കാവുന്നതാണ്. മോഹൻലാൽ ചിത്രങ്ങളായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും, ബറോസിലും ഉപയോഗിച്ച തോക്കുകളുടെ പകർപ്പുകൾ സൂക്ഷിച്ചിട്ടുള്ള ഗൺ ഹൗസും വീടിനോട് ചേർന്നുണ്ട്.
ഫാമിലി റൂമിൽ മോഹൻലാൽ സിനിമകളിലെ 300-ൽ അധികം കാരിക്കേച്ചറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹൈഡ്എവേ വില്ലയുടെ കൂടുതൽ വിവരങ്ങൾ luxunlock.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഊട്ടിയിൽ നിന്നും ഏകദേശം 15 മിനിറ്റ് യാത്ര ചെയ്താൽ ഈ ആഡംബര വസതിയിൽ എത്തിച്ചേരാം. ഹൈഡ്എവേ എന്ന് പേരിട്ടിരിക്കുന്ന ഈ വില്ല ഒരു സ്വകാര്യ വെബ്സൈറ്റ് വഴിയാണ് വാടകയ്ക്ക് നൽകുന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ വില്ല സഞ്ചാരികൾക്ക് ഒരു പുതിയ അനുഭവം നൽകും എന്നതിൽ സംശയമില്ല.
അതേസമയം, കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പഴയ വീടും ഇത്തരത്തിൽ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിട്ടുണ്ട്. മമ്മൂട്ടിയും കുടുംബവും വർഷങ്ങളോളം താമസിച്ച വീടാണ് ഇത്. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് മമ്മൂട്ടിയുടെ വീട്ടിൽ താമസം എന്ന പദ്ധതിക്ക് പിന്നിൽ. മമ്മൂട്ടി സ്യൂട്ട്, ദുൽഖർ അബോഡ്, സുറുമീസ് സ്പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാല് മുറികളിലായി എട്ടു പേർക്ക് താമസിക്കാവുന്ന തരത്തിലാണ് വീട് റെനോവേറ്റ് ചെയ്തിരിക്കുന്നത്.
പ്രൈവറ്റ് തിയേറ്റർ, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പർട്ടി ടൂർ ഉൾപ്പെടെ ഒരു രാത്രി ഇവിടെ തങ്ങാൻ 75000 രൂപയാണ് ഈടാക്കുക. വെക്കേഷൻ എക്സ്പീരിയൻസ് ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. പ്രത്യേക ഇന്റീരിയൽ വർക്കുകളോടെ പതിറ്റാണ്ടുകളോളമുള്ള ഓർമകൾ നിലനിർത്തിക്കൊണ്ടാണ് വീട് പുതുക്കി പണിഞ്ഞിരിക്കുന്നത്. 2008 മുതൽ 2020 വരെ മമ്മൂട്ടിയും ദുൽഖറും കുടുംബവും ഈ വീട്ടിലാണ് താമസിച്ചിരുന്നത്.
മമ്മൂട്ടി ജീവിതത്തിൽ നല്ലൊരു പങ്കും ചെലവഴിച്ച വീടാണ് ഇത്. ദുൽഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടിൽ നിന്നായിരുന്നു. കെസി ജോസഫ് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മമ്മൂട്ടിയുടെ പഴയ വീടും മമ്മൂട്ടിപ്പാലുവുമൊക്കെ കാണാൻ ആരാധകർ പനമ്പിള്ളി നഗറിലേക്ക് എത്താറുണ്ട്.
അതേസമയം കൊച്ചിയിലെ പനമ്പിള്ളി നഗർ പ്രദേശം മലയാളത്തിലെ നിരവധി അഭിനേതാക്കളും മറ്റ് സെലിബ്രിറ്റികളും താമസിക്കുന്ന ആഡംബര ലൊക്കേഷനാണ് എന്നതിനാൽ തന്നെ സ്റ്റേക്കേഷൻ ഉപയോഗപ്പെടുത്തുന്നത് വഴി താരങ്ങളിൽ പലരേയും കാണാനും സാധിക്കും. ഈ വീടിന് അടുത്ത് തന്നെയാണ് താരത്തിന്റെ പ്രിയ സുഹൃത്തായ നടൻ കുഞ്ചൻ താമസിക്കുന്നത്. എറണാകുളം ഇളംകുളത്താണ് മമ്മൂട്ടിയുടെ പുതിയ വീട്.
