ഹാപ്പി വെഡിങ്ങ് വന്നതിനെ കുറിച്ച് ഒമര്‍ ലുലു പറയുന്നു!

മലയാളത്തിൽ ചില വിസ്മയിപ്പിക്കുന്ന സംവിധായകരുണ്ട് .ഒമര്‍ ലുലു അതുപോലൊരാളാണ് . ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെ തന്നെ കേരളത്തില്‍ വലിയൊരു ജനശ്രദ്ധ നേടാന്‍ ഒമറിന് കഴിഞ്ഞിരുന്നു. പിന്നീട് ഒമര്‍ ലുലു സംവിധാനം ചെയ്ത രണ്ട് സിനിമകളും ശ്രദ്ധേയമായതോടെ ഒമര്‍ ലുലുവിന്റെ സിനിമകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. ഹാപ്പി വെഡിങ്ങ് എന്ന ചിത്രമായിരുന്നു ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രം. ഈ സിനിമയുടെ റിലീസ് സമയത്ത് വലിയ ചിത്രങ്ങളുടെ റിലീസ് നടന്നിരുന്നു. അതിനാല്‍ തന്നെ ആദ്യദിവസങ്ങളില്‍ വളരെ കുറച്ച് തിയറ്ററുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഫേസ്ബുക്കില്‍ ഒമര്‍ ലുലു എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

ചെന്നൈയില്‍, ഹാപ്പി വെഡിങ്ങ് ക്യുബില്‍ ലോഡ് ചെയ്ത് തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോഴാണ് തിയറ്റര്‍ ലിസ്റ്റ് കിട്ടുന്നത്. അമ്പതോളം സെന്ററുകള്‍ പ്രതീക്ഷിച്ചെങ്കിലും കമ്മട്ടിപ്പാടം, ആടുപുലിയാട്ടം, അല്ലു അര്‍ജുന്റെ യോദ്ധാവ് എന്നീ വലിയ ചിത്രങ്ങളുടെ റിലീസ് ഉണ്ടായിരുന്നതുകൊണ്ട് ഹാപ്പി വെഡിങ്ങിന് ആകെ കിട്ടിയത് 28 തീയേറ്ററുകള്‍. അതും ഒന്നോ രണ്ടോ ഷോകള്‍ മാത്രം. സ്വന്തം നാട്ടില്‍ പോലും ഒറ്റ തിയറ്റര്‍ കിട്ടാത്ത അവസ്ഥ.

ഇതില്‍ നിരാശനായിരിക്കുമ്പോഴാണ് ഹാപ്പി വെഡിങ്ങിന്റെ ക്യാമറാമാന്‍ സിനു ചേട്ടന്‍ ഒരു കാര്യം പറയുന്നത് : ”ഞാന്‍ ഹാപ്പി വെഡ്ഡിങ്ങിനു മുന്നേ പത്ത് പതിനെട്ട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് അതില്‍ പലതും റിലീസ് പോലും ചെയ്തിട്ടില്ല. ഈ സിനിമ ഞാന്‍ ചെയ്യാന്‍ വരുമ്പോള്‍ ഇത് റീലീസ് ആവും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. Star Value ഇല്ലാത്ത ഒരു സിനിമ ഷൂട്ടിങ്ങ് അവസാനിപ്പിച്ച് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റുന്നത് തന്നെ ഭാഗ്യമാണ്. അത് ആ സംവിധായകന്റെ വിജയമാണ്’. ഈ വാക്കുകള്‍ എല്ലാ കാലത്തും പ്രസക്തമാണെന്നാണ് എന്റെ പക്ഷം.

കാരണം മലയാളത്തില്‍ ഒരു വര്‍ഷം ഇരുന്നൂറില്‍ അധികം ചിത്രങ്ങളുടെ ഷൂട്ട് നടക്കുന്നുണ്ട്. അതില്‍ നൂറ്റമ്പതോളം ചിത്രങ്ങള്‍ മാത്രമാണ് റിലീസ് ആവുന്നത്. അതില്‍ തന്നെ പത്തോ പന്ത്രണ്ടോ ചിത്രങ്ങളാണ് വിജയിക്കുന്നത്.

ഞാന്‍ എന്റെ മൂന്നു ചിത്രങ്ങളും satellite വാല്യൂ ഇല്ലാത്ത താരങ്ങളെ വെച്ചാണ് ചെയ്തത്. ഇത് മൂന്നും നിര്‍മ്മാതാക്കള്‍ക്ക് യാതൊരു വിധ നഷ്ടവും ഉണ്ടാക്കിയിട്ടില്ല. അതില്‍ അങ്ങേയറ്റം സന്തോഷമേ ഉള്ളു. കാരണം വലിയ താരങ്ങളിലെങ്കിലും പുതിയ ആളുകളെ വെച്ച് എന്റെ ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മാതാക്കള്‍ മുന്നോട്ട് വരുന്നുണ്ട്. അതിലൂടെ പല പുതുമുഖങ്ങള്‍ക്കും അവസരം ലഭിക്കാത്ത അഭിനേതാക്കള്‍ക്കും അവസരം കൊടുക്കാന്‍ എനിക്ക് പറ്റുന്നുണ്ട്. എനിക്കത് മതി, കുറെ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇടയില്‍ അത് വലിയൊരു ആത്മസംതൃപ്തി തരുന്നുണ്ട്.

വല്ല്യ താരങ്ങള്‍ ഇല്ലാതെ ഒരു പടമിറങ്ങി അത് ഒരു ഷോ കളിച്ചാല്‍ തന്നെ ആ സംവിധായകന്റെ വിജയമാണ്.പുതുമുഖങ്ങളേ വെച്ച് ഇറങ്ങിയ അഡാറ് ലവിന് 2000 തീയറ്റര്‍ കിട്ടിയതും നാല് ഭാഷകളില്‍ ഒരേ സമയം ഇറക്കാന്‍ പറ്റിയതും റിലീസായി മാസങ്ങള്‍ കഴിഞ്ഞിട്ടും ട്രോളുകളില്‍ നിറഞ്ഞ് ഇപ്പോഴും ചര്‍ച്ചയാവുന്നുണ്ടെങ്കില്‍ അതും ഒരു വിജയമാണ്…കഷ്ടപ്പെട്ടവനെ കഷ്ടപ്പാടിന്റെ വേദനയും ബുദ്ധിമുട്ടും അറിയുള്ളു പുണ്ണ്യാളാ..

omar lulu talk about happy wedding movie

Sruthi S :