ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനിൽ നിന്ന് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും .പിടിച്ചെടുത്ത ഫോൺ ഇന്ന് പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും . കഴിഞ്ഞ ദിവസം കലൂരിലെ വിനായകന്റെ ഫ്ലാറ്റിൽ എത്തിയാണ് എറണാകുളം നോർത്ത് പൊലീസ് ഫോൺ പിടിച്ചെടുത്തത്. ഈ ഫോൺ ഉപയോഗിച്ചാണ് വിനായകൻ ഫേസ്ബുക്ക് ലൈവ് നടത്തിയത്.

പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമർശം നടത്തിയത് എന്നാണ് വിനായകന്റെ മൊഴി. വിനായകന്റെ മൊഴി വിശദമായി പരിശോധിച്ച് ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക. വിലാപ യാത്രക്കിടെയാണ് നടൻ വിനായകൻ സാമൂഹിക മാധ്യമങ്ങളിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.

പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. എന്നാൽ വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിനായകന്റെ കലൂരിലെ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രവർത്തകർ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ പൊട്ടിച്ചുവെന്നും കാണിച്ച് വിനായകനും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വിനായകനെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ സംഘടനകളിലും ആലോചന നടക്കുന്നുണ്ട്. താരസംഘടനയായ അമ്മയിൽ വിനായകൻ അംഗമല്ല.

AJILI ANNAJOHN :