അടുത്തിടെ, ബുർജ് ഖലീഫയിൽ മോഹൻലാൽ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയ വിവരവും പുറത്തെത്തിയിരുന്നു. ബുർജ് ഖലീഫയിൽ ഇന്ത്യയിലെ ഒരു സൂപ്പർ താരത്തിന് മാത്രമാണ് സ്വന്തമായി ഫ്ലാറ്റുള്ളത്. അത് മലയാളികളുടെ ലാലേട്ടനാണ്. ഇവിടെ, മോഹൻലാലിന് പുറമെ നിരവധി സെലിബ്രിറ്റികളും വ്യവസായികളും ഫ്ലാറ്റുകൾ വാങ്ങിയിട്ടുണ്ട്. ബുർജ് ഖലീഫയുടെ 29-ാം നിലയിലാണ് മോഹൻലാലിന്റെ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്.
940 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ അപ്പാർട്ട്മെന്റിൽ നിന്നാൽ ദുബായ് ഫൗണ്ടനും നഗരത്തിന്റെ അതിമനോഹരമായ കാഴ്ച ആസ്വദിക്കാം. ഈ വലിയ ഫ്ലാറ്റിന്റെ വില 3.5 കോടി രൂപയാണ് എന്നാണ് വിവരം. തന്റെ പ്രിയപ്പെട്ട ഭാര്യ സുചിത്രയുടെ പേരിലാണ് ബുർജ് ഖലീഫയിലെ ആഢംബര അപ്പാർട്ട്മെന്റ് മോഹൻലാൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുർജ് ഖലീഫയിൽ മാത്രമല്ല ദുബായിലെ മറ്റൊരിടത്ത് മൂന്ന് ബെഡ്റൂമുള്ള ആഡംബര വില്ലയും മോഹൻലാലിന് സ്വന്തമായുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ കുടുംബസമേതം ദുബായിലാണ് താമസം. നാട്ടിൽ വരുമ്പോൾ ചെന്നൈയിലും കൊച്ചിയിലുമായാണ് നടൻ താമസിക്കാറുള്ളത്.
അടുത്തിടെ, മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വീടിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്രയേറെ അത്യംഢംബ വീടുകളും അപ്പാർട്ട്മെന്റുകളുമെല്ലാം ഉണ്ടെങ്കിലും പുന്നയ്ക്കൽ തറവാടെന്ന ആ വീട് ഇന്നും മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അത് മോഹൻലാലിന്റെ മനസ്സിനോട് ചേർന്നു നിൽക്കുന്ന വീടുകളിൽ ഒന്നായതിനാൽ തന്നെ അതിന് ഒരു കേട് പാടും വരുത്താതെ നടൻ സംരക്ഷിക്കുന്നുണ്ട്.
പരമ്പരാഗത ശൈലിയിൽ നിർമിച്ച, ഓടിട്ട ഒരു ഒറ്റനില വീടാണിത്. പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ജനാലകളും റെഡ് ഓക്സൈഡ് പാകിയ നിലവുമൊക്കെയായി നൊസ്റ്റാൾജിയ സമ്മാനിക്കുന്നതാണ് ഈ വീടിന്റെ കാഴ്ചകൾ. പിൽക്കാലത്ത്, അച്ചന്റെ ജോലിയുമായി ബന്ധപ്പെട്ട് മോഹൻലാലും അമ്മയും സഹോദരനുമൊക്കെ തിരുവന്തപുരത്തേക്ക് മാറുകയായിരുന്നു.
താരത്തിനു മൂന്നു വയസ്സായപ്പോഴാണ് അച്ഛൻ വിശ്വനാഥൻ നായർ തിരുവനന്തപുരം മുടവൻമുഗളിലെ കേശവദേവ് റോഡിൽ പുതിയ വീട് പണി കഴിപ്പിച്ചത്. ഹിൽവ്യൂ എന്ന ആ വീട്ടിലാണ് പിന്നീട് താരം തന്റെ ബാല്യവും കൗമാരവും യൗവ്വനവുമൊക്കെ ചെലവഴിച്ചത്. മോഹൻലാലിന്റെ സിനിമാജീവിതത്തിലും ഹിൽവ്യൂ എന്ന വീടിനു വലിയ പ്രാധാന്യമുണ്ട്. താരത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നതും ഈ വീട്ടിൽ നിന്നാണ്. 1978ൽ ‘തിരനോട്ടം’ എന്ന സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്.
അതേസമയം കരിയറിലെ വലിയ വിജയ ഘട്ടത്തിൽ നിൽക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഇടവേളയ്ക്ക് ശേഷം ഒരു ഇൻഡസ്ട്രി ഹിറ്റ് ലഭിച്ചു എന്ന് മാത്രമല്ല, തുടർച്ചയായി എത്തിയ രണ്ട് ചിത്രങ്ങൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടിക്ക് അടുത്ത് കളക്റ്റ് ചെയ്യുകയുമുണ്ടായി. എമ്പുരാൻ, തുടരും എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് എമ്പുരാനാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പണം വാരി ചിത്രമായി. 265 കോടി രൂപ ആഗോള കളക്ഷനും 325 കോടി രൂപ ആഗോള ബിസിനസിൽ എമ്പുരാൻ സ്വന്തമാക്കി. സമീപകാല ട്രെൻഡുകളെ മറികടന്ന് അദ്ദേഹത്തിന്റെ സിനിമകൾ വമ്പൻ വിജയങ്ങൾ നേടി മുന്നേറുന്ന കാഴചയ്ക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.
മാത്രമല്ല, പതിനെട്ട് വർഷങ്ങൾക്ക് ശേഷം റീറിലീസിനെത്തിയ ചോട്ടാ മുംബൈ എന്ന ചിത്രവും റെക്കോർഡ് കളക്ഷനാണ് നേടുന്നത്. വേറൊരു ചിത്രത്തിനും ഇത്തരത്തിലൊരു രണ്ടാം വരവേൽപ്പ് ലഭിച്ചിട്ടില്ല. ഛോട്ടാ മുംബൈ പ്രദർശനത്തിനെത്തി രണ്ട് ദിവസത്തിനുള്ളിൽ 1.02 കോടി ബോക്സ് ഓഫിസ് കലക്ഷൻ നേടിയിരുന്നു. റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയിൽ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയത്.
ആക്ഷൻ കോമഡി ഗണത്തിൽ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ഇനിയും നിരവധി കഥാപാത്രങ്ങളുമായി മലയാളത്തിൻെറ മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഹൃദയപൂർവ്വം, വൃഷഭ, ദൃശ്യം3,റമ്പാൻ, കണ്ണപ്പ എന്നിവയാണ് ഈ വർഷത്തെ വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.
കൃഷാന്ദിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തൻറെ നിർമ്മാണത്തിൽ പ്ലാനിംഗിൽ ഉണ്ടെന്ന് മണിയൻപിള്ള രാജു പറഞ്ഞിരുന്നു. വിപിൻ ദാസിൻറെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രം, അമൽ നീരദ്, ബ്ലെസി, ജിത്തു മാധവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവയും മോഹൻലാലിൻറെ അപ്കമിംഗ് ഫിലിമോഗ്രഫിയിൽ പറഞ്ഞുകേൾക്കുന്നുണ്ട്.
ദൃശ്യം 3, ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ അസ്രായേൽ എന്നിവ വരുമെന്ന് ഉറപ്പാണ്. തെലുങ്ക് ചിത്രം കണ്ണപ്പ, ജയിലർ 2 എന്നിവയിലെ അതിഥി വേഷം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലെ വേഷം, പാൻ ഇന്ത്യൻ ചിത്രം വൃഷഭ എന്നിവയും മോഹൻലാലിൻറേതായി വരാനുണ്ട്